ഇടുക്കി: ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കൂടുതൽ ജലം പെരിയാറിലേക്ക് ഒഴുക്കിവിടുന്നു. അണക്കെട്ടിൽ നിന്ന് തമിഴ്നാട് 12654 ഘനയടി വെള്ളം ആണ് തുറന്നു വിടുന്നതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
അണക്കെട്ടിലെ ഒമ്പത് ഷട്ടറുകൾ 120 സെൻറീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. പെരിയാറിൻ്റെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഷട്ടറുകൾ ഉയർത്തിയ സാഹചര്യത്തിൽ പെരിയാറിന്റെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത സ്വീകരിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
Also Read: ആറ്റിങ്ങൽ സംഭവം: മാപ്പ് പറഞ്ഞ് പിങ്ക് പൊലീസ് ഉദ്യോഗസ്ഥ; തള്ളി പെൺകുട്ടിയുടെ കുടുംബം
നിലവില്‍ തുറന്നിരിക്കുന്ന ഒമ്പത് ഷട്ടറുകള്‍ തിങ്കളാഴ്ച വൈകിട്ട് 8.30 മുതല്‍ 120 സെന്റീമീറ്റർ അധികമായി തുറന്നുവിടുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചിരുന്നു. വെള്ളിയാഴ്ച 60 സെന്റീമീറ്റർ വീതം ഉയർത്തിയിരുന്ന വി-1 മുതൽ വി-9 വരെയുള്ള ഷട്ടറുകളാണ് വീണ്ടും ഉയർത്തിയത്.
അതേസമയം, ചൊവ്വാഴ്ച രാവിലെ ഇടുക്കി അണക്കെട്ട് നിയന്ത്രണവിധേയമായി തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ അണക്കെട്ടിന്റെ മൂന്നാം നമ്പർ ഷട്ടർ 150 സെന്റീമീറ്റർ വരെയാണ് ഉയർത്തുക.