കോഴിക്കോട്: ഇന്നലെ ശഅ്ബാന്‍ 30 പൂർത്തിയാക്കിയതോടെ ഇന്ന് മുതല്‍ റമദാന്‍ വ്രതം ആരംഭിച്ചു. രാജ്യത്തെവിടെയും മാസപ്പിറവി കാണാത്തതിനാല്‍ സൗദി സുപ്രീം കോടതിയും ബുധനാഴ്‌ച ശഅ്ബാന്‍ മുപ്പതായി പ്രഖ്യാപിച്ചു. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി വ്രതമാസത്തെ സ്വീകരിക്കാന്‍ വിശ്വാസികള്‍ ഒരുങ്ങിക്കഴിഞ്ഞു.
ഇനി ഒരു മാസക്കാലം വ്രതാനുഷ്ഠാനത്തിന്റെ നാളുകളാണ്. അതോടൊപ്പം വിശുദ്ധ ഖുര്‍ആന്‍ പാരായണവും തറാവീഹ് നമസ്‌കാരവും ദാനധര്‍മങ്ങളുമെല്ലാം ഒത്തുചേരുന്നതോടെ ഓരോ വിശ്വാസിയുടെയും പവിത്രനാളുകള്‍ സുകൃതങ്ങള്‍കൊണ്ട് സമ്പന്നമാവുന്നു. റമദാന്‍ സഹനസമരത്തിന്റെ നാളുകളാണ്.
ജീവിതയാത്രയില്‍ മനുഷ്യന് കൈമോശം വന്നുപോകുന്ന പാപങ്ങളില്‍നിന്ന് മുക്തനാവാനുള്ള അവസരമാണ് റമദാന്‍. അറിഞ്ഞോ അറിയാതെയോ സംഭവിച്ച പാപങ്ങള്‍ കാരുണ്യവാനായ അല്ലാഹുവിന് മുമ്പില്‍ ഏറ്റുപറഞ്ഞ് പാപസുരക്ഷിതമായ മനസുമായി നന്മയുള്ള ജീവിതത്തിലേക്ക് വിഭവങ്ങള്‍ ശേഖരിക്കാനുള്ള സുവര്‍ണാവസരമാണിത്. അതിനുവേണ്ടിയാണ് ഓരോ ഇസ്‌ലാം വിശ്വാസിക്കും വ്രതാനുഷ്ഠാനം നിയമമാക്കപ്പെട്ടത്.