/indian-express-malayalam/media/media_files/uploads/2018/11/sivadasan-Siva-009.jpg)
പത്തനംതിട്ട: പത്തനംതിട്ട ളാഹ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശബരിമല തീര്‍ത്ഥാടകന്‍ ശിവദാസന്‍ ആചാരി ബി.ജെ.പി പ്രാദേശിക നേതൃത്വത്തിനെതിരെ നല്‍കിയ പരാതി പുറത്ത്. മുളമ്പുഴ സ്വദേശികളായ നാണു, ഗൗരി, മണി, സാവിത്രി എന്നിവര്‍ക്കെതിരെയാണ് ശിവദാസന്‍ പരാതി നല്‍കിയത്.
2018 ഏപ്രില്‍ 24 ന് പന്തളം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയാണ് (729/2018)ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ടൂവീലറില്‍ ലോട്ടറി കച്ചവടം നടത്തുന്ന തന്നെ, അയല്‍ വാസികളായ ചിലര്‍ വഴി നടക്കാന്‍ അനുവദിക്കുന്നില്ലെന്നും വഴിയില്‍ തടഞ്ഞ് ഉപദ്രവിക്കുന്നു എന്നുമായിരുന്നു പരാതിയില്‍ പറഞ്ഞത്. ശിവദാസന്റെ വീട്ടിലേക്ക് പോകുന്ന നടവഴിയിൽ അയൽവാസികളായ ചിലർ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
ശിവദാസന്റെ ഇരുചക്രവാഹനം ഇത് വഴി കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് കൂടി ഇവർ നിലപാടെടുത്തതോടെ പന്തളം പൊലീസിനെ സമീപിച്ചു. അയൽവാസികൾ തന്റെ വാഹനം കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ ആരോപിച്ചിരുന്നു. പിറ്റേ ദിവസം എതിർകക്ഷികളെ സ്‌റ്റേഷനിൽ വിളിച്ച് വരുത്തി പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിരുന്നു. ശിവദാസനെ ഇനി ബുദ്ധിമുട്ടിക്കില്ലെന്ന ഉറപ്പ് നൽകിയാണ് ഇവർ മടങ്ങിയത്. എന്നാൽ ഇതിന് ശേഷം പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ചിലർ ശിവദാസനെ സമീപിച്ചിരുന്നതായി ആരോപണമുണ്ട്.
പരാതി പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ തല്ലിക്കൊന്ന് കൊക്കയിലെറിയുമെന്ന് ആർ.എസ്.എസ് നേതാവ് ഭീഷണിപ്പെടുത്തിയിരുന്നതായും പ്രദേശവാസികൾ ആരോപിക്കുന്നു. ഇത് സംബന്ധിച്ച സുനിത ദേവദാസ് ഫെയ്സ്ബുക്കില്‍ ഈ പരാതിയുടെ പകർപ്പ് ഉൾപ്പടെ എഴുതിയിട്ടുണ്ട്. ശിവദാസന്‍ നല്‍കിയ പരാതിയിലെ എതിര്‍ കക്ഷികള്‍ ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകര്‍ ആണ്. ശിവദാസന്‍ ബലിദാനിയാണെന്ന് പ്രഖ്യാപിച്ച് ബിജെപി പത്തനംതിട്ടയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുന്നുണ്ട്. ഇതിനിടയിലാണ് പരാതി പുറത്ത് വന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.