തിരുവനന്തപുരം: എം.ആര്‍ അജിത് കുമാറിനെ വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്ന് മാറ്റി. സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് നടപടി.
മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി എം.ആർ അജിത് കുമാർ ഷാജ് കിരണുമായി ഫോണിൽ സംസാരിച്ചു എന്നായിരുന്നു സ്വപ്ന സുരേഷിന്‍റെ ആരോപണം. സ്വപ്‌ന പുറത്തുവിട്ട ശബ്‌ദസന്ദേശത്തിൽ ഇത് വ്യക്തമായിരുന്നു. കൂടാതെ ഫോണിൽ സംസാരിച്ചു എന്ന രഹസ്യാന്വേഷണ റിപ്പോർട്ടും നടപടിക്ക് കാരണമായി എന്നാണ് വിവരം.
അജിത് കുമാർ ഷാജ് കിരണുമായി നിരവധി തവണ സംസാരിച്ചു എന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. താൻ സംസാരിച്ചിരുന്നുവെന്ന കാര്യം അജിത് കുമാർ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചതായും റിപ്പോർട്ട് ഉണ്ട്. തുടർന്നാണ് ആഭ്യന്തര വകുപ്പ് വിജിലൻസ് മേധാവി സ്ഥനത്ത് നീക്കി കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. വിജിലന്‍സ് ഐജി എച്ച്. വെങ്കിടേഷിന് പകരം ചുമതല നല്‍കി. അജിത്ത് കുമാറിന് പുതിയ ചുമതല നല്‍കിയിട്ടില്ല.
ഷാജ് കിരണും അജിത് കുമാറും തമ്മിലുള്ള സംഭാഷണം സർക്കാരിനെ സംശയനിഴലിൽ ആക്കിയിരുന്നു. സരിത്തിനെ പാലക്കാട് കൂട്ടിക്കൊണ്ടുപോയത് വിജിലൻസ് ആണെന്നും ഒരു മണിക്കൂറിനകം വിട്ടയക്കുമെന്നും സ്വപ്നയെ അറിയിച്ചത് ഷാജ് കിരൺ ആയിരുന്നു. അജിത് കുമാറുമായി സംസാരിച്ച ശേഷമായിരുന്നു ഇതെന്ന് ഷാജ് കിരൺ സമ്മതിച്ചിരുന്നു. എന്നാൽ ഷാജ് കിരൺ വിജിലൻസ് മേധാവിയെ അങ്ങോട്ട് വിളിക്കുക മാത്രമല്ല തിരികെയും വിളിച്ചുവെന്ന് സർക്കാർ അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് വിവരം.
അതേസമയം, വിവിദങ്ങളിൽ നിന്ന് മുഖംരക്ഷിക്കാനാണ് അജിത് കുമാറിനെ മാറ്റിയത് എന്നാണ് പരക്കെ ആക്ഷേപം. ഈ നടപടി പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചേക്കുമെന്നാണ് വിലയിരുത്തൽ.
Also Read: ‘മകളെ പറഞ്ഞാൽ അദ്ദേഹം സഹിക്കില്ലെന്ന് ഷാജ് കിരൺ പറഞ്ഞു’; ശബ്ദരേഖ പുറത്തുവിട്ട് സ്വപ്ന