scorecardresearch

സിപിഐ ഇടഞ്ഞുതന്നെ; മൂന്നാർ വിഷയത്തിൽ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ഇന്ന്

റവന്യു മന്ത്രി കോട്ടയത്തേക്ക് പോയി

റവന്യു മന്ത്രി കോട്ടയത്തേക്ക് പോയി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
resort, munnar, idukki, kseb

തിരുവനന്തപുരം: മൂന്നാറിലെ കൈയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട ഉന്നത തല യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം റവന്യു വകുപ്പ് സെക്രട്ടറി പി.എച്ച്.കുര്യനാണ് യോഗം വിളിച്ചുചേർത്തത്. എന്നാൽ റവന്യുമന്ത്രിയും സിപിഐ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്.

Advertisment

ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരായ പരാതികളാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക. അനധികൃത കൈയ്യേറ്റങ്ങൾ പൊളിക്കാൻ ദേവികുളം സബ് കളക്ടർ നടത്തിയ ശ്രമങ്ങൾ തുടക്കത്തിൽ തന്നെ വിവാദമായിരുന്നു. ദേവികുളം എംഎൽഎ എസ്.രാജേന്ദ്രനെയടക്കം പ്രതിസ്ഥാനത്ത് നിർത്തിയായിരുന്നു റവന്യു വകുപ്പിന്റെ നടപടി.

ഈ വിഷയത്തിൽ സിപിഐ നേതാവും റവന്യു മന്ത്രിയുമായ ഇ.ചന്ദ്രശേഖരൻ സബ് കളക്ടറെ പിന്തുണച്ചതോടെ സംസ്ഥാന സർക്കാറിൽ തന്നെ ഭിന്നാഭിപ്രായങ്ങളുയർന്നിരുന്നു. മന്ത്രി സബ് കളക്ടറെ പിന്തുണച്ച് പരസ്യമായി രംഗത്ത് വന്നതോടെ മുഖ്യമന്ത്രിയും മന്ത്രിസഭയും സമ്മർദ്ദത്തിലായി.

സ്വകാര്യ റിസോർട്ട് കൈയ്യേറിയ സർക്കാർ ഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ശ്രീറാം വെങ്കിട്ടരാമനെതിരെ ശക്തമായി നിൽക്കുന്നത്. റിസോർട്ട് ഉടമയാണ് പരാതിയുമായി മുഖ്യമന്ത്രിയെ കണ്ടത്. വിഷയത്തിൽ വിവിധ രാഷ്ട്രീയ കക്ഷികളും പരാതി നൽകിയതോടെ സർവ്വകക്ഷി യോഗം വിളിക്കാൻ നിർദ്ദേശിച്ചിരുന്നു.

Advertisment

മുഖ്യമന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കാൻ നിൽക്കാതെ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ കോട്ടയത്തേക്ക് തിരിച്ചു. നേരത്തേ യോഗം വിളിക്കരുതെന്ന് ആവശ്യപ്പെട്ട് റവന്യു മന്ത്രി നൽകിയ കത്ത് തള്ളിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോഗം വിളിക്കാൻ റവന്യു വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്.

യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന നേതൃത്വം തന്നെ തീരുമാനിച്ചതോടെ ഇടുക്കിയിലെ സിപിഐ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കില്ല. കൈയ്യേറ്റക്കാരന്റെ ആവശ്യപ്രകാരം യോഗം വിളിക്കുന്നത് നിയമപരമായി ശരിയല്ലെന്ന് കാട്ടിയാണ് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ മുഖ്യമന്ത്രിക്ക് കത്ത് സമർപ്പിച്ചിരുന്നത്.

കടുത്ത നിലപാട് സിപിഐയും റവന്യു വകുപ്പും സ്വീകരിച്ചതോടെയാണ് യോഗം വിളിക്കുന്ന കാര്യം നീണ്ടുപോയതും. അനധികൃത കൈയ്യേറ്റങ്ങൾ എന്ത് വില കൊടുത്തും ഒഴിപ്പിക്കുമെന്ന നിലപാടാണ് മൂന്നാറിൽ റവന്യു മന്ത്രി സ്വീകരിച്ചിരിക്കുന്നത്. ഇതിന് ദേവികുളം സബ് കളക്ടർക്ക് പൂർണ്ണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.

എന്നാൽ സിപിഎം നേതാക്കളെയടക്കം ദേവികുളം സബ് കളക്ടർ പ്രതിസ്ഥാനത്ത് നിർത്തിയ സാഹചര്യത്തിൽ ഇദ്ദേഹത്തെ സ്ഥലം മാറ്റണമെന്ന ആവശ്യവും ശക്തമായി ഉയർന്നു. പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളിൽ സിപിഐ ഒഴിച്ച് മറ്റെല്ലാവരും ഈ നിലപാടാണ് സ്വീകരിച്ചത്. സ്ഥലം മാറ്റില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെയാണ് പരാതിക്കാർ മുഖ്യമന്ത്രിയെ കണ്ടത്.

മൂന്നാർ വിഷയത്തിൽ കൈയ്യേറ്റക്കാരോടൊപ്പം നിൽക്കരുതെന്നും റവന്യു മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ മൂന്നാറിൽ നടപ്പിലാക്കുന്നത് സർക്കാർ നയങ്ങളാണെന്നാണ് റവന്യു മന്ത്രിയുടെ പക്ഷം. അതേസമയം ചിലർ മനപ്പൂർവ്വം വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ഉന്നത തല യോഗം വിളിക്കണമെന്ന് നേരത്തേ പല ഭാഗങ്ങളിൽ നിന്നായി ആവശ്യമുയർന്നിരുന്നു. പരാതിക്കാരനും കോൺഗ്രസ് ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതൃത്വവും ഈ ആവശ്യവുമായി മുന്നോട്ട് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനാണ് ഉന്നതതല യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് റവന്യൂമന്ത്രിക്ക് കത്തു നല്കിയത്.

എന്നാൽ ഭൂമി കൈയ്യേറിയതിന് തെളിവുണ്ടെന്നാണ് റവന്യു മന്ത്രി മറുപടി കത്തെഴുതിയത്. ഈ കത്തിലാണ് യോഗം വിളിക്കുന്നത് നിയമപരമായി തെറ്റാണെന്നും, യോഗം വിളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടത്. ഈ ഭൂമി കൈയ്യേറ്റം സംബന്ധിച്ച് ഹൈക്കോടതിയില്‍ വക്കാലത്തുണ്ടെന്നത് വ്യാജമാണെന്നും മന്ത്രി വ്യക്തമാക്കി.

Revenue Minister Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: