തിരുവനന്തപുരം: നിലമ്പൂര്‍ ഏറ്റുമുട്ടലിന്‍റെ വാര്‍ഷികത്തോടനുബന്ധിച്ച് മാവോയിസ്റ്റ് ആക്രമണം ഉണ്ടാകുമെന്ന് ഇന്രലിജൻസ് റിപ്പോർട്ട്. നിലമ്പൂരിലെ കരുളായി വനമേഖലയില്‍ സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടതിന്‍റെ വാര്‍ഷികത്തോടനുബന്ധിച്ച് മാവോയിസ്റ്റുകള്‍ തിരിച്ചടിച്ചേക്കാമെന്നാണ് ഇന്‍റലിജന്‍സ് മുന്നറിയിപ്പ്. തിരിച്ചടി ഉണ്ടാകുമെന്ന് സൂചന നൽകുന്ന ലഘുലേഖകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെത്തിയതായി കേരള പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.
മുന്നറിയിപ്പിനെത്തുടർന്ന് മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച അഞ്ചു ജില്ലകളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. വനാതിര്‍ത്തിയിലെ പൊലീസ് സ്റ്റേഷനുകള്‍ക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയത്.
പൊലീസുമായി മാവോയിസ്റ്റുകള്‍ നേരിട്ട് ഏറ്റുമുട്ടിയ മലപ്പുറം ജില്ലയില്‍ ഏഴ് സ്റ്റേഷനുകള്‍ക്കാണ് പ്രത്യേക സുരക്ഷ. നിലന്പൂര്‍, പൂക്കോട്ടുംപാടം, വഴിക്കടവ്, എടക്കര പോത്തുകല്‍, കരുവാരകുണ്ട്, കാളികാവ് സ്റ്റേഷനുകളില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു. വയനാട്ടില്‍ പുല്‍പ്പളളി, തിരുനെല്ലി, കേണിച്ചിറ, വെളളമുണ്ട, സ്റ്റേഷനുകള്‍ക്കും കോഴിക്കോട്ട് തിരുവന്പാടി, പെരുവണ്ണാമൂഴി, വളയം, തൊട്ടില്‍പാലം തുടങ്ങിയ സ്റ്റേഷനുകള്‍ക്കുമാണ് പ്രത്യേക സുരക്ഷ. വനാതിര്‍ത്തിയിലുളള ആദിവാസി കേളനികളും പൊലീസ് നീരീക്ഷണത്തിലാണ്.