വയനാട്: സമസ്ത അധ്യക്ഷന്‍ ജഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിന് കമന്റിട്ട മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയ്ക്കെതിരെ പാര്‍ട്ടി നടപടി. യഹ്‌യാഖാൻ തലക്കലിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. ഇന്ന് കല്‍പ്പറ്റയില്‍ ചേര്‍ന്ന മുസ്ലിം ലീഗ് ഭാരവാഹി യോഗത്തിലാണ് യഹ്‌യാഖാൻ നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തത്.
ജഫ്രി തങ്ങള്‍ക്കെതിര വധഭീഷണിയെന്ന വാര്‍ത്തയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെയായിരുന്നു യഹ്‌യാഖാന്റെ വിവാദ കമന്റ്. “വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാല്‍ ചില ചെപ്പടി വിദ്യകള്‍, നാണക്കേട്” എന്നായിരുന്നു വയനാട് ജില്ലാ സെക്രട്ടറിയുടെ വാക്കുകള്‍. കമന്റ് പിന്നീട് വലിയ വിവാദമായതോടെയാണ് മുസ്ലിം ലീഗ് നടപടിയിലേക്ക് കടന്നത്.
സംഭവത്തില്‍ യഹ്‌യാഖാനോട് ലീഗ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് ലീഗ് നേതൃത്വം അറിയിച്ചിരിക്കുന്നത്. നേരത്തെയും വയനാട് ജില്ലാ സെക്രട്ടറിയ്ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രളയഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു അന്നത്തെ വിവാദം.
സംഭവത്തില്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ യഹ്‌യാഖാന്‍ വിശദീകരണവുമായി എത്തിയിരുന്നു. “ജിഫ്രി തങ്ങളുമായി ബന്ധപ്പെട്ട വിഷയം മുസ്ലിം ലീഗിനും സമസ്തയ്ക്കും ഇടയിൽ വിള്ളലുകൾ സൃഷ്ടക്കുക എന്ന ലക്ഷ്യത്തോടെ സോഷ്യൽ മീഡിയയിൽ അവരുടേതായ ചില അജണ്ടകൾ വരികളിൽ കുത്തി നിറച്ച് പ്രചരിപ്പിച്ച സാഹചര്യത്തിൽ ആ ഓൺലൈൻ മാധ്യമത്തിന്റെ തെറ്റായ രീതിക്കെതിരെയാണ് ഞാൻ കമന്റ് ചെയ്തത്,” യഹ്‌യാഖാന്‍ പറഞ്ഞു.
Also Read: നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍