തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രമേശ് ചെന്നിത്തല വസ്തുതകളെ വളച്ചൊടിക്കാനാണ് ശ്രമിക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. വിഷയത്തില്‍ ജനങ്ങള്‍ക്കുള്ള ആശങ്ക സംബന്ധിച്ച് രമേശ് ചെന്നിത്തല നല്കിയ അടിയന്തര പ്രമേയ നോട്ടിസിനു നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ താന്‍ നിലപാട് മാറ്റി എന്ന് തെളിയിക്കാമെങ്കില്‍ പരസ്യമായി മാപ്പ് പറയാമെന്നും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് എന്നതു തന്നെയാണ് സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യം പലതവണ കേന്ദ്രത്തെയും കോടതിയെയും അറിയിച്ചിട്ടുണ്ട്. അണക്കെട്ടിന്റെയും ജനങ്ങളുടെയും സുരക്ഷയ്ക്ക് ഇത് ആവശ്യമാണ് എന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാട്. ഡാമില്‍ നിന്ന് കൂടുതല്‍ ജലം കൊണ്ടുപോകണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ അടിയന്തരമായി ചെയ്യാനുള്ള നടപടികളാണ്. ജനങ്ങളുടെയും അണക്കെട്ടിന്റെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. അതിനെ നിലപാടില്‍ നിന്ന് പിന്നോട്ട് പോകുന്നു എന്ന തരത്തില്‍ വളച്ചൊടിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.
പുതിയ ഡാമിന്റെ വിശദമായ പദ്ധതിരേഖ കേരളം തയാറാക്കി സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയെ ഏല്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കുന്നതില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തി. പുതിയ അണക്കെട്ടിന്റെ ആവശ്യകതയും സുപ്രീംകോടതിയെ അറിയിച്ചു. അണക്കെട്ടിന്റെ അലൈന്മെന്റ് നിശ്ചയിച്ചു.
മേല്‍നോട്ട സമിതിയെ കേരളത്തിന്റെ കാര്യങ്ങള്‍ ബോധിപ്പിച്ചതുകൊണ്ടാണ് സുപ്രീംകോടതി വീണ്ടും കേസ് കേള്‍ക്കാന്‍ തയാറായത്. മുന്‍പ് കേരളത്തെ വിവരം ധരിപ്പിക്കാതെ തമിഴ്നാട് ഏകപക്ഷീയമായി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നതായിരുന്നു രീതി. ഇതില്‍ മാറ്റം വരുത്തി. ഷട്ടറുകള്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് കേരളത്തിന് മുന്നറിയിപ്പ് നല്‍കുമെന്ന് ഉറപ്പുവരുത്തിയതായും അദ്ദേഹം സഭയെ അറിയിച്ചു.
ഡാം മാനേജ്മെന്റില്‍ വീഴ്ച പറ്റിയിട്ടില്ല. പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള ശേഷി ഈ സര്‍ക്കാറിനുണ്ട്. അതിനുവേണ്ട എല്ലാ പ്രവര്‍ത്തനവും നടത്തും. തമിഴ്നാടിന് ആവശ്യത്തിന് ജലം കൊടുക്കണം. ജലം കൊടുത്തുകൊണ്ട് സംസ്ഥാനത്തിനു സുരക്ഷ ഉറപ്പാക്കണം. തമിഴ്നാടുമായി തര്‍ക്കം ഉണ്ടെന്ന പ്രതീതി ഉണ്ടാക്കരുതെന്നും റോഷി അഗസ്റ്റിന് പറഞ്ഞു.
Also Read: നാർക്കോട്ടിക് ജിഹാദ് പരാമർശം; പാലാ ബിഷപ്പിനെതിരെ കേസ്
മുല്ലപ്പെരിയാറില്‍ ജലം വര്‍ധിക്കുന്ന സാഹചര്യത്തില്‍ താന്‍ അടക്കം മൂന്നു മന്ത്രിമാര്‍ സ്ഥ്ലത്ത് എത്തി. 14 തവണയാണ് മുഖ്യമന്ത്രി വിളിച്ച് വിവരങ്ങള്‍ തിരക്കിയത്. മുല്ലപ്പെരിയാരില്‍ ശക്തമായ മഴ പെയ്താല്‍ ഒരു ദിവസം കൊണ്ട് നാല് അടി വരെ വെള്ളം ഉയരാം. ഇത് ആപല്‍ക്കരമായ സാഹചര്യമാണ്. ഇക്കാര്യവും കോടതിയെ അറിയിച്ചിട്ടുണ്ട്. ജനങ്ങളില്‍ ആശങ്ക പടര്‍ത്തുന്ന സാഹചര്യം ഉണ്ടാക്കരുത്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയം കേരളം യോജിപ്പോടെയാണ് കൈകാര്യം ചെയ്തിരുന്നതെന്നും, അതില്‍ നിന്ന് അല്‍പ്പം വ്യതിചലിച്ചോ എന്ന് പ്രതിപക്ഷം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് നമുക്ക് ഗുണകരമല്ല. നമ്മുടെ സുരക്ഷയ്ക്കു പുതിയ അണക്കെട്ട് ആവശ്യമാണ്. അതേസമയം തമിഴ്നാടിനു വെള്ളവും നല്‍കണം. ഈ ഒരു സമീപനമാണ് നാം സ്വീകരിക്കുന്നത്. അതില്‍നിന്ന് വ്യത്യസ്തമായ രീതിയില്‍ ഒരു സ്വരം രമേശ് ചെന്നിത്തലയില്‍ ഉണ്ടായത് ഖേദകരമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
കേരളവും തമിഴ്നാടും സഹോദരങ്ങളെപ്പോലെ ജീവിക്കേണ്ടവരാണ്. അനാവശ്യ സ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിക്കരുത്. സമവായത്തോടെ മാത്രമേ പ്രശ്നം പരിഹരിക്കാന്‍ കഴിയൂ. അണക്കെട്ട് പൊട്ടാന്‍ പോകുന്നു എന്ന് അനാവശ്യ ഭീതി പരത്തരുത് എന്നാണ് താന്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.