തൊടുപുഴ: ജലനിരപ്പ് ഉയർന്നതിനാൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. 1,200 ഘനയടിയോളം വെള്ളമാണ് നിലവില്‍ ഡാമില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്നത്. രാവിലെ ഡാമിന്റെ ഒരു ഷട്ടർ 0.30 മീറ്റർ ഉയർത്തിയിരുന്നു. ഇതോടെ പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
141.55 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. റൂൾ കർവ് പ്രകാരം ജലനിരപ്പ് പരമാവധി 142 അടിവരെയാവാം. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ ജലനിരപ്പ് ഈ അളവിൽ ക്രമീകരിക്കുന്നതിനായാണ് ഷട്ടർ ഉയർത്തിയത്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴയുമുണ്ട്.
അതേസമയം, സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ്.
നാളെ മഴയ്ക്ക് ശമനമുണ്ടായേക്കും. ശനിയാഴ്ച വരെ കാലാവസ്ഥ പ്രതികൂലമായി തന്നെ തുടര്‍ന്നേക്കും. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.
Also Read: ബുധനാഴ്ച വരെ മഴയ്ക്ക് ശമനം; യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു