/indian-express-malayalam/media/media_files/uploads/2023/04/K-Sudhakaran.jpg)
Photo: Facebook/ K Sudhakaran
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റും എംപിയുമായ കെ സുധാകരനെതിരെ ഗുരുതര ആരോപണവുമായി പരാതിക്കാരന്‍ അനൂപ് അഹമ്മദ്. സുധാകരന്റെ ഭാഗത്ത് നിന്ന് ഭീഷണി ഉണ്ടായിരുന്നതായി അനൂപ് വ്യക്തമാക്കി. പേര് പറഞ്ഞാല്‍ വംശം തന്നെ ഇല്ലാതാകുമെന്നായിരുന്നു ഭീഷണിയെന്നാണ് ആരോപണം.
അനൂപില്‍ നിന്ന് ക്രൈം ബ്രാഞ്ച് മൊഴി രേഖപ്പെടുത്തി. കളമശേരിയിലെ ക്രൈം ബ്രാഞ്ചിന്റെ ഓഫിസിലായിരുന്നു മൊഴിയെടുപ്പ്. മോന്‍സന് പണം കൈമാറുമ്പോള്‍ സുധാകരന്‍ ഒപ്പമുണ്ടായിരുന്നെന്നും അനൂപ് പറയുന്നു. വിദേശപണം വരുന്നതിലെ പ്രശ്നം തീര്‍ന്നാല്‍ എല്ലാം ശരിയാകുമെന്നാണ് സുധാകരന്‍ പറഞ്ഞതെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു.
കേസിൽ സുധാകരന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. സുധാകരൻ അന്വേഷണവുമായി സഹകരിക്കണം. സാക്ഷികളെ സ്വാധീനിക്കുകയോ തെളിവുനശിപ്പിക്കുകയോ ചെയ്യരുത്. സുധാകരനെ അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ ബോണ്ട് വ്യവസ്ഥയിൽ ജാമ്യത്തില്‍ വിടണമെന്നും ഹൈക്കോടതി നിർദേശിച്ചു.
സുധാകരൻ 23-ന് ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. മുന്‍ ഐ.ജി. ലക്ഷ്മണയ്ക്കും ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്.
2021ല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ താന്‍ പ്രതിയല്ലെന്നും താന്‍ മാത്രമല്ല മോന്‍സന്റെ വീട്ടില്‍ പോയിട്ടുള്ളതെന്നും സുധാകരൻ കോടതിയെ അറിയിച്ചു. ഡിജിപി, ചീഫ് സെക്രട്ടറി എന്നിവര്‍ മോന്‍സന്റെ കൂടെയുള്ള ചിത്രങ്ങളുണ്ട്. മോന്‍സനോട് എന്റെ പേര് പറയാന്‍ പൊലീസ് നിര്‍ബന്ധിച്ചു. പേരുപറഞ്ഞില്ലെങ്കില്‍ മോന്‍സന്റെ വീട്ടുകാരെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സുധാകരൻ പറഞ്ഞു.
മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലാണ് കെ.സുധാകരനെ പ്രതി ചേര്‍ത്തത്. വ്യാജ പുരാവസ്തുക്കള്‍ ഉപയോഗിച്ച് മോന്‍സന്‍ മാവുങ്കല്‍ 10 കോടിരൂപയുടെ തട്ടിപ്പുനടത്തിയെന്ന കേസിലാണ് സുധാകരനെ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തത്.
കേസില്‍ സുധാകരനെതിരെ വഞ്ചനാക്കുറ്റം ചുമത്തി രണ്ടാം പ്രതിയാക്കി എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. മോന്‍സനാണ് ഒന്നാംപ്രതി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.