കൊച്ചി: മറൈൻ ഡ്രൈവിൽ ശിവസേന പ്രവർത്തകരുടെ സദാചാര ഗുണ്ടായിസത്തിനെതിരെ വിവിധ സംഘടനകളുടെ പ്രതിഷേധം. കിസ് ഓഫ് ലവ് പ്രവർത്തകരുടെ നേതൃത്വത്തിൽ ചുംബന സമരം നടന്നു. അവരുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടക്കുന്ന രണ്ടാം ചുംബന സമരമാണിത്. കിസ് ഓഫ് ലവിന്റ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ചുംബന സമരത്തിന് ആഹ്വാനം ചെയ്തത്. 2014 നവംബര്‍ രണ്ടിനായിരുന്നു മറൈന്‍ഡ്രൈവില്‍ ആദ്യ കിസ് ഓഫ് ലവ് പ്രതിഷേധം നടന്നത്.
കിസ് ഓഫ് ലവ് പ്രവർത്തകരുടെ നേതൃത്വത്തിൽ തെരുവു നാടകം നടത്തുകയും കൂട്ടമായി പാട്ടുകൾ പാടുകയും ചെയ്തു. അതിനുശേഷം പരസ്പരം ചുംബിക്കുകയും ചെയ്തു. നിരവധി പേരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ശിവസേനക്കാരുടെ ഗുണ്ടായിസത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകൾ ‘സ്നേഹ ഇരിപ്പു സമരം നടത്തി. സദാചാര ചൂരൽ വിറ്റ് കെഎസ്യു പ്രവർത്തകരും പ്രതിഷേധിച്ചു. കമ്മിഷണറുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്.
രാജ്യാന്തര വനിതാ ദിനത്തിൽ കൊച്ചി മറൈൻ ഡ്രൈവിലാണ് ശിവസേന പ്രവർത്തകരുടെ സദാചാര ഗുണ്ടായിസം അരങ്ങേറിയത്. പ്രകടനമായെത്തിയ പ്രവർത്തകർ ചൂരലിന് അടിച്ചും മോശം വാക്കുകൾ പ്രയോഗിച്ചും യുവതീയുവാക്കളെ വിരട്ടിയോടിക്കുകയായിരുന്നു. മറൈൻഡ്രൈവിൽ വടക്കേ അറ്റത്തുള്ള അബ്ദുൽകലാം മാർഗ് നടപ്പാതയിൽ ഒരുമിച്ചിരിക്കുകയായിരുന്ന യുവതീയുവാക്കളാണ് അക്രമത്തിനിരകളായത്. എസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാരും മാധ്യമപ്രവർത്തകരും നോക്കിനിൽക്കുമ്പോഴാണു സംഭവം.




സംഭവവുമായി ബന്ധപ്പെട്ട് ആറു ശിവസേന പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ആർ. ദേവൻ, കെ.വൈ. കുഞ്ഞുമോൻ, കെ.യു. രതീഷ്, എ.വി. വിനീഷ്, ടി.ആർ. ലെനിൻ, കെ.കെ. ബിജു എന്നിവരാണ് അറസ്റ്റിലായത്.
Read More:സദാചാര ഗുണ്ടായിസത്തിനെതിരെ മാനാഞ്ചിറയിലും പ്രതിഷേധ കൂട്ടായ്മ

ശിവസേനയുടെ അക്രമം തടയുന്നതിൽ പരാജയപ്പെട്ടെന്ന റിപ്പോർട്ടിനെതുടർന്ന് സെൻട്രൽ എസ്ഐ എസ്. വിജയശങ്കറിനെ സസ്പെൻഡ് ചെയ്തു. സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ടു പൊലീസുകാരെ എആർ ക്യാംപിലേക്ക് സ്ഥലം മാറ്റി.