തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാർ ഒരു മാസത്തെ ശമ്പളം നൽകും. ശമ്പളവും മറ്റ് അലവൻസുകളും ഉൾപ്പെടെ ഒരു ലക്ഷം രൂപ വീതം ഓരോ മന്ത്രിമാരും ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് അറിയിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ടുള്ള ആക്ഷേപങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി.
ദുരിതാശ്വാസ നിധി സുതാര്യവും കൃത്യവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ അടക്കം കണക്ക് ബോധിപ്പിക്കേണ്ടതാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെന്നും അതിൽ സുതാര്യത കുറവില്ലെന്നും മറ്റ് പ്രചരണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയ ദുരിതാശ്വാസത്തിന് ലഭിക്കുന്ന തുക അതിന് മാത്രമാണ് ഉപയോഗിക്കുക. അത് മറ്റ് കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Also Read: ‘അത് വേറെ, ഇത് വേറെ’; ദുരിതാശ്വാസ നിധിയെ കൂട്ടിക്കുഴയ്ക്കേണ്ട എന്ന് പിണറായി വിജയന്
ബജറ്റിൽ നിന്ന് എല്ലാ വർഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു നിശ്ചിത തുക മാറ്റിവയ്ക്കുന്നുണ്ട്. ആ തുക ഉപയോഗിച്ചാണ് മറ്റ് ചെലവുകൾ നടത്തുന്നത്. അത് സർക്കാർ സർക്കാരിന്റെ ബോധ്യത്തിനനുസരിച്ച് അർഹതപ്പെട്ടവർക്ക് നൽകുകയാണ് ചെയ്യുക. അതും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള പണവും തമ്മിൽ കൂട്ടിക്കുഴയ്ക്കേണ്ട ആവശ്യമില്ലെന്നും രണ്ടും വ്യത്യസ്ത വിഷയങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷത്തെ ദുരിതാശ്വാസ തുക മുഴുവൻ ചെലവഴിച്ചില്ല എന്ന തരത്തിലും ചിലർ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. ഒറ്റയടിക്ക് എല്ലാ പണവും ചെലവഴിക്കുകയല്ല വേണ്ടത്. വീട് നിർമിക്കാൻ ഒറ്റയടിക്ക് പണം അനുവദിക്കാൻ സാധിക്കില്ല. ഘട്ടം ഘട്ടമായാണ് വീട് നിർമാണത്തിന് പണം നൽകുക. അതിനാലാണ് കഴിഞ്ഞ വർഷത്തെ തുക ഇപ്പോഴും ബാക്കിയായിരിക്കുന്നതെന്നും ഘട്ടം ഘട്ടമായി അതും അർഹതപ്പെട്ടവർക്ക് നൽകുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.