മലപ്പുറം: രോഗവ്യാപനം രൂക്ഷമായി തുടരുന്ന മലപ്പുറം ജില്ലയില്‍ ഞായറാഴ്ച നിയന്ത്രണങ്ങള്‍ കടുപ്പിക്കും. ട്രിപ്പിള്‍ ലോക്ക്ഡൗണിന് പുറമെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കില്ല. നിലവില്‍ സംസ്ഥാനത്തെ ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മലപ്പുറം ജില്ലയിലാണ്. പുതുക്കിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉത്തരവ് ഇറക്കി.
പാല്‍, പത്രം, മെഡിക്കല്‍ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പ്, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് അനുമതിയുണ്ട്. പ്രസ്തുത സേവനങ്ങള്‍ ഒഴികെയുള്ള കാര്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം അനുവദിക്കും. കഴിഞ്ഞ ഞായറാഴ്ചയും ജില്ലയില്‍ സമാന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
Also Read: ഫൈസര്‍ വാക്സിന്‍ ജൂലൈയോടെ ലഭ്യമായേക്കും: കേന്ദ്ര സര്‍ക്കാര്‍
ടെസ്റ്റ് പോസിറ്റിവിറ്റിയില്‍ കുറവുണ്ടെങ്കിലും ജില്ലയില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. ഇന്നലെ 4,212 പേര്‍ക്കാണ് രോഗം ബാധിച്ചത്. 26 ന് മുകളില്‍ നിന്ന ടിപിആര്‍ 16.82 ശതമാനമായി കുറഞ്ഞു. 44,658 പേരാണ് വിവിധ ആശുപത്രികളിലും, വീടുകളിലുമായി ചികിത്സയില്‍ കഴിയുന്നത്.
ജില്ലയിലെ പ്രാദേശിക മേഖലകളില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. അമരമ്പലം, കരുളായി, മലപ്പുറം, മഞ്ചേരി, മൂന്നിയൂര്‍, പരപ്പനങ്ങാടി, പരപ്പൂർ, പെരിന്തല്‍മണ്ണ, പൊന്നാനി, താനാളൂര്‍, ഊര്‍ങ്ങാട്ടിരി, വേങ്ങര എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.