/indian-express-malayalam/media/media_files/uploads/2018/09/nun-new-Kerala-Nun-lodged-FIR-against-bishop-accusing-physical-assault.jpg)
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് മിഷനറീസ് ഓഫ് ജീസസ്. 2015 മെയ് 23ന് കന്യാസ്ത്രീയും ബിഷപ്പും പങ്കെടുത്ത സ്വകാര്യ പരിപാടിയുടെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. അന്വേഷണ റിപ്പോർട്ടിന് ഒപ്പമാണ് ചിത്രങ്ങളും പുറത്ത് വിട്ടിരിക്കുന്നത്. ഈ ചിത്രം ആരെങ്കിലും പരസ്യപ്പെടുത്തിയാല്‍ തങ്ങള്‍ ഉത്തരവാദികള്‍ ആയിരിക്കില്ലെന്ന് പറഞ്ഞ് കൈകഴുകുന്നുമുണ്ട് ഇവര്‍. അതേസമയം കന്യാസ്ത്രീയെ അപമാനിക്കാനാണ് ചിത്രം പുറത്തുവിട്ടതെന്ന് സമരം നടത്തുന്ന കന്യാസ്ത്രീകള്‍ പറഞ്ഞു. പരാതിക്കാരിയുടെ കുടുംബത്തോട് ചര്‍ച്ച ചെയ്ത് മിഷനറീസ് ഓഫ് ജീസസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സിസ്റ്റര്‍ അനുപമ വ്യക്തമാക്കി.
കന്യാസ്ത്രീയുടെ വെളിപ്പെടുത്തലുകളില്‍ വൈരുദ്ധ്യമുണ്ടെന്നും പ്രതിഷേധിക്കുന്ന കന്യാസ്ത്രീകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചുകൊണ്ടുള്ള വാര്‍ത്താക്കുറിപ്പിനൊപ്പമാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്. 2015 മെയ് 23 ന് ഫ്രാങ്കോ പങ്കെടുത്ത ഒരു ചടങ്ങില്‍ പരാതിക്കാരിയായ കന്യാസ്ത്രീയും പങ്കെടുത്തിരുന്നുവെന്നാണ് ചിത്രം നല്‍കികൊണ്ട് മിഷനറീസ് ഓഫ് ജീസസ് പറയുന്നത്. ഇരുവരും ഒരുമിച്ച് ഒരു വീട് വെഞ്ചരിപ്പ് ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രമാണ് ഇത്. ഇരുവരും വീട് വെഞ്ചരിപ്പിന് ഒരുമിച്ചിരിക്കുന്നത് ആരോപണം തെറ്റാണെന്നതിന്റെ തെളിവാണ്. ലൈംഗിമായി പീഡിപ്പിക്കപ്പെട്ട സ്ത്രീ, പീഡിപ്പിച്ച ആള്‍ക്കൊപ്പം സ്വന്തം താത്പര്യപ്രകാരം പങ്കെടുക്കില്ലെന്നുമാണ് മിഷനറീസിന്റെ വാദം.
'2014 മുതല്‍ 2016 വരെ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് കന്യാസ്ത്രീ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ തന്നെ പീഡിപ്പിച്ചുവെന്ന് പറയുന്ന ബിഷപ്പിനൊപ്പം കന്യാസ്ത്രീ വളരെ ആവേശത്തോടെയാണ് 2015 ല്‍ നടന്ന ഈ ചടങ്ങില്‍ പങ്കെടുത്തത്. കന്യാസ്ത്രീ അധികാരികളോട് സ്വയം അനുവാദം വാങ്ങി ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. പീഡിപ്പിച്ചെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിക്കൊപ്പം സന്തോഷത്തോടെ ചിരിച്ചുല്ലസിച്ച് പിതാവിന്റെ അടുത്ത് ഇരിക്കുന്ന ഫോട്ടോ താഴെ ചേര്‍ക്കുന്നു. അതിനാല്‍ അരോപണം അടിസ്ഥാന രഹിതമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും അവര്‍ ആരോപിച്ചു.
ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ ഗൂഢാലോചന നടത്തിയെന്നും മിഷനറീസ് ഓഫ് ജീസസിന്‍റെ അന്വേഷണ കമ്മീഷൻ ആരോപിക്കുന്നുണ്ട്. യുക്തിവാദികളുടെ പിന്തുണയോടെയാണ് കന്യാസ്ത്രീകള്‍ നീക്കം നടത്തുന്നത്. പീഡിപ്പിച്ച ദിവസം ബിഷപ്പ് കന്യാസ്ത്രീ മഠത്തില്‍ ഉണ്ടായിരുന്നില്ല എന്നതിന് തെളിവുകളുണ്ട്. ഈ തെളിവുകള്‍ അന്വേഷണ സംഘത്തിന് കമ്മീഷന്‍ കൈമാറുമെന്നും കമ്മീഷന്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us