തിരുവനന്തപുരം: ചാനല്‍ പരിപാടിയില്‍ പരാതിക്കാരിയോട് സംസാരിക്കുന്നതിനിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് വനിതാ കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. പരാമര്‍ശത്തിനെതിരെ സിപിഎം പ്രവര്‍ത്തകരില്‍ ഉള്‍പ്പെടെ പ്രതിഷേധം വ്യാപകമായതിനു പിന്നാലെയാണു ഖേദപ്രകടനം. പ്രസ്താവന വഴിയാണ് അവര്‍ ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്.
പ്രസ്താവന ഇങ്ങനെ: ” സ്വകാര്യ ചാനലിന്റെ ടെലിഫോണ്‍ അഭിമുഖത്തില്‍ പങ്കെടുക്കുകയുണ്ടായി. സമീപകാലത്ത് സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിലും അത്രിക്രമങ്ങളിലും ഒരു സ്ത്രീ എന്ന നിലയിലും അമ്മ എന്ന നിലയിലും ഞാന്‍ അസ്വസ്ഥയായിരുന്നു. ഇന്നലെ ചാനലില്‍നിന്ന് സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണം നടത്താമോയെന്ന് ആവശ്യപ്പെട്ടിരുന്നു. തിരക്കുള്ള ദിവസമായി ആയിരുന്നതിനാലും കടുത്ത ശാരീരിക ബുദ്ധിമുട്ട് ഉണ്ടായിരുന്നതിനാലും ചര്‍ച്ചയ്ക്കു വരുന്നില്ലെന്നു പറഞ്ഞിരുന്നതാണ്. എന്നാല്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയമാണെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ പ്രതികരണം ഈ ഘട്ടത്തില്‍ അനിവാര്യമാണെന്നും പറഞ്ഞതോടെ ചാനലിലെ പരിപാടിക്കു ചെല്ലാമെന്ന് അറിയിക്കുകയായിരുന്നു.
അവിടെ ചെന്ന ശേഷമാണ് ടെലിഫോണ്‍ വഴി പരാതികേള്‍ക്കുന്ന തരത്തിലാണ് പരിപാടിയുടെ ക്രമീകരണമെന്ന് മനസിലായത്. നിരവധി പരാതിക്കാര്‍ ആ പരിപാടിയിലേക്ക് ഫോണ്‍ ചെയ്യുകയുണ്ടായി. എറണാകുളം സ്വദേശിനി ഫോണില്‍ വിളിച്ച് കുടുംബപ്രശ്നം പറയുകയുണ്ടായി. അവരുടെ ശബ്ദം നന്നേ കുറവായിരുന്നതിനാല്‍ വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ ഘട്ടത്തില്‍ അവരോട് അല്‍പ്പം ഉറച്ച് സംസാരിക്കാമോയെന്ന് ചോദിച്ചു. സംസാരമധ്യേ, ആ സഹോദരി പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്ന് മനസിലായി.
എന്താണ് പൊലീസില്‍ പരാതി നല്‍കാത്തതെന്ന് ഒരമ്മയുടെ സ്വാതന്ത്ര്യത്തോടെ ഞാന്‍ പെണ്‍കുട്ടിയോട് ചോദിച്ചിരുന്നുവെന്നത് വസ്തുതയാണ്. പെണ്‍കുട്ടികള്‍ സധൈര്യം പരാതിപ്പെടാന്‍ മുന്നോട്ടു വരാത്തതിലുള്ള ആത്മരോഷമാണ് എനിക്കുണ്ടായത്. പിന്നീട് ചിന്തിച്ചപ്പോള്‍ അങ്ങനെ പറയേണ്ടിയിരുന്നില്ലെന്ന് ബോധ്യപ്പെട്ടു. ആ സഹോദരിക്ക് എന്റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍, പരാമര്‍ശത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. ”
Also Read: ജോസഫൈനെതിരെ ഇടത് ഇടങ്ങളിലും പ്രതിഷേധം ശക്തം; കണ്ടില്ലെന്നു നടിക്കാനാവാതെ സിപിഎം
അതേസമയം, ജോസഫൈനെതിരെ പ്രതിഷേധം കനക്കുകയാണ്. പ്രതിപക്ഷത്തിനൊപ്പം ഭരണപക്ഷത്തുനിന്നും ജോസഫൈനെതിരെ വിമർശനമുയരുന്നതിനിടെ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം വ്യാപകമാണ്.
ജോസഫൈനെ അധികാരത്തിൽ തുടരാൻ അനുവദിക്കില്ലെന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇത്തരമൊരു വിപത്തിനെ ജനങ്ങളുടെ മേൽ കെട്ടിവച്ച സർക്കാർ എത്രയും വേഗം തെറ്റ് തിരുത്തി അപമാനിതരായ സ്ത്രീകളോട് മാപ്പ് പറയണം. ജോസഫൈനെ ഇനിയും ജനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കാനാണു ഭാവമെങ്കിൽ അത് സമൂഹത്തിനും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ വെല്ലുവിളിയായിട്ടാണ് മനസിലാക്കുന്നെത്. അധികാരത്തിൽനിന്നു പുറത്താക്കുന്നതു വരെ ജോസഫൈനെ വഴി തടയുമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ വനിതാ കമ്മിഷൻ ഓഫിസിലേക്കു മാർച്ച് നടത്തി. ഇവരെ പൊലീസ് ഇടപെട്ട് നീക്കി.ജോസഫൈനെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫും ഇതേ ആവശ്യമുയർത്തി.
MC Josephine expresses regret over controversial remarks-