/indian-express-malayalam/media/media_files/uploads/2017/08/munnar-13339666_754623921308023_5152546853912071133_n.jpg)
തൊടുപുഴ: കേരളത്തിലെമ്പാടും തിരുവോണം ആഘോഷിക്കുമ്പോള്‍ മൂന്നാറിലും പരിസര പ്രദേശങ്ങളിലും രാത്രിയും പകലുമായി സര്‍ക്കാര്‍ ഭൂമിക്കു സംരക്ഷണമൊരുക്കുകയാണ് ദേവികുളം ആര്‍ഡിഒ ഓഫീസുമായി ബന്ധപ്പെട്ട ഒരു സംഘം റവന്യൂ ഉദ്യോഗസ്ഥര്‍. ഭരണ കക്ഷിയായ സിപിഎമ്മില്‍ നിന്നു തന്നെ ശക്തമായ പ്രതിരോധമുണ്ടാകുമ്പോഴും മൂന്നാറിലും പരിസര പ്രദേശങ്ങളിലും ഓണക്കാലത്തുണ്ടാകാനിടയുള്ള കൈയേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും തടയാന്‍ ലക്ഷ്യമിട്ടു റവന്യൂ വകുപ്പ് രൂപീകരിച്ച സ്‌പെഷല്‍ സ്‌ക്വാഡ് മൂന്നാറിലും പരിസര പ്രദേശങ്ങളിലും പരിശോധന ശക്തമാക്കി.
ഞായറാഴ്ച ദേവികുളം തഹസീല്‍ദാര്‍ പികെ ഷാജിയുടെ നേതൃത്വത്തിലുള്ള റവന്യു സംഘം ഇക്കാനഗര്‍, ന്യൂകോളനി, എംജി കോളനി എന്നിവിടങ്ങളില്‍ പരിശോധന നടത്തി. പരിശോധനയുടെ ഭാഗമായി മൂന്നാര്‍ പോതമേട്ടില്‍ റിസോര്‍ട്ടിനു സമീപം അധധികൃതമായി സംരക്ഷണ ഭിത്തി നിര്‍മാണം നടക്കുന്നതായി റവന്യു വകുപ്പ് കണ്ടെത്തിയെങ്കിലും സമീപത്ത് ആരുമുണ്ടായിരുന്നില്ല. പോതമേട്ടിലെ അനധികൃത നിര്‍മാണം സംബന്ധിച്ച് സബ് കളക്ടര്‍ക്കു റിപ്പോര്‍ട്ടു നല്‍കാനാണ് റവന്യൂ ഉദ്യോഗസ്ഥരുടെ തീരുമാനം.
പരിശോധനയുടെ ഭാഗമായി മൂന്നാര്‍ രണ്ടാം മൈലില്‍ കണ്ടെത്തിയ അനധികൃത നിര്‍മാണം കണ്ടെത്തിയ അധികൃതര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കി. രാത്രിയിലും സംഘം പരിശോധന നടത്തുന്നുണ്ടൈന്നും സ്പെഷ്യല്‍ സ്‌ക്വാഡിന്റെ പരിശോധന പന്ത്രണ്ടാം തീയതി വരെ തുടരുമെന്നും ദേവികുളം തഹസീല്‍ദാര്‍ പറയുന്നു. കഴിഞ്ഞയാഴ്ചയാണ് ഓണം അനധി ദിവസങ്ങളില്‍ മൂന്നാറിലും പരിസര പ്രദേശങ്ങളിലും അനധികൃത കൈയേറ്റവും നിര്‍മാണവും വ്യാപകമാകാന്‍ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ദേവികുളം സബ് കളക്ടര്‍ വി ആര്‍ പ്രേംകുമാര്‍ സ്പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിച്ചത്. തിരുവോണ ദിവസമായ ഇന്നും റവന്യൂ സംഘം ദേവികുളം ഉടുമ്പന്‍ചോല താലൂക്കുകളിലെ വിവിധ പ്രദേശങ്ങളില്‍ പരിശോധന നടത്തി.
കൈയേറ്റം തടയാന്‍ ലക്ഷ്യമിട്ടു രൂപീകരിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡിലെ ഉദ്യോഗസ്ഥരെ വെള്ളിയാഴ്ച സി.പി.എം.ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു മണിക്കൂറിലധികം തടഞ്ഞുവച്ചതായി പരാതി. ടൗണിനു സമീപം ഇക്കാ നഗറിലെ ഹോട്ടലിന്റെ മുകള്‍നിലയില്‍ പണികള്‍ നടക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് ലാന്ര് അക്വിസിഷൻ തഹസീല്‍ദാര്‍ ഫിലിപ്പ് ചെറിയാന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം പരിശോധനയ്‌ക്കെത്തിയത്. മുകള്‍നിലയില്‍ ടൈല്‍ പാകുന്നത് തടഞ്ഞ ശേഷം ഉടമയോട് രേഖകള്‍ ഓഫീസില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് മടങ്ങാനൊരുങ്ങുന്നതിനിടയിലാണ് സിപിഎം ഏരിയാ സെക്രട്ടറി കെ.കെ.വിജയന്‍, ജില്ലാ കമ്മിറ്റിയംഗങ്ങായ ആര്‍ .ഈശ്വരന്‍, രാജേന്ദ്രന്‍ എന്നിവരുടെ നേത്യത്വത്തിലുള്ള സംഘം ഇവരെ തടഞ്ഞതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ഹോട്ടലിലും, കോളനിയിലെ വീടുകളിലും റവന്യൂ സംഘം കയറി പരിശോധന നടത്തുന്നുവെന്നാരോപിച്ചാണ് തടഞ്ഞത്. വിവരമറിഞ്ഞ് മൂന്നാര്‍ എസ്.ഐ.അജയകുമാറിന്റെ നേതൃത്വത്തില്‍ പോലീസെത്തി ചര്‍ച്ച നടത്തിയെങ്കിലും സിപിഎം പ്രവര്‍ത്തകര്‍ പിരിയാന്‍ തയാറാകാത്തത് പ്രദേശത്ത് നേരിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പിന്നീട് മൂന്നര്‍ ഡിവൈഎസ്പി അഭിലാഷിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയശേഷമാണ് റവന്യൂ സംഘത്തെ സിപിഎം പ്രവര്‍ത്തകര്‍ പോകാന്‍ അനുവദിച്ചത്. ഇങ്ങനെയുളള പ്രതികൂല സാഹചര്യത്തിലും തിരുവോണ ദിവസം ഉദ്യോഗസ്ഥർ കൈയേറ്റം തടയാൻ കർമ്മനിരതരായി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.