തിരുവനന്തപുരം: അതിതീവ്ര കോവിഡിനെ പ്രതിരോധിക്കാൻ കേരളത്തിൽ ജാഗ്രത വർധിപ്പിച്ചു. ജനിതകമാറ്റം സംഭവിച്ച കൊറോണ വെെറസിന്റെ സാന്നിധ്യം ഇന്നലെയാണ് കേരളത്തിൽ സ്ഥിരീകരിച്ചത്. ഇതേ തുടർന്നാണ് ആരോഗ്യവകുപ്പ് കൂടുതൽ നടപടികളിലേക്ക് കടന്നത്.
കോഴിക്കോട്-2, ആലപ്പുഴ-2, കോട്ടയം-1, കണ്ണൂർ-1 എന്നിങ്ങനെയാണ് കേരളത്തിൽ അതിതീവ്ര കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പരിശോധനാഫലങ്ങൾ കാത്തിരിക്കുകയാണെന്നും വിദേശത്തു നിന്ന് എത്തിയവർ സ്വയമേവ സർക്കാർ സംവിധാനങ്ങളെ അറിയിക്കണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.
അതിതീവ്ര കോവിഡിന്റെ പ്രാദേശിക വ്യാപനം തടയാന്‍ നിരീക്ഷണം ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് ജില്ലകള്‍ക്ക് നിര്‍ദേശം നൽകി. ബ്രിട്ടണിൽ നിന്നെത്തിയ 1,600 പേരെയും സമ്പര്‍ക്കത്തില്‍ വന്നവരെയും പ്രത്യേകം നിരീക്ഷിക്കും. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയവരും സമ്പര്‍ക്കത്തില്‍ വന്നവരും ആരോഗ്യവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം.
ബ്രിട്ടണിൽ നിന്നെത്തിയ 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 21 പേരുടെ ഫലം വരാനുണ്ട്. ഡിസംബര്‍ മാസത്തില്‍ 1,600 പേരാണ് യുകെയില്‍ നിന്നെത്തിയത്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ എല്ലാവര്‍ക്കും ആര്‍ടി പിസിആര്‍ പരിശോധന നടത്തും. കോവിഡ് സ്ഥിരീകരിക്കുന്നവരുടെ സാംപിളുകൾ പൂണെയില്‍ അയച്ച് പരിശോധിക്കും.
വിമാനത്താവളങ്ങളിലെ നിരീക്ഷണം കൂടുതൽ ശക്തിപ്പെടുത്തും. മാസ്ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക. കഴിഞ്ഞ ദിവസങ്ങളിൽ യുകെയിൽനിന്ന് തിരിച്ചെത്തിയവർ കൃത്യമായി ആരോഗ്യവകുപ്പിനെ അറിയിക്കണം.
രാജ്യത്ത് ഇതുവരെ അതിതീവ്ര വൈറസ് ബാധ 58 പേരിലാണ് സ്ഥിരീകരിച്ചത്.
കോവിഡ് രോഗികളുടെ വര്‍ധന കണക്കിലെടുത്ത് പ്രത്യേക മെഡിക്കല്‍ ടീമിനെ അയക്കണമെന്നാവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.
40 ശതമാനം മുതൽ 70 ശതമാനം വരെ വ്യാപനശേഷിയുള്ളതാണ് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്.