രക്ഷാപ്രവർത്തനത്തിനിടെ ജീവൻ വെടിഞ്ഞ കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ലിനു (34) വിന്റെ കുടുംബത്തിന് സഹായവുമായി മോഹൻലാലും. ലിനുവിന്റെ കുടുംബത്തിന് മോഹൻലാൽ ചെയർമാനായിട്ടുളള വിശ്വശാന്തി ഫൗണ്ടേഷൻ വീട് നിർമിച്ചു നൽകും. ഫൗണ്ടേഷൻ പ്രതിനിധിയായെത്തിയ മേജർ രവിയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മേജർ രവി ചെറുവണ്ണൂരിലെ ലിനുവിന്റെ വീട് സന്ദർശിച്ചത്. ലിനുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മേജർ രവി ലിനുവിന്റെ കട ബാധ്യതകൾ തീർക്കാനുളള സഹായം വിശ്വശാന്തി ഫൗണ്ടേഷന് നല്കുമെന്ന് അറിയിച്ചു. അടിയന്തര സഹായമായി ഒരു ലക്ഷം രൂപ ലിനുവിന്റെ അമ്മയ്ക്ക് കൈമാറി.
Read Also: ‘ഒപ്പമുണ്ട്, തളരരുത്’; പുഷ്പലതയോട് മമ്മൂട്ടി പറഞ്ഞു
ലിനുവിന്റെ കുടുംബത്തിന് ജയസൂര്യയും സഹായം നൽകിയിട്ടുണ്ട്. ലിനുവിന്റെ അമ്മയെ വിളിച്ച് സംസാരിച്ച ജയസൂര്യ ബാങ്ക് അക്കൗണ്ടിലേക്ക് അഞ്ചുലക്ഷം രൂപ ട്രാന്സ്ഫര് ചെയ്തു. നടൻ മമ്മൂട്ടിയും ലിനുവിന്റെ അമ്മയെ ഫോണിൽ വിളിച്ചിരുന്നു. ‘ഒപ്പമുണ്ട്, തളരരുത്’ എന്ന് മമ്മൂട്ടി പുഷ്പലതയോട് പറഞ്ഞു. എന്ത് ആവശ്യമുണ്ടായാലും തന്നെ അറിയിക്കണമെന്നും മമ്മൂട്ടി ഫോണിലൂടെ പറഞ്ഞതായി ലിനുവിന്റെ കുടുംബം പങ്കുവച്ചു.
ശനിയാഴ്ച രാവിലെ ചാലിയാർ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്ത് രക്ഷാപ്രവർത്തനം നടത്താൻ പോയപ്പോഴാണ് ലിനു അപകടത്തിൽപ്പെട്ടതും മരണപ്പെടുന്നതും. രക്ഷാപ്രവർത്തനത്തിനായി രണ്ടു സംഘമായി തോണികളിൽ പുറപ്പെട്ടതായിരുന്നു ലിനുവും സംഘവും. എന്നാൽ തിരികെ വന്നപ്പോഴാണ് ലിനുവിനെ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Read More: വാക്കുകൾ കൊണ്ട് ആശ്വസിപ്പിക്കാൻ കഴിയില്ലെന്നറിയാം; ലിനുവിന്റെ അമ്മയ്ക്ക് മോഹൻലാലിന്റെ കത്ത്