/indian-express-malayalam/media/media_files/uploads/2023/08/pinarayi-vijayan-mathew-kuzhalnadan.jpg)
ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല, ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് മാത്യൂ കുഴല്‍നാടന്‍
തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെ വീണ്ടും ആരോപണങ്ങളുമായി കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍. 1.72 കോടി രൂപയേക്കാള്‍ കൂടുതല്‍ പണം വീണ കൈപ്പറ്റിയിട്ടുണ്ടെന്നും എന്തുകൊണ്ടാണ് സിപിഎം വെല്ലുവിളികള്‍ നടത്തിയിട്ടും അക്കൗണ്ട് രേഖകള്‍ പുറത്ത് വിടാന്‍ തയാറാകാത്തതെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.
"വീണയുടേയും എക്സാലോജിക്ക് എന്ന കമ്പനിയുടേയും അക്കൗണ്ട് രേഖകള്‍ പുറത്ത് വിടാന്‍ എത്ര തവണ ഞാന്‍ ചോദിച്ചു. വീണയുടെ ജി എസ് ടി അക്കൗണ്ടിലേക്ക് പറഞ്ഞിരിക്കുന്ന 55 ലക്ഷത്തിന്റെ രണ്ടിരട്ടിയോളം എത്തിയിട്ടുള്ളതായാണ് ഞാന്‍ മനസിലാക്കുന്നത്. ഇത് തെറ്റാണെങ്കില്‍ തുറന്ന് പറയാന്‍ തയാറാകണം, എനിക്ക് എല്ലാം വെളിപ്പെടുത്തുന്നതില്‍ പരിധികളുണ്ട്," കുഴല്‍നാടന്‍ പറഞ്ഞു.
''വീണയ്ക്ക് കരിമണല്‍ കമ്പനിയില്‍ നിന്ന് രേഖയില്‍ പറയുന്ന ഈ തുക മാത്രമെ ലഭിച്ചിട്ടുള്ളെന്ന് സിപിഎമ്മിന് പറയാനാകുമോ. ഇത് ഒരു കമ്പനിയാണ്, ഇതുപോലെ എത്ര കമ്പനികളുണ്ടാകും, എത്ര സ്ഥാപനങ്ങളില്‍ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടാകും. കേരളത്തില്‍ നടക്കുന്നത് ആസൂത്രിത കൊള്ളയും സ്ഥാപനവല്‍ക്കരിക്കപ്പെട്ട അഴിമതിയുമാണ്," കുഴല്‍നാടന്‍ ആരോപിച്ചു.
രേഖകള്‍ കാണിക്കുന്നത് വീണയുടെ കമ്പനി 73 ലക്ഷം രൂപ നഷ്ടത്തില്‍ അവസാനിച്ചുവെന്നാണ്. എന്നിട്ടെങ്ങനെയാണ് വീണയുടെ കയ്യില്‍ പൈസ വരുന്നത്. കടലാസ് കമ്പനികള്‍ സൃഷ്ടിച്ച് കള്ളപ്പണം വെളുപ്പിക്കുന്ന പ്രക്രിയയാണിതെന്നും കുഴല്‍നാടന്‍ പറയുന്നു.
എക്സാലോജിക് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയര്‍ തയാറാക്കുന്നു എന്നാണ് പറയുന്നത്. കരിമണല്‍ കമ്പനിക്കെന്തിനാണ് ഇത്. വീണ ഏതൊക്കെ കമ്പനികളിൽനിന്ന് പണം വാങ്ങിയെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. എന്തൊക്കെ സേവനങ്ങൾക്കാണ് പണം വാങ്ങിയതെന്നും പറയണം, കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.
''ജി എസ് ടി അടച്ചൊ ഇല്ലയൊ എന്നതല്ല എന്റെ ചോദ്യം. കേരളം പോലൊരു സംസ്ഥാനത്തിന് ജി എസ് ടി തുക മേടിച്ചുകൊടുക്കാനൊ അല്ല. മുഖ്യമന്ത്രിയുടെ കുടുംബവും ചേര്‍ന്ന് നടത്തിയ വലിയ കൊള്ള കേരളത്തിന് കാണിച്ചുകൊടുക്കുന്നതിനാണിത്. വീണയുടെ അക്കൗണ്ട് വിവരങ്ങള്‍ പുറത്ത് വന്നാല്‍ കേരളം ഞെട്ടും,'' കുഴല്‍നാടന്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.