/indian-express-malayalam/media/media_files/uploads/2021/06/Youth-Congress-march-Womens-Commission.jpg)
എംസി ജോസഫൈന്റെ വിവാദ പരാമർശത്തിനെതിരെ വനിതാ കമ്മിഷൻ ഓഫിസിലേക്കു മാർച്ച് നടത്തിയ യൂത്ത് പ്രവർത്തകരെ പൊലീസ് തടയുന്നു
കൊല്ലം: ചാനല്‍ പരിപാടിക്കിടെ പരാതിക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തിൽ വനിതാ കമ്മിഷൻ അധ്യക്ഷ എംസി ജോസഫൈനതിരെ പ്രതിഷേധം ശക്തം. പ്രതിപക്ഷത്തിനൊപ്പം ഭരണപക്ഷത്തുനിന്നും ജോസഫൈനെതിരെ വിമർശനമുയരുമ്പോൾ കണ്ടില്ലെന്നു നടിക്കാൻ കഴിയാത്ത അവസ്ഥയിലാണ് സിപിഎം. സമൂഹമാധ്യമങ്ങളിൽ ഇടതു സഹയാത്രികരും അനുകൂലികളും വൻ വിമർശനമാണ് ഉയർത്തുന്നത്.
ജോസഫൈനെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫും ഇതേ ആവശ്യമുയർത്തി കഴിഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ വനിതാ കമ്മിഷൻ ഓഫിസിലേക്കു മാർച്ച് നടത്തി. ഇവരെ പൊലീസ് ഇടപെട്ട് നീക്കി.
ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ വൻ വിമർശനമാണ് ഇടതു സഹയാത്രികരും അണികളും ജോസഫൈനെതിരെ ഉയർത്തുന്നത്. വനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്ക് തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതി ആവശ്യപ്പെട്ടിരുന്നു.
അതേസമയം, എം.സി ജോസഫൈന്‍ തന്റെ പരാമര്‍ശം പൂര്‍ണമായും നിഷേധിച്ചു. അത്തരത്തിലൊരു കാര്യം പറഞ്ഞിട്ടില്ലെന്നായിരുന്നു ചെയര്‍പേഴ്സന്റെ ആദ്യ പ്രതികരണം. കൊല്ലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയുടെ വീട് സന്ദര്‍ശനത്തിന് ശേഷമായിരുന്നു ജോസഫൈന്‍ നിലപാട് വ്യക്തമാക്കിയത്.
/indian-express-malayalam/media/media_files/uploads/2021/06/MC-Josephine-FI.jpg)
"ഞങ്ങളും മനുഷ്യരാണ്, കടുത്ത മാനസിക സമ്മര്‍ദത്തിലൂടെയാണ് ഓരോ ദിവസവും മുന്നോട്ടുപോകുന്നത്. നിങ്ങള്‍ക്കറിയില്ല, അത്രയധികം സ്ത്രീകളാണ് ഓരോ ദിവസവും വിളിക്കുന്നത്. പരാതി പറയുന്നവര്‍ പലപ്പോഴും നമ്മള്‍ അങ്ങോട്ട് പറയുന്നത് കേള്‍ക്കാന്‍ തയാറാകില്ല. ഏതൊരു സ്ത്രീക്കും ഒരു ദുരവസ്ഥയുണ്ടായാല്‍ പെട്ടെന്ന് വനിതാ കമ്മിഷന്റെ പക്കല്‍ വരാന്‍ സാധിക്കില്ല. അതുകൊണ്ടാണ് ആദ്യം പൊലീസില്‍ പരാതിപ്പെടാന്‍ പറുയുന്നത്. പൊലീസില്‍ പരാതി കൊടുത്താല്‍ അതിന്റേതായ ബലം ഉണ്ടാകും. അത് എല്ലാ പരാതിക്കാരോടും പറയുന്ന കാര്യമാണ്. ചിലപ്പോള്‍ കടുത്ത ഭാഷയില്‍ സംസാരിക്കേണ്ടി വരും," ജോസൈഫന്‍ വ്യക്തമാക്കി.
അനുഭവിച്ചോളൂവെന്ന് താൻ പറഞ്ഞത് ആത്മാര്‍ഥതയോടെയും സത്യസന്ധമായിട്ടുമാണെന്നും മോശം അര്‍ത്ഥത്തിലല്ലെന്നും ജോസഫൈന്‍ പറഞ്ഞിരുന്നു.
പരിപാടിയിലേക്ക് എറണാകുളത്തുനിന്നു വിളിച്ച ബീന തന്റെ മകള്‍ ലിബിന നേരിടുന്ന പ്രശ്നങ്ങള്‍ പരാതിപ്പെട്ടപ്പോൾ ജോസഫൈന്‍ സ്വീകരിച്ച ശൈലി വിമർശനത്തിന് കാരണമായിട്ടുണ്ട്.
2014ലാണ് വിവാഹം കഴിഞ്ഞത്. ഭര്‍ത്താവും അമ്മയും ചേര്‍ന്ന് പീഡിപ്പിക്കുന്നു എന്നാണ് യുവതി പരാതിപ്പെട്ടത്. ചില സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ടതോടെ കോളിന്റെ തുടക്കം മുതല്‍ ജോസഫൈന്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി ദൃശ്യങ്ങളിൽനിന്നു മനസിലാകുന്നത്. പൊലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന് വനിതാ കമ്മിഷൻ അധ്യക്ഷ ചോദിച്ചപ്പോള്‍ ഇല്ലെന്നും യുവതി ഉത്തരം നല്‍കി. ‘എന്നാല്‍ പിന്നെ അനുഭവിച്ചോ’ എന്നായിരുന്നു ജോസഫൈൻ നൽകിയ മറുപടി.
ജോസഫൈന്റെ ഈ പരാമര്‍ശമം പിന്നീട് വലിയ ചര്‍ച്ചയ്ക്കിടയാക്കി. കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ വിമര്‍ശനവുമായി രംഗത്തെത്തി. "വനിതാ കമ്മിഷൻ അധ്യക്ഷയായിട്ടുണ്ടെങ്കിൽ അതനുസരിച്ച് പ്രവർത്തിക്കാനും അറിയാം. അതിന് വേണ്ടിയുളള ഒരു സംവിധാനത്തിലൂടെയാണ് ഞാൻ വളർന്നു വന്നത് എന്ന് അഭിമാനത്തോടു കൂടി എനിക്ക് പറയാൻ വേണ്ടി സാധിക്കും, സഖാവ്," വി.ടി ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഒരു സ്ത്രീയെ അവഹേളിക്കുകയും അവരുടെ ദുരനുഭവങ്ങൾക്ക് മുന്നിൽ നിസ്സാരമായി "അനുഭവിച്ചോ " എന്ന് ശാപം പോലെ പറയുകയും ചെയ്ത ജോസഫൈൻ ഇനി ഒരു നിമിഷം പോലും ആ സ്ഥാനത്തിരിക്കാൻ യോഗ്യയല്ലെന്ന് കെ.കെ രമ എംഎൽഎ പറഞ്ഞു. എം.സി.ജോസഫൈനെ വനിതാ കമ്മിഷൻ അദ്ധ്യക്ഷ പദവിയിൽനിന്നു നീക്കം ചെയ്യണമെന്ന് സർക്കാരിനോട് രമ ആവശ്യപ്പെട്ടു.
ജോസഫൈന്റെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾക്കൊപ്പം ട്രോളുകളും വ്യാപകമാണ്. പ്രമുഖരായ ഇടത് അനുകൂലികളും സജീവ പ്രവർത്തകരും വരെ ജോസഫൈന്റെ പെരുമാറ്റത്തിനെതിരെ സോഷ്യൽ മീഡിയിൽ പ്രതികരിച്ചിട്ടുണ്ട്.
'' വനിതാ കമ്മിഷൻ അധ്യക്ഷ ക്രൂരയായ ജയിൽ വാർഡനെ ഓർമിപ്പിക്കുന്നു. പരാതിക്കാരിയോടും പൊതുസമൂഹത്തോടും മാപ്പുപറഞ്ഞ് സ്ഥാനമൊഴിയണം,'' എന്നാണ് സംവിധായകൻ ആഷിഖ് അബു ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
“പരാതി പറയാനായി വിളിക്കുന്ന നിസ്സഹായയായ ഒരു പെൺകുട്ടിയോട് സ്വന്തം പ്രിവിലേജിൻ്റെ ധാർഷ്ട്യത്തിൽ മറുപടി പറയുന്ന നിങ്ങളെ എന്തിന് കേരളത്തിലെ സ്ത്രീകൾ സഹിക്കണം? മനുഷ്യപ്പറ്റുള്ള ഏതെങ്കിലും സ്ത്രീയെ തൽസ്ഥാനത്തിരുത്താൻ ഉത്തരവാദിത്തപ്പെട്ടവർ ശ്രദ്ധിക്കണമെന്നഭ്യർത്ഥിക്കുന്നു,” എഴുത്തുകാരി ദീപ നിശാന്ത് പ്രതികരിച്ചു.
/indian-express-malayalam/media/media_files/uploads/2021/06/Women-commission-troll.jpg)
ഒട്ടും ഫൈനല്ല ഈ വനിതാ കമ്മിഷൻ എന്നാണ് അഭിഭാഷകയും സിപിഎം സഹയാത്രികയുമായ രശ്മിത രാമചന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. '' സ്ത്രീ സ്വന്തം ഹൃദയം ചുട്ടുനീറിയും മററു ആലംബമില്ലാതെയും ഓടിയണഞ്ഞെത്തുമ്പോ ചേർത്തു പിടിയ്ക്കാനാണ് വനിതാ കമ്മീഷൻ പോലെയുള്ള സ്ഥാപനങ്ങളിൽ സർക്കാർ ചെല്ലും ചെലവും കൊടുത്ത് ആളെ ഇരുത്തുന്നത്. അവിടെ നിയമജ്ഞാനം പോയിട്ട് സാമാന്യ മര്യാദയുടെ ബാലപാഠങ്ങൾ പോലും അറിയാത്ത ഒരധ്യക്ഷ കയറിയിരുന്നതിൻ്റെ ദുസ്സഹത അഞ്ചു വർഷവും ചില്വാനവുമായി പൊതു ജനം അനുഭവിയ്ക്കുന്നു. ഭർതൃവീട്ടുകാർ പീഡിപ്പിയ്ക്കുന്നു എന്ന പരാതിയുമായി ഒരു സ്ത്രീ വിളിയ്ക്കുമ്പോ "വേണമെങ്കിൽ '' ഒരു പരാതി തന്നോ എന്നു പറയുന്ന അധ്യക്ഷയുടെ മാടമ്പിത്തരവും കോൾ തടസ്സപ്പെടുമ്പോൾ കാണിയ്ക്കുന്ന അസ്വസ്ഥതയും ഒട്ടും ജനാധിപത്യപരമല്ല, മനുഷ്യത്വ പരമല്ല!'' അവർ പറഞ്ഞു.
പോരാളി ഷാജി, പിജെ ആർമി തുടങ്ങിയ സിപിഎം അനുകൂല സൈബർ പോരാളികളും മറ്റു നിരവധി അനുകൂലികളും ജോസഫൈനെതിരെ നിശിതമായ വിമർശനമാണ് സോഷ്യൽ മീഡിയിയിൽ നടത്തിയിരിക്കുന്നത്.
ഇത് ആദ്യമായല്ല ജോസഫൈൻ വനിതാ കമ്മിഷൻ അധ്യക്ഷയായിരിക്കെ വിവാദം സൃഷ്ടിക്കുന്നത്. സി പി എമ്മിന് സ്വന്തമായി പൊലീസും കോടതിയും ഉണ്ടെന്ന് പ്രഖ്യാപനമായിരുന്നു കഴിഞ്ഞ വർഷത്തെ വിവാദത്തിന് വഴിയൊരുക്കിയത്.
പാലക്കാടുള്ള സി പി എം നേതാവും എം എൽ എയുമായിരുന്ന പികെ ശശിക്കെതിരായി പാർട്ടിപ്രവർത്തക തന്നെ നൽകിയ പീഡനപരാതിയെക്കുറിച്ച് പ്രതികരിക്കവേ എംസി ജോസഫൈൻ ഇങ്ങനെ പറഞ്ഞത്. കഴിഞ്ഞ വർഷം ജൂൺ അഞ്ചിനായിരുന്നു വനിതാകമ്മിഷൻ അധ്യക്ഷയുടെ വിവാദപരാമർശം.
പാർട്ടി ( സി പി എം) ഒരേസമയം കോടതിയും പൊലീസ് സ്റ്റേഷനുമാണ്. പാർട്ടി അന്വേഷിക്കട്ടെ എന്ന് പരാതിക്കാർ പറഞ്ഞാൽ പിന്നെ വനിതാ കമ്മീഷൻ അന്വേഷിക്കേണ്ട കാര്യമില്ല എന്നായിരുന്നു അന്ന് വനിതാകമ്മീഷൻ അധ്യക്ഷ പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.