തിരുവനന്തപുരം: അനിശ്ചിതകാല സമരം പിൻവലിക്കില്ലെന്ന നിലപാടിൽ മാറ്റമില്ലാതെ സംസ്ഥാനത്തെ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ. ഇന്നത്തെ സമരത്തില്‍ മാറ്റമില്ലെന്നും എമർജൻസി ഡ്യൂട്ടി ബഹിഷ്കരണ സമരം 24 മണിക്കൂർ കൂടി നീട്ടിവയ്ക്കാമെന്നും സമരക്കാര്‍ അറിയിച്ചു. തീവ്രപരിചരണം, ലേബര്‍ റൂം തുടങ്ങിയ അത്യാഹിത വിഭാഗ സേവനങ്ങള്‍ ബഹിഷ്കരിച്ച് രാവിലെ എട്ടു മുതലായിരുന്നു സമരം. കോവിഡ് ഡ്യൂട്ടിയെ സമരത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പിജി ഡോക്ടർമാർ സമരം തുടരുന്നത് നിർഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഡോക്ടർമാർ നടത്തുന്ന സമരത്തോട് ഇതുവരെ അനുകൂല നിലപാടാണ് സ്വീകരിച്ചത്. സമരക്കാരുമായി രണ്ടുതവണ ചര്‍ച്ച നടത്തി. 373 റസിഡന്‍റ് ജൂനിയർ ഡോക്ടര്‍മാരെ തിങ്കളാഴ്ച്ചയ്ക്കകം നിയമിക്കും. ഒന്നാം വർഷ പിജി പ്രവേശനം നീളുന്നത് കോടതിയില്‍ കേസുള്ളത് കൊണ്ടാണെന്നും രോഗികളെ പ്രതിസന്ധിയിലാക്കരുതെന്നും മന്ത്രി പറഞ്ഞു.
അത്യാഹിത വിഭാഗം ഒഴിവാക്കി ഒന്‍പതു ദിവസമായി തുടരുന്ന സമരത്തെ സര്‍ക്കാര്‍ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് ഡോക്ടർമാർ നിലപാട് കടുപ്പിച്ചത്. ആരോഗ്യമന്ത്രി ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ അടിയന്തര സേവനവും നിര്‍ത്തുമെന്നാണ് പി ജി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്.
മെഡിക്കൽ കോളേജുകളിൽ റെസിഡന്റുമാരെ നിയമിക്കണമെന്ന സമരക്കാരുടെ പ്രധാന ആവശ്യം സർക്കാർ ഇന്നലെ അംഗീകരിച്ചിരുന്നു. പക്ഷേ, നിയമനം സംബന്ധിച്ച സർക്കാർ ഉത്തരവിൽ വ്യക്തത ഇല്ലെന്നാണ് പിജി ഡോക്ടർമാർ പറയുന്നത്. പുതിയ നിയമനം എന്ന് നടക്കുമെന്ന കാര്യത്തില്‍ വ്യക്തയില്ലെന്നും ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും ഡോക്ടർമാർ പറഞ്ഞു.
Read More: ധീരസൈനികർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം; ജനറൽ ബിപിൻ റാവത്തിന്റെ സംസ്‌കാരം ഇന്ന്