തിരുവനന്തപുരം: തിരഞ്ഞെടുപ്പിനെ യാഥാർത്ഥ്യബോധത്തോടെ വിലയിരുത്തണമെന്ന് മുഖ്യമന്ത്രിയോട് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫ് ശബരിമലയെ രാഷട്രീയ ആയുധമാക്കിയില്ലെന്നും എന്നാൽ ശബരിമലയുടെ ആനുകൂല്യം യുഡിഎഫിന് കിട്ടിയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.
തന്റെ ശൈലിയിൽ മാറ്റമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് കേരളത്തിലെ ജനങ്ങളുടെ പ്രബുദ്ധതയ്ക്ക് മുന്നിൽ കൊഞ്ഞണം കാട്ടുന്നതാണ്. മനുഷ്യ സ്നേഹത്തിന്റെ ഏറ്റവു വലിയ ശത്രുവാണ് മുഖ്യമന്ത്രി. അഹന്തയ്ക്ക് അന്താരാഷ്ട്ര പുരസ്കാരമുണ്ടെങ്കില്‍ അത് പിണറായി വിജയന് നല്‍കണമെന്ന് പറഞ്ഞ മുല്ലപ്പള്ളി കേരളത്തിലെ ജനങ്ങളാണ് ഇപ്പോള്‍ പിണറായിയോട് “മാറി നില്ക്ക്” എന്ന് പറയുന്നതെന്നും മുല്ലപ്പള്ളി.
മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം വീണ്ടും മുല്ലപ്പള്ളി ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ അഹന്തക്കും ധിക്കാരത്തിനുമുള്ള ജനങ്ങളുടെ പ്രതികരണമാണ് തിരഞ്ഞെടുപ്പിൽ കണ്ടത്. അന്തസ്സുണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. മതേതര ജനാധിപത്യത്തിന്റെ അന്തകനാണ് പിണറായിയെന്നും മുല്ലപ്പള്ളി.
പത്തനംതിട്ടയിൽ ബിജെപി കാണിച്ച രാഷ്ട്രീയം ചർച്ച ചെയ്യണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. എങ്ങിനെ മൂന്നാം സ്ഥാനത്തായെന്ന് ബിജെപി നേതൃത്വം മറുപടി പറയണമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഹിന്ദു ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഭാഗമായേ കുമ്മനത്തെ കണ്ടിട്ടുള്ളൂവെന്ന നിലപാടിൽ മാറ്റമില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ തോല്‍വി അപ്രതീക്ഷിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ ഇങ്ങനെയൊരു ഫലം ഉണ്ടാകുമെന്ന് വിചാരിച്ചതല്ല. ഇതൊരു താല്ക്കാലികമായ തിരിച്ചടിയാണ്. സ്ഥായിയായ ഒരു കാര്യമല്ലെന്നും തോല്‍വിയെ കുറിച്ച് മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
സ്വന്തം ശൈലി മാറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. “എന്റെ ശൈലി എന്റെ ശൈലി തന്നെയായിരിക്കും. അതില്‍ യാതൊരു മാറ്റവും വരില്ല. അതിനെ പറ്റി തെറ്റിദ്ധരിക്കുകയൊന്നും വേണ്ട. ആര്‍ക്കാ ധാര്‍ഷ്ട്യം, ആര്‍ക്കാ ധാര്ഷ്ട്യമില്ലാത്തത് എന്നൊക്കെ ജനങ്ങള്‍ക്കറിയാം. അത് ജനങ്ങള്‍ തന്നെ വിലയിരുത്തും. ഞാന്‍ ഈ നിലയിലേക്ക് എത്തിയത് ഇത്രയും കാലത്തുള്ള എന്റെ ശൈലിയിലൂടെയാണ്. ആ ശൈലിയെല്ലാം ഇനിയും തുടരുക തന്നെ ചെയ്യുമെന്നും” പിണറായി വിജയന് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.