/indian-express-malayalam/media/media_files/uploads/2021/05/Mullappally-Ramachandran.jpg)
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ബദൽ സംവിധാനത്തിനായി ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുവരെ കെയർ ടേക്കർ അധ്യക്ഷൻ എന്ന നിലയിൽ തുടരുമെന്നും മുല്ലപ്പള്ളി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും അത് ആരുടെയും തലയിൽ കെട്ടിവയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നിർലോഭമായ സഹായങ്ങളും പിന്തുണയുമാണ് നൽകിയത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെന്ന ദുഃഖവും വേദനയും മനസിലുണ്ട്. .
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെ സംബന്ധിച്ചും കൃത്യമായി അധ്യക്ഷ സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കെപിസിസി അധ്യക്ഷനായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അതല്ലാതെ, സോണിയ ഗാന്ധിക്ക് താൻ വീണ്ടും കത്തെഴുതിയെന്ന നിലയിൽ ഇന്നലെയും ഇന്നും മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. അത്തരത്തിൽ വീണ്ടും കത്തെഴുതേണ്ട കാര്യം തനിക്കില്ല. പാർട്ടി അധ്യക്ഷയെ കാര്യങ്ങൾ കൃത്യമായി ബോധിപ്പിച്ചതിനാൽ കൂടുതൽ വിശദീകരണത്തിന്റെ ആവശ്യമില്ല.
അശോക് ചവാൻ കമ്മിഷനെ താൻ ബഹിഷ്കരിച്ചിട്ടില്ല. കമ്മിഷനു മുന്നിൽ നേരിട്ടെത്തി ഒന്നും പറയേണ്ട കാര്യമില്ല, സോണിയ ഗാന്ധിയെ എല്ലാം അറിയിച്ചിട്ടുണ്ട് ആ റിപ്പോർട്ട് തന്റെ അഭിപ്രായമായി സ്വീകരിക്കാമെന്നുമാണ് പറഞ്ഞത്.
പരാജയപ്പെട്ട ദിവസം പടിയിറങ്ങിപ്പോകാന്‍ തനിക്ക് അറിയാഞ്ഞിട്ടല്ല. അത്തരം തീരുമാനം എടുക്കുന്ന കാര്യത്തില്‍ താന്‍ ഒരിക്കലും പിന്നാക്കം പോയിട്ടുമില്ല. എന്നാല്‍ പാര്‍ട്ടി പരാജയപ്പെട്ട് നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കുമ്പോള്‍ ഇട്ടിട്ടുപോയ ആള്‍ എന്ന് ചരിത്രം രേഖപ്പെടുത്താതിരിക്കാനാണ് താന്‍ സ്ഥാനത്ത് തുടര്‍ന്നത്.
Read Also: ലോക്ക്ഡൗൺ നീട്ടിയേക്കും; കൂടുതൽ ഇളവുകൾക്ക് സാധ്യത
കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തുനിന്നുള്ള രാജി സ്വീകരിക്കണമെന്ന് സോണിയാ ഗാന്ധിയോട് അഭ്യര്‍ഥിച്ച സാഹചര്യത്തില്‍ തനിക്ക് യു.ഡി.എഫ്. ഏകോപന സമിതി യോഗത്തില്‍ പങ്കെടുത്തിരുന്നെങ്കില്‍ അത് രാഷ്ട്രീയവും ധാര്‍മികവുമായി തെറ്റായ നടപടിയാകുമായിരുന്നു. അതുകൊണ്ടാണ് കഴിഞ്ഞദിവസം യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. കെ.പി.സി.സി. അധ്യക്ഷന്‍ എന്ന നിലയിലാണ് തനിക്ക് യു.ഡി.എഫ്. ഏകോപന സമിതിയില്‍ പങ്കെടുക്കാനാവുക.
ഒരുപാട് ഇലപൊഴിയും കാലം കണ്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. മാധ്യമങ്ങൾ പറയുന്നതു പോലുള്ള ആശയ സംഘർഷങ്ങൾ കോൺഗ്രസിൽ ഇല്ല. എല്ലാവരും ഒറ്റക്കെട്ടായി പാർട്ടിയെ മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹിക്കുന്നവരാണ്. അവരുടെ മനോവീര്യം തകർക്കുന്ന തരത്തിൽ വിഭാഗീയത എന്ന തരത്തിൽ മാധ്യമങ്ങൾ വാർത്ത നൽകരുതെന്ന് അഭ്യർഥിച്ച മുല്ലപ്പള്ളി, കോൺഗ്രസ് ശക്തിയായി തിരിച്ചു വരുമെന്നും പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.