/indian-express-malayalam/media/media_files/uploads/2017/03/vehiclesdiesel-vehicles-759.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു കോടിയിലേറെ വാഹന ഉടമകളുടെ ഔദ്യോഗിക വിവരശേഖരം സ്വകാര്യ കമ്പനി ചോർത്തിയതായി സംശയം. ഇക്കാര്യത്തിൽ സംസ്ഥാന ട്രാൻസ്പോർട്ട് കമ്മിഷണറേറ്റ് അന്വേഷണം പ്രഖ്യാപിച്ചു. സ്വകാര്യ വെബ്സൈറ്റിൽ ഔദ്യോഗിക വിവരങ്ങൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
അതീവ രഹസ്യ സ്വഭാവത്തിൽ സൂക്ഷിച്ചിരുന്ന രേഖകളാണ് ചോർന്നതെന്ന വാർത്ത മാതൃഭൂമിയാണ് പുറത്തുവിട്ടത്. 2010 ൽ വാഹന രജിസ്ട്രേഷൻ ഡിജിറ്റൽ രൂപത്തിലാക്കിയ ശേഷം അധികമായി കൂട്ടിച്ചേർത്ത പഴയ വാഹന ഉടമകളുടെ വിവരശേഖരമാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
നാഷണൽ ഇൻഫോമാറ്റിക് സെന്ററാണ് ഉപരിതല ഗതാഗത വകുപ്പിന് വേണ്ടി ഈ രേഖകൾ ഡിജിറ്റൽ രൂപത്തിലാക്കിയത്. ഇവർക്ക് ബയോമെട്രിക് സംവിധാനങ്ങൾ അടക്കം ഉപയോഗപ്പെടുത്തി മാത്രമേ ഔദ്യോഗിക സൈറ്റിനകത്തേക്ക് പ്രവേശിക്കാനാവൂ.
ഗതാഗത വകുപ്പ് ജീവനക്കാർക്ക് പുറമേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർക്കാണ് സൈറ്റിലേക്ക് പ്രവേശനം ഉള്ളത്. അതേസമയം ഇവരാരുമാകില്ല വിവരശേഖരം ചോർന്ന് പോകാൻ കാരണണമെന്നാണ് പ്രാഥമിക നിഗമനം.
രാജ്യത്തെ വാഹന ഉടമകളുടെ വിവരം കേന്ദ്രീകൃത സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതിക്കായി സംസ്ഥാനത്തെ രജിസ്ട്രേഷൻ വിവരങ്ങൾ കൈമാറിയിരുന്നു. ഇതാവാം ചോർന്നതെന്ന് സംശയിക്കുന്നു. രാജ്യത്തെ ആയിരത്തിലേറെ ആർടിഒ കളിൽ നിന്നുള്ള വിവരശേഖരം തങ്ങളുടെ പക്കലുണ്ടെന്നാണ് വെബ്സൈറ്റിൽ അവകാശപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.