കോഴിക്കോട്: നടിയും മോഡലുമായ ഷഹാനയുടെ മരണത്തിൽ അറസ്റ്റിലായ ഭർത്താവ് സജ്ജാദുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ഷഹാനയെ മരിച്ച നിലയിൽ കണ്ടെത്തിയ പറമ്പിൽ ബസാറിലെ വീട്ടിലാണ് തെളിവെടുപ്പ് നടത്തിയത്. ഫുഡ് ഡെലിവറിയുടെ മറവില് സജ്ജാദ് ലഹരിമരുന്ന് വ്യാപാരം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. വീട്ടില് നിന്ന് ലഹരിമരുന്നും അതുമായി ബന്ധപ്പെട്ട വസ്തുക്കളും പൊലീസ് കണ്ടെത്തി. വൈദ്യപരിശോധനയ്ക്ക് ശേഷം സജ്ജാദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അതേസമയം, ഷഹാനയുടെ മരണത്തിൽ സജ്ജാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുബം രംഗത്തെത്തി. ഷഹാന ആത്മഹത്യ ചെയ്യില്ലെന്നും ഭർത്താവ് കൊലപ്പെടുത്തിയാണെന്നും കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ ഒരു വർഷമായി ബന്ധുക്കളെ കാണാൻ ഷഹാനയെ അനുവദിച്ചിരുന്നില്ലെന്നും ബന്ധുക്കളായ ഷാനിഷറും അബ്ദുറഹ്മാനും പറഞ്ഞു. മീഡിയ വൺ ന്യൂസിലായിരുന്നു പ്രതികരണം.
കൊല്ലുമെന്ന് സജ്ജാദ് ഭീഷണിപ്പെടുത്തിയിരുന്നെന്ന് മകൾ പറഞ്ഞതായി ഷഹാനയുടെ ഉമ്മ ഉമൈബ മാധ്യമങ്ങളോട് പറഞ്ഞു. മോഡലിങ്ങിൽ നിന്ന് ലഭിക്കുന്ന വരുമാനം മുഴുവൻ സജ്ജാദ് ധൂർത്തടിക്കുമായിരുന്നു. പണം നൽകിയില്ലെങ്കിൽ മർദിക്കും. വീട്ടിൽ സുഹൃത്തുക്കളെ കൊണ്ടുവന്ന് മദ്യപിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്തിരുന്നതായി മകൾ പറഞ്ഞിട്ടുണ്ട്. എല്ലാം ശരിയാകുമെന്നാണ് അവൾ പറഞ്ഞിരുന്നത്. ഒരിക്കൽ ഭർത്താവ് മർദിച്ചപ്പോൾ ഷഹാന പൊലീസിനെ സമീപിക്കാൻ ഒരുങ്ങിയിരുന്നെങ്കിലും ഭർത്താവിന്റെ സുഹൃത്തുക്കൾ ചേർന്ന് തടയുകയായിരുന്നുവെന്നും ഉമ്മ പറഞ്ഞു.
കാസർഗോഡ് സ്വദേശിയായ ഷഹാനയെ ഇന്നലെ രാവിലെയാണ് കോഴിക്കോട്ടെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജനലഴിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് സജ്ജാദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സാമ്പത്തിക കാര്യങ്ങളിൽ ഷഹാനയുമായി തർക്കം നിലനിന്നിരുന്നതായി സജ്ജാദ് പൊലീസിന് മൊഴി നൽകിയതായാണ് വിവരം.
അതേസമയം, ഷഹാനയുടെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക കണ്ടെത്തൽ. എന്നാൽ ശരീരത്തിൽ ചെറിയ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധനക്ക് ശേഷമേ കൂടുതൽ വ്യക്തത വരൂവെന്ന് പൊലീസ് പറഞ്ഞു.
ഒന്നരവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. അതിനുശേഷമാണ് ഷഹാന മോഡലിങ് രംഗത്ത് സജീവമാകുന്നത്. ഒരു തമിഴ് ചിത്രത്തിലും നിരവധി പരസ്യങ്ങളിലും ഷഹാന അഭിനയിച്ചിട്ടുണ്ട്.
Also Read: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്