തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ മാതൃകയെ എതിര്‍ക്കുകയും അതിനെതിരെ നിരന്തരം സമരം ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നവരെ വളരെ നിരാശപ്പെടുത്തുന്നതാണ് കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ സ്വാശ്രയ മെഡിക്കല്‍ ബില്ലെന്ന് കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് അഭിപ്രായപ്പെട്ടു. സ്വാശ്രയ വിദ്യാഭ്യാസരംഗത്തെ അഴിമതിയും നിലവാരമില്ലായമയും വിദ്യാര്‍ത്ഥികളുടെ അവകാശ നിഷേധങ്ങളുമൊക്കെ കൂടുതല്‍ വെളിപ്പെട്ടുവരുന്ന കാലഘട്ടത്തില്‍ ഇതായിരുന്നില്ല സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നത്.
നീറ്റ് പരീക്ഷ ഈ രംഗം ശുദ്ധീകരിക്കുന്നതിനുള്ള നല്ല അവസരമായിരുന്നു. അതുപയോഗിച്ചില്ലെന്നു മാത്രമല്ല, ഫീസിന്റെ കാര്യത്തില്‍ ന്യായീകരിക്കാനാവാത്ത വിട്ടുവീഴ്ച്ചകള്‍ ചെയ്യുകയും ചെയ്തു. ഇപ്പോള്‍ വിദ്യാര്‍ത്ഥികളോടുള്ള കാരുണ്യത്തിന്റെ പേരില്‍ സ്വാശ്രയ കച്ചവടക്കാരില്‍ ഏറ്റവും മോശപ്പെട്ടവരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാരും ജെയിംസ് കമ്മറ്റിയുമൊക്കെ നല്കിയ കര്‍ശനമായ നിര്‍ദേശങ്ങള്‍ പരസ്യമായി ധിക്കരിച്ചാണ് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍ അഡ്മിഷന് നടത്തിയത്. ഇതില്‍ 44 കുട്ടികളുടെ പ്രവേശനമൊഴികെ മറ്റുള്ളതെല്ലാം ക്രമവിരുദ്ധമായിരുന്നു എന്ന് കമ്മറ്റി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതായത് ഈ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കോഴ കൊടുത്ത് അര്‍ഹരായ മറ്റുള്ളവരില്‍ നിന്ന് നിയമവിരുദ്ധമായി സീറ്റുകള്‍ തട്ടിയെടുക്കുകയായിരുന്നു. ഇതിന് ഇവരേയും മാനേജ്മെന്റുകളേയും ശിക്ഷിക്കുന്നതിനു പകരം എല്ലാ രാഷ്ട്രീയ കക്ഷികളും വിദ്യാര്‍ത്ഥികളോടുള്ള സഹാനുഭൂതിയുടെ പേരില്‍ ഇവരുടെ തെറ്റിനെ ഫലത്തില്‍ അംഗീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇവര്‍ കാരണം സീറ്റ് നഷ്ടപ്പെട്ടവര്‍ക്ക് നിഷേധിക്കപ്പെട്ടത് സ്വാഭാവിക നീതിയാണ്.
നീറ്റ് “പാസ്സാ”യതിനാൽ ഇവരെല്ലാം യോഗ്യരാണെന്ന ഒരു വാദവും ഉയര്‍ത്തപ്പെടുന്നുണ്ട്. ഒന്നാമതായി നീറ്റ് പരീക്ഷയില്‍ ജയവും തോല്‍വിയുമില്ല. അമ്പതാമത്തെ പെര്‍സന്റൈല്‍ വരെയുള്ളവരു ടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയാണ് പരീക്ഷ നടത്തുന്ന സി.ബി.എസ്.ഇ ചെയ്യുന്നത്. അതായത് പരീക്ഷ എഴുതിയവരില്‍ പകുതി പേര് ഇതില്‍ ഉള്‍പ്പെടും. ഇതില്‍ 3 ലക്ഷത്തിനും നാല് ലക്ഷത്തിനുമൊക്കെ മുകളില്‍ റാങ്കുള്ളവരുടെ മാര്‍ക്ക് 2017 നീറ്റ് പ്രകാരം ഇരുപതു ശതമാനമോ പതിനഞ്ചു ശതമാനമോ ഒക്കെയാണ്. ആദിവാസികള്‍ പോലെ വളരെ പ്രതികൂലസാഹചര്യങ്ങളില്‍ നിന്നു വരുന്നവരിലല്ലാതെ ഇത് ഒരു കാരണവശാലും യോഗ്യതയായി കണക്കാക്കാന്‍ പറ്റില്ല. അതായത് ഒരു തരത്തിലും അര്‍ഹതിയില്ലാത്തവര്‍ക്കു വേണ്ടിയാണ് ഈ ഓര്‍ഡിനന്‍സും ബില്ലും എന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയോടെ കേരള നിയമസഭ പാസാക്കിയ ഓര്‍ഡിനന്‍സ് സുപ്രീം കോടതി സ്റ്റേ ചെയ്യുകയും നിയമവിരുദ്ധമായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ പഠനം തുടരാന്‍ അനുവദിക്കരുതെന്ന് നിര്‍ദേശിക്കുകയും ചെയ്തിരിക്കുന്നു. കോടതി വിധിയെ ശാസ്ത്രസാഹിത്യ പരിഷത്ത് സ്വാഗതം ചെയ്യുന്നു. കോടതി വിധി അംഗീകരിച്ച് ചട്ടവിരുദ്ധമല്ലാതെ അഡ്മിഷന് നേടിയ 44 കുട്ടികള്‍ക്ക് സംരക്ഷണം നല്കുന്ന നടപടികളുടെ സാധ്യത ആരായണമെന്നും വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.