കോവളം: മദ്യവുമായി പോകുമ്പോള്‍ സ്വീഡിഷ് പൗരനെ പൊലീസ് തടഞ്ഞ നടപടി ദൗർഭാഗ്യകരമാണെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പൊലീസിന്റെ ഇത്തരത്തിലുള്ള സമീപനം ടൂറിസം രംഗത്തിന് വൻ തിരിച്ചടിയാകും. പൊലീസിനെതിരെ നടപടി എടുക്കേണ്ടത് മറ്റൊരു വകുപ്പാണ്. സര്‍ക്കാരിന്റെ ഒപ്പം നിന്ന് അള്ള് വയ്ക്കുന്ന നടപടി അനുവദിക്കില്ലെന്നും സംഭവത്തില്‍ ആഭ്യന്തര വകുപ്പ് നടപടി എടുക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
കോവളത്തെ സ്വകാര്യ ഹോട്ടലിൽ നാലു വർഷമായി താമസിക്കുന്ന സ്വീഡൻ സ്വദേശി സ്റ്റീഫൻ ആസ്ബെർഗിനാണ് (68) പൊലീസിന്റെ ഭാഗത്തുനിന്നും മോശം അനുഭവമുണ്ടായത്. സംഭവത്തിൽ പൊലീസിനോട് മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോർട്ട് തേടി. സംഭവത്തിൽ പൊലീസും അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം ഡിസിപി വൈഭവ് സക്സേന സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിയോടാണ് റിപ്പോര്‍ട്ട് തേടിയത്.
പുതുവർഷാഘോഷത്തിന് മദ്യവുമായി പോയ സ്റ്റീഫനെ പൊലീസ് തടയുകയായിരുന്നു. സ്റ്റീഫന്റെ സ്കൂട്ടറില്‍ നിന്ന് മൂന്ന് ഫുള്‍ ബോട്ടില്‍ മദ്യം കണ്ടെടുത്ത പൊലീസ് മദ്യം വാങ്ങിയ ബില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ബിവറേജില്‍ നിന്ന് ബില്ല് വാങ്ങാന്‍ മറന്നെന്ന് സ്റ്റീഫൻ പറഞ്ഞെങ്കിലും പൊലീസ് വിട്ടില്ല. തുടര്‍ന്ന് സ്റ്റീഫന്‍ ബാഗിലുണ്ടായിരുന്ന മൂന്നു മദ്യക്കുപ്പികളില്‍നിന്ന് രണ്ടു കുപ്പിയെടുത്ത് മദ്യം പുറത്തേക്ക് ഒഴുക്കി കളഞ്ഞു. നിരപരാധിയാണെന്ന് പൊലീസിന് വ്യക്തമാക്കാന്‍ ബിവറേജില്‍ പോയി ബില്ലും വാങ്ങി സ്റ്റേഷനില്‍ ഹാജരാക്കുകയും ചെയ്തു. വിനോദ സഞ്ചാരികളോടുള്ള പൊലീസിന്റെ മോശം പെരുമാറ്റത്തിൽ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
കേരള പൊലീസിൽ നിന്നും ഇത്തരമൊരു അനുഭവം പ്രതീക്ഷിച്ചില്ലെന്ന് സ്റ്റീഫൻ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. നാലുവർഷമായി കേരളത്തിൽ ടൂറിസം രംഗത്ത് താന്‍ പ്രവർത്തിക്കുകയാണ്. എന്നാല്‍ നാട്ടുകാരിൽ നിന്നും പൊലീസിൽ നിന്നും നിരന്തരം പ്രശ്നങ്ങളാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read More: കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ ഇന്നു മുതൽ; എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?