/indian-express-malayalam/media/media_files/uploads/2023/08/Mathew-K.jpg)
Mathew Kuzhalnadan
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും സിപിഎമ്മിനുമെതിരെ വീണ്ടും ആരോപണങ്ങളുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സിഎംആര്‍എല്ലില്‍ നിന്ന് 1.72 കോടി രൂപ സേവനത്തിനായി വിണ കൈപ്പെറ്റിയിട്ടുണ്ടെങ്കില്‍ ജി എസ് ടി രേഖ പുറത്ത് വിടാന്‍ സിപിഎം തയാറാണോയെന്ന് മാത്യു കുഴല്‍നാടന്‍ വെല്ലുവിളിച്ചു.
1.72 കോടി രൂപ സേവനത്തിനായി നൽകിയതാണെങ്കിൽ 18 ശതമാനം തുക ജി എസ് ടിയായി അടക്കേണ്ടതാണ്. എന്നാൽ അതിന്റെ രേഖ ഇതുവരെ സിപിഎം പുറത്തുവിട്ടിട്ടില്ല. ഇത് പുറത്ത് വിടാന്‍ സിപിഎം തയാറാണോ. ജി എസ് ടി അടച്ചിട്ടില്ല എന്നതിനർഥം ഇത് പൊളിറ്റിക്കല്‍ ഫണ്ടിങ്ങാണ് എന്നാണ്. ഈ നികുതി വെട്ടിപ്പിനെതിരെ ഡിവൈഎഫ്ഐ സമരം ചെയ്യുമോയെന്നും കുഴല്‍നാടന്‍ ചോദിച്ചു.
പണ കൈമാറ്റം ഇന്ററിം സെറ്റിൽമെന്റിന്റെ റിപ്പോർട്ട് പ്രകാരമുള്ള കണ്ടെത്തൽ ശരിയാണെന്നും നടന്നത് പൊളിറ്റിക്കൽ ഫണ്ടിങ്ങാണെന്നും സിപിഎം അംഗീകരിക്കണം. അല്ലെങ്കിൽ ധനമന്ത്രി നികുതിവെട്ടിപ്പിനെതിരെ നടപടി സ്വീകരിക്കണം. ഇതിനായുള്ള കത്ത് ഇപ്പോൾ തന്നെ ധനമന്ത്രിക്ക് അയയ്ക്കുകയാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
സിപിഎമ്മിന്റെ നിലവിലത്തെ അവസ്ഥ കണ്ട് സഹതാപം തോന്നുന്നു. വീണയുടെ കമ്പനിയുടെ സെക്യൂരിറ്റിയായി പ്രവർത്തിക്കേണ്ട അവസ്ഥയാണ് സിപിഎമ്മിനുള്ളത്. അതിന്റെ ചീഫ് സെക്യൂരിറ്റി ഓഫിസറായി സംസ്ഥാന സെക്രട്ടറി തരംതാഴ്ന്നിരിക്കുകയാണെന്നും എംഎല്‍എ കുറ്റപ്പെടുത്തി.
വീണയുടെ കമ്പനി ആരംഭിക്കുന്നത് 2014-15 കാലഘട്ടത്തിലാണ്. ആദ്യ വര്‍ഷങ്ങളില്‍ കമ്പനി നഷ്ടത്തിലായിരുന്നു. സിഎംആര്‍എല്‍ കമ്പനിയുടെ ഉടമയുടെ ഭാര്യയില്‍ നിന്ന് ആദ്യം 25 ലക്ഷവും പിന്നീട് 37 ലക്ഷം രൂപയും കമ്പനിക്ക് ലഭിച്ചതായും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കമ്പനിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വീണയുടെ നഷ്ടം 63 ലക്ഷത്തിലധികമാണ്.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായി താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മൂന്ന് ദിവസമായിട്ടും ഉത്തരം ലഭിച്ചില്ലെന്നു ഈ സാഹചര്യത്തില്‍ താന്‍ കണ്ടെത്തിയ ഉത്തരങ്ങളുമായി ഇന്ന് വൈകീട്ട് മാധ്യമങ്ങളെ കാണുമെന്നും കുഴല്‍നാടന്‍ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരെ ഉയര്‍ന്ന മാസപ്പടി ആരോപണങ്ങള്‍ പരിശോധിക്കാനും അക്കൗണ്ട് വിവരങ്ങളും ആദായനികുതി വിവരങ്ങളും പുറത്തുവിടാന്‍ തയാറുണ്ടോ എന്നു മാത്യു കുഴല്‍നാടന്‍ എംഎല്‍എ ചോദിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ മുഖ്യമന്ത്രിയോ സിപിഎമ്മോ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.