കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനും അദ്ദേഹത്തിന്റെ ചുമതലയിലുള്ള മാധ്യമ സ്ഥാപനത്തിന്റെ ഡയറക്ടർ സമീറിനും എൻഫോഴ്സ്മെന്റിന്റെ നോട്ടീസ്. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി എൻഫോഴ്സ്മെന്റ് ഹൈക്കോടതിയെ അറിയിച്ചു. ഇബ്രാഹിം കുഞ്ഞിന്റെയും കുടുംബാംഗങ്ങളുടേയും സ്വത്ത് വിവരങ്ങൾ അന്വേഷിക്കുന്നുണ്ടന്നും എൽഫോഴ്സ്മെന്റ് നടപടി റിപ്പോർട്ടിൽ വ്യക്തമാക്കി.
പരാതിക്കാരാനായ ഗിരീഷ് കുമാറിനെക്കൊണ്ട് പരാതി പിൻവലിക്കുന്നതിന് കരാർ ഉണ്ടാക്കാൻ ശ്രമിച്ചെന്ന കേസിൽ ഇബ്രാഹിം കുഞ്ഞിന്റെയും മകന്റേയും മറ്റ് ലീഗു നേതാക്കളുടേയും മൊഴികൾ വിജിലൻസ് കോടതിക്ക് കൈമാറി. ഇബ്രാഹിം കുഞ്ഞ് ഗിരീഷ് കുമാറിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ തുടർനടപടികൾക്കായി ആലുവ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയതായി പൊലീസും കോടതിയെ അറിയിച്ചു.
Read More: കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്: അടിയന്തര നടപടി വേണമെന്ന് എൻഫോഴ്സ്മെന്റ്
നോട്ട് നിരോധന കാലത്ത് ഇബ്രാഹിംകുഞ്ഞിനു ചുമതലയുള്ള മാധ്യമ സ്ഥാപനത്തിന്റെ അക്കൗണ്ടിൽ കണക്കിൽ പെടാത്ത 10 കോടി നിക്ഷേപിച്ചെന്നും പാലാരിവട്ടം പാലം അടക്കമുള്ള കരാറുകളിൽ നിന്ന് ലഭിച്ച കോഴപ്പണമാണ് ഇതെന്നും അന്വേഷണം വേണമെന്നുമാണ് ഹർജിയിലെ ആവശ്യം.
അന്വേഷണത്തിന്റെ ഭാഗമായി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ മകൻ അബ്ദുൾ ഗഫൂർ, ഗിരീഷ് ബാബു, ലീഗ് നേതാക്കൾ തുടങ്ങിയവരെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. ഗിരീഷ് ബാബു തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചെന്നും 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നുമാണ് ഇബ്രാഹിംകുഞ്ഞിന്റെ മൊഴി.
ഹൈക്കോടതി രഹസ്യ റിപ്പോർട്ട് ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു വിജിലൻസ് ഇബ്രാഹിംകുഞ്ഞടക്കമുള്ളവരെ ചോദ്യം ചെയ്തത്. കേസ് പിൻവലിക്കാൻ ഇബ്രാഹിംകുഞ്ഞും മകനും താനുമായി കരാർ ഉണ്ടാക്കാൻ ശ്രമിച്ചെന്നും അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നുമാണ് ഗിരീഷ് കുമാറിന്റെ പരാതി. യുഡിഎഫ് കളമശേരി മണ്ഡലം ചെയർമാൻ കെ.എസ്.സുജിത് കുമാർ വഴി കരാർ ഉണ്ടാക്കാൻ ശ്രമിച്ചതിനുപിന്നിൽ ഇബ്രാഹിംകുഞ്ഞും മകനുമാണെന്നും ഇവർ തന്നെ ഫോണിലും നേരിട്ടുകണ്ടും സംസാരിച്ചുവെന്നുമായിരുന്നു ഗിരീഷ് കുമാറിന്റെ മൊഴി.