/indian-express-malayalam/media/media_files/uploads/2023/06/Stethoscope-2.jpeg)
പ്രതികളുടെ വൈദ്യപരിശോധന: ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണം; മാര്‍ഗ്ഗരേഖ് മന്ത്രിസഭ അംഗീകാരിച്ചു
തിരുവനന്തപുരം: വ്യക്തികളെ മെഡിക്കല്‍ എക്‌സാമിനേഷന്‍/മെഡിക്കോ ലീഗല്‍ എക്‌സാമിനേഷന്‍ എന്നിവയ്ക്ക് ഹാജരാക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളില്‍ മാറ്റം. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഹൗസ് സര്‍ജന്‍ വന്ദന ദാസ് കൊലപ്പെട്ട പശ്ചാത്തലത്തിലാണ് മാറ്റം. മജിസ്‌ട്രേട്ട് മുമ്പാകെയോ ആശുപത്രികളിലെ രജിസ്ട്രര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ മുമ്പാകെയോ വ്യക്തികളെ ഹാജരാക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് ആഭ്യന്തര വകുപ്പ് മാര്‍ഗ്ഗരേഖ മന്ത്രിസഭായോഗം അംഗീകരിച്ചു.
ഒരാളെ കസ്റ്റഡിയിലെടുക്കുമ്പോള്‍ (കുറ്റവാളിയെ/ഇരയെ/ സംരക്ഷണയിലുള്ളവരെ) നിരീക്ഷിച്ചും വിവരങ്ങള്‍ ശേഖരിച്ചും അവരുടെ ശാരീരിക/മാനസിക/ലഹരി ദുരുപയോഗ അവസ്ഥ പൊലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം എന്നതടക്കമാണ് പ്രധാന നിര്‍ദേശങ്ങള്‍.
വ്യക്തിയുടെ അവസ്ഥ സംബന്ധിച്ച് സംശയം തോന്നുന്ന സാഹചര്യത്തില്‍ പ്രസ്തുത വിവരം സ്വകാര്യ നോട്ട് ബുക്കിലും പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവരുമ്പോള്‍ ജനറല്‍ ഡയറിയിലും രേഖപ്പെടുത്തേണ്ടതാണ്. നേരിട്ട് ആശുപത്രിയില്‍ കൊണ്ടുപോകുന്ന സാഹചര്യത്തില്‍ ഫോണ്‍ മുഖാന്തിരമോ സന്ദേശം മുഖേനയോ സ്റ്റേഷനില്‍ അറിയിക്കേണ്ടതാണ്. ആശുപത്രി ജീവനക്കാരെ മെഡിക്കല്‍ പരിശോധനയ്ക്ക് മുമ്പായി ഇക്കാര്യം അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
വൈദ്യപരിശോധനയ്ക്ക് കൊണ്ടുവരാന്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിക്കണം. വ്യക്തമായ ഒപ്പും സീലും രേഖപ്പെടുത്തിയ ക്രൈം നമ്പര്‍/ജി.ഡി എന്‍ട്രി റെഫറന്‍സ് നല്‍കിയാണ് ഡ്രഗ്നസ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കേണ്ടത്. രക്തപരിശോധനയ്ക്ക് ശേഷം മാത്രമേ സര്‍ട്ടിഫിക്കറ്റിലെ അന്തിമ അഭിപ്രായം നല്‍കാവൂ.
മദ്യം/മയക്കുമരുന്ന്, തുടങ്ങിയ ഏതെങ്കിലും സൈക്കോട്രോപിക് മരുന്നുകളുടെ സ്വാധീനത്തില്‍ ആക്രമണ സ്വഭാവമുള്ള/അക്രമാസക്തരായ വ്യക്തികളെ ശാരീരിക നിയന്ത്രണം/കൈവിലങ്ങ് ഏര്‍പ്പെടുത്തി സുരക്ഷ ഉറപ്പാക്കിയാവണം ആരോഗ്യപ്രവര്‍ത്തകന്റെ മുമ്പില്‍ പരിശോധനയ്ക്ക്/ ചികിത്സയ്ക്ക് ഹാജരാക്കേണ്ടത്. ശാന്തനാകുന്ന/ഒഴിവാക്കേണ്ട സാഹചര്യത്തില്‍ അത് നീക്കം ചെയ്യാവുന്നതാണ്. പ്രാഥമിക അപകട സാധ്യത ഉചിതമായ രീതിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തേണ്ടതാണ്.
മതിയായ പൊലീസ് ഉദ്യോഗസ്ഥര്‍ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്ന വ്യക്തിയെ അനുഗമിക്കേണ്ടതാണ്. പരിശോധിക്കുന്ന ആരോഗ്യപ്രവര്‍ത്തകന്റെ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തവും ഈ ഉദ്യോഗസ്ഥര്‍ക്കായിരിക്കും.
ഒരാളെ കസ്റ്റഡിയില്‍ എടുത്ത ഉടന്‍ തന്നെ അവരുടെ അന്തസിനെ മാനിച്ചുകൊണ്ട് ആയുധം/ഉപകരണങ്ങള്‍/ആയുധമായി ഉപയോഗിക്കാന്‍ സാധ്യതയുള്ളവ മയക്കുമരുന്ന്/വിഷപദാര്‍ത്ഥം കൈവശമില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. ജുഡീഷ്യല്‍ ഓഫീസര്‍/ ഡോക്ടര്‍മാരുടെ മുമ്പാകെ ഹാജരാക്കുമ്പോഴും ആയുധം കൈവശമില്ല എന്ന് ഉറപ്പാക്കേണ്ടതാണ്.
മദ്യപിച്ചതോ/അക്രമാസക്തനായ അവസ്ഥയിലോ അജ്ഞാതനായ ഒരാളെ പോലീസ് എസ്‌കോര്‍ട്ടില്ലാതെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അക്കാര്യം തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ അറിയിക്കേണ്ടതാണ്. അത്തരം വിവരം ലഭിച്ചയുടന്‍ പൊലീസ് അടിയന്തിര നടപടി സ്വീകരിക്കേണ്ടതും ചികിത്സാ നടപടി പൂര്‍ത്തിയാകുന്നതുവരെ നിയന്ത്രണമേറ്റെടുക്കേണ്ടതുമാണ്.
അക്രമത്തിലേക്ക് നയിച്ചേക്കാവുന്ന പെരുമാറ്റം വ്യക്തി കാണിക്കുന്നെങ്കില്‍ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുതിന് മുമ്പായി മെഡിക്കല്‍ പ്രാക്ടീഷണറെ വിവരം അറിയിക്കേണ്ടതാണ്.
സാധുവായ കാരണത്താല്‍ മെഡിക്കല്‍ പ്രാക്ടീഷണര്‍ നിര്‍ദ്ദേശം നല്‍കിയാലല്ലാതെ കസ്റ്റഡിയില്‍ ഉള്ള അത്തരം വ്യക്തികളുടെ അടുത്തു നിന്നും ഒരു സാഹചര്യത്തിലും പൊലീസ് ഉദ്യോഗസ്ഥര്‍ അകന്നു നില്‍ക്കരുത്. വൈദ്യ പരിശോധനയ്ക്ക് ആവശ്യമാണെന്ന് മെഡിക്കല്‍ ഓഫിസര്‍ അറിയിക്കുന്ന പക്ഷം കൈവിലങ്ങ് നീക്കം ചെയ്യേണ്ടതാണ്. അത്തരം സാഹചര്യങ്ങളില്‍ അപകടകരമായ സ്ഥിതിവിശേഷമുണ്ടായാല്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തിലും കസ്റ്റഡിയിലുള്ള വ്യക്തിയെ കാണാനാകുംവിധത്തിലും ദൃശ്യപരതയുള്ള സ്ഥലത്ത് പൊലീസ് ഓഫീസര്‍ നിലയുറപ്പിക്കണം.
ഇത്തരക്കാരെ ശാന്തമാക്കാന്‍ ഹാജരാക്കുന്ന ഉദ്യോഗസ്ഥന്‍ മെഡിക്കല്‍ പ്രാക്ടീഷണര്‍/ജീവനക്കാരെ സഹായിക്കുകയും ആരോഗ്യപ്രവര്‍ത്തകരുടെ ജീവന്‍ സംരക്ഷിക്കുന്നതിന് മെഡിക്കല്‍ പ്രാക്ടീഷണര്‍ നിര്‍ദ്ദേശിക്കുന്ന ഉചിത നടപടി സ്വീകരിക്കേണ്ടതുമാണ്.
മദ്യപിച്ച് വാഹനമോടിക്കുക, പൊതുസ്ഥലത്ത് മദ്യപിച്ച് കാണുക, അക്രമാസക്തമായി കാണുക, കലാപം, മോശമായ പെരുമാറ്റം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് കസ്റ്റഡിയിലുള്ള ഒന്നിലധികം പേരെ ഒരേ സമയം കാഷ്വാലിറ്റി/അത്യാഹിതവിഭാഗത്തിലേയ്ക്ക് വൈദ്യ പരിശോധനയ്ക്കായി പോലീസ് ഹാജരാക്കരുത്. ഇത്തരം സാഹചര്യങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകര്‍ക്കും കാഷ്വാലിറ്റി/അത്യാഹിത വിഭാഗത്തിനും ആവശ്യമായ സുരക്ഷ പോലീസ് ഉറപ്പുവരുത്തേണ്ടതാണ്.
പ്രതിയുടെ ശരീരത്തില്‍ മുറിവുകളോ കേടുപാടുകളോ കണ്ടെത്തിയാല്‍ ഇത് അറസ്റ്റിന് മുമ്പാണോ ശേഷമാണോ സംഭവിച്ചത് എന്ന് ഡോക്ടര്‍ കുറ്റാരോപിതനോട് ചോദിച്ച് അവ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തേണ്ടതാണ്. അറസ്റ്റിന്റെ സമയവും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണം.
മാനസിക സ്ഥിരതയില്ലാത്ത/അസ്വസ്ഥരായ കുട്ടികളെ മജിസ്‌ട്രേട്ടിന് മുമ്പാകെ ഹാജരാക്കുമ്പോള്‍ സബ് ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്‍ ഇക്കാര്യം വിശദമായി മജിസ്‌ട്രേട്ടിനെ അറിയിക്കേണ്ടതാണ്.
പ്രതിയെ 5 മണിക്ക് ശേഷം ഹാജരാക്കുന്നതിനുള്ള അസാധാരണ സാഹചര്യമുണ്ടെങ്കില്‍ ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥന്‍/മേലുദ്യോഗസ്ഥന്‍ മുന്‍കൂര്‍ അറിയിച്ചിരിക്കണം. കൂടാതെ അത്തരം സാഹചര്യം വിശദീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനും (പ്രതിയെ ഹാജരാക്കുന്ന സമയം) ഹാജരാകേണ്ടതാണ്.
അറസ്റ്റ് ചെയ്ത വ്യക്തിയെ മജിസ്‌ട്രേട്ടിനു മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്യുന്ന സമയത്ത് മജിസ്‌ട്രേട്ടിന്റെ പ്രത്യേക അനുമതിയില്ലാത്തപക്ഷം കൈവിലങ്ങ് ഇടാന്‍ പാടുള്ളതല്ല. വാറണ്ട് നടപ്പാക്കുമ്പോള്‍ മജിസ്‌ട്രേട്ടിന്റെ ഉത്തരവ് വാങ്ങാതെ പ്രതിയെ കൈവിലങ്ങ് വയ്ക്കാന്‍ പാടില്ല.
സംശയാസ്പദമായ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ ഉള്ളയാളെ വൈദ്യപരിശോധന നടത്തുന്നതിന് മുമ്പായി ആയുധമായി ഉപയോഗിച്ചേയ്ക്കാവുന്ന ഉപകരണങ്ങള്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ മെഡിക്കല്‍ പ്രാക്ടീഷണര്‍ സ്വീകരിക്കേണ്ടതാണ്.
മുതിര്‍ന്ന ഡോക്ടര്‍മാരുടെ സാന്നിദ്ധ്യം ഉറപ്പാക്കിയിട്ടുണ്ടെങ്കില്‍ പൊലിസ് കസ്റ്റഡിയിലോ ജയിലില്‍ നിന്നോ ഉള്ളവരെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ ഹാജരാക്കുമ്പോള്‍ ഹൗസ് സര്‍ജന്‍മാരെയും ജൂനിയര്‍ റെസിഡന്റ്മാരെയും പ്രാഥമിക പരിചരണം നല്‍കുന്നതില്‍ നിന്നും ഒഴിവാക്കേണ്ടതാണ്. മുതിര്‍ന്ന ഡോക്ടര്‍മാരുടെ അഭാവത്തില്‍ ഹൗസ് സര്‍ജന്‍സ്/ജൂനിയര്‍ റെസിഡന്റ്‌സ് അടിയന്തിര കേസുകള്‍ അറ്റന്‍ഡ് ചെയ്യേണ്ടതാണ്.
മെഡിക്കോ ലീഗല്‍ പരിശോധനയ്ക്കുള്ള അപേക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ജനറല്‍ ഡയറിയിലെ അനുബന്ധ റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയാല്‍ മതിയാകും.
മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആശുപത്രി അക്രമമുണ്ടായാല്‍ ഒരു മണിക്കൂറിനകം ഹോസ്പിറ്റല്‍ പ്രൊട്ടക്ഷന്‍ ആക്ടിലെ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി എകഞ രജിസ്റ്റര്‍ ചെയ്യുകയും 60 ദിവസത്തിനകം കോടതിയില്‍ ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിക്കേണ്ടതുമാണ്.
ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങള്‍ക്കോ ആരോഗ്യപ്രവര്‍ത്തകര്‍ക്കോ നേരെ അതിക്രമമുണ്ടായതായി ഏതെങ്കിലും രീതിയിലുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനോ പൊലിസ് പട്രോളിംഗ് യൂണിറ്റോ അടിയന്തിര സാഹചര്യം/ഏറ്റവും മുന്‍ഗണന നല്‍കി പ്രതികരിക്കേണ്ടതാണ്.
ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകര്‍ക്കോ സ്ഥാപനങ്ങള്‍ക്കോ എതിരെ അക്രമമുണ്ടായാല്‍ ഉത്തരവാദികളായവര്‍ക്കെതിരെ ആവശ്യമായ നിയമങ്ങള്‍ അനുസരിച്ച് നടപടി സ്വീകരിക്കണം. മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ നിരീക്ഷിക്കുന്നതിന് ബന്ധപ്പെട്ട എല്ലാവരെയും ഉള്‍പ്പെടുത്തി ഒരു ജില്ലാതല മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിക്കുകയും നിശ്ചിത ഇടവേളകളില്‍ കമ്മിറ്റി യോഗം ചേരണമെന്നും നിര്‍ദേശിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us