/indian-express-malayalam/media/media_files/uploads/2021/05/Moral-Police-2.jpg)
പ്രതീകാത്മക ചിത്രം
പാലക്കാട്: ബസ് സ്റ്റോപ്പിൽ പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചിരുന്നതിന് നാട്ടുകാർ മർദിച്ചതായി പരാതി. മണ്ണാർക്കാട് കരിമ്പ എച്ച്എസ്എസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. വിദ്യാർത്ഥികളുടെ പരാതിയിൽ കല്ലടിക്കോട് പൊലീസ് കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വിദ്യാർത്ഥികളുടെ പരാതിയിൽ പറയുന്ന സംഭവം ഇങ്ങനെ
സ്കൂൾവിട്ടശേഷം സമീപത്തെ ബസ് സ്റ്റോപ്പിൽ ബസ് കാത്തിരിക്കുകയായിരുന്നു കുട്ടികൾ. അഞ്ച് പെൺകുട്ടികളും അഞ്ച് ആൺകുട്ടികളുമാണ് ഉണ്ടായിരുന്നത്. ഈ സമയം അവിടേക്ക് ഒരാൾ വരികയും പെൺകുട്ടികൾക്കൊപ്പം ആൺകുട്ടികൾ ഇരിക്കുന്നത് ചോദ്യം ചെയ്യുകയും ചെയ്തു. വിദ്യാർത്ഥിനികളെ അസഭ്യം പറയുകയും മർദിക്കാൻ തുനിയുകയും ചെയ്തു. ഇത് ആൺകുട്ടികൾ ചോദ്യം ചെയ്തപ്പോൾ നാട്ടുകാർ കൂട്ടം ചേർന്ന് മർദിക്കുകയായിരുന്നു. നാട്ടുകാർ കൂട്ടമായി എത്തി അധ്യാപകന്റെ മുന്നിലിട്ടാണ് തല്ലിയത്.
സംഭവത്തിൽ കരിമ്പ സ്വദേശി സിദ്ദിഖാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
ബസ് സ്റ്റോപ്പിൽ പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചിരുന്നാൽ നാട്ടുകാർ നിരന്തരം അധിക്ഷേപിക്കുമെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ഇതിനു മുമ്പും നാട്ടുകാർ ഉപദ്രവിച്ചിരുന്നു. മർദനമേറ്റ സംഭവത്തിൽ പൊലീസിൽ പരാതി നൽകിയെങ്കിലും തുടക്കത്തിൽ കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. മർദനത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് കേസെടുത്തതെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നുണ്ട്.
അതേസമയം, ഏറെ വൈകിയും കുട്ടികൾ സ്ഥിരമായി ബസ് സ്റ്റോപ്പിൽ ഇരിക്കാറുണ്ടെന്നും ഇത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us