തിരുവനന്തപുരം: മെഡിക്കൽ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇറക്കിയ ഓർഡിനൻസ് ഗവർണർ ജസ്റ്റിസ് പി.സദാശിവം ഒപ്പിടാതെ മടക്കി. സുപ്രീം കോടതിയുടെ വിധി മറികടക്കാൻ വേണ്ടി ഇറക്കിയ ഓർഡിനൻസാണ് മടക്കിയത്. ഓര്‍ഡിനന്‍സില്‍ സര്‍ക്കാര്‍ കൂടുതൽ വ്യക്തത വരുത്തണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം സർക്കാരുമായി കരാർ ഒപ്പിടാതെ കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകൾ നേരിട്ട് നടത്തിയ പ്രവേശനം മേൽനോട്ട സമിതി റദ്ദാക്കിയിരുന്നു. 80 എംബിബിഎസ് സീറ്റുകളിലേക്കുള്ള പ്രവേശനമാണ് റദ്ദാക്കിയിരുന്നത്. നടപടിക്രമങ്ങൾ പാലിച്ചല്ല പ്രവേശനം നടത്തിയതെന്ന് ചൂണ്ടിക്കാട്ടി കോടതി നടപടി അംഗീകരിച്ചു.
കണ്ണൂർ മെഡിക്കൽ കോളജിലെ 150 സീറ്റുകളിലേക്കും കരുണ മെഡിക്കൽ കോളജിലെ 30 സീറ്റുകളിലേക്കുമുള്ള പ്രവേശനമാണ് കോടതി റദ്ദാക്കിയത്. പ്രോസിക്യൂട്ട് ചെയേണ്ട നടപടിയാണ് ഇതെന്നും കോടതി വ്യക്തമാക്കിയിരുന്നു. ജെയിംസ് കമ്മിറ്റി അംഗീകരിച്ച 30 പേർക്ക് അടുത്ത വർഷം പ്രവേശനം നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.