/indian-express-malayalam/media/media_files/uploads/2017/06/e-sreedharanunnamed.jpg)
തിരുവനന്തപുരം: കൊച്ചി മെട്രോയുടെ പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ത്ഥ താരത്തിന് ഉദ്ഘാടന ചടങ്ങിൽ ലഭിച്ചത് നിലയ്ക്കാത്ത കൈയടി. ഡിഎംആർസി ചെയർമാൻ ഇ ശ്രീധരനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പോലും ലഭിക്കാത്ത തരത്തില്‍ കൈയടി ലഭിച്ചത്. കൊച്ചി മെട്രോ എംഡി ഏലിയാസ് ജോര്‍ജ്ജ് ശ്രീധരനെ സ്വാഗതം ചെയ്തപ്പോഴാണ് സദസ് കരഘോഷം കൊണ്ട് അദ്ദേഹത്തെ ആദരിച്ചത്.
/indian-express-malayalam/media/media_files/uploads/2017/06/e-sreedharanunnamed-2.jpg)
മെട്രോയുടെ അവകാശവാദങ്ങള്‍ക്കായി ഓരോ പാര്‍ട്ടികളും ഫ്ലക്സ് യുദ്ധവും മറ്റും നടത്തുമ്പോള്‍ ജനങ്ങള്‍ അണിനിരന്നത് മെട്രോമാന് പിന്നിലായിരുന്നു. മെട്രോ ഉദ്ഘാടന ചടങ്ങില്‍ നിന്നും ശ്രീധരനെയും പ്രതിപക്ഷ നേതാവിനേയും മറ്റും ഒഴിവാക്കിയപ്പോള്‍ ആരില്ലെങ്കിലും ശ്രീധരനെ പങ്കെടുപ്പിക്കണമെന്നാണ് ഒരേ സ്വരത്തില്‍ ആവശ്യം ഉയര്‍ന്നത്. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്ത് അയച്ചതിനെ തുടര്‍ന്നാണ് ശ്രീധരന് വേദിയില്‍ സ്ഥാനം നല്‍കിയത്.
പിന്നാലെ ശ്രീധരനെ കേന്ദ്രം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹവും പരന്നു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാവുന്ന ശ്രീധരന്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുന്നതിലെ അനൗചിത്യം കാരണമാണ് അദ്ദേഹത്തെ ആദ്യം ഒഴിവാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെ തളളി മെട്രോമാന്‍ തന്നെ രംഗത്തെത്തി. തനിക്ക് ഗവര്‍ണറാവാന്‍​ താത്പര്യമില്ലെന്നും അതിനുളള യോഗ്യത തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തേ മോദി മന്ത്രിസഭയിലെ അംഗമാവാന്‍ ശ്രീധരന് ക്ഷണമുണ്ടായതായും അഭ്യൂഹങ്ങളുണ്ടായിരുന്നു. റെയില്‍വെ മന്ത്രിയാകാനാണ് അദ്ദേഹത്തിന് ക്ഷണം ലഭിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തയേയും തളളി ശ്രീധരന്‍ തന്നെ രംഗത്തെത്തി. അങ്ങനെ ഒരു ഓഫര്‍ ലഭിച്ചാല്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും എന്നാല്‍ ഇതുവരെയും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ബിജെപിയോട് തൊട്ടുകൂടായ്മ ഇല്ലെന്നും വഡോദരയില്‍ മെട്രോ കോച്ച് ഫാക്ടറിയുടെ നിര്‍മ്മാണത്തിനിടെ മോദിയുമായി അടുത്ത ബന്ധമായിരുന്നുവെന്നും അന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചി മെട്രോ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. മലയാളത്തിലാണ് അദ്ദേഹം ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ഉദ്ഘാടന സമ്മേളനത്തിൽ കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, ഗവർണർ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി തോമസ് ചാണ്ടി, കെ.വി.തോമസ് എംപി, മേയർ സൗമിനി ജയിൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ, കെഎംആർഎൽ മാനേജിങ് ഡയറക്ടർ ഏലിയാസ് ജോർജ് എന്നിവരും പങ്കെടുത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us