തൃശൂര്‍: ഒടിയന് സിനിമയുടെ സംവിധായകന് വി.എ.ശ്രീകുമാറിനെതിരെ നടി മഞ്ജു വാരിയര്‍ നല്കിയ പരാതിയില്‍ ക്രെെം ബ്രാഞ്ച് അന്വേഷണം തുടരുന്നു. ‘ഒടിയന്’ സിനിമയുടെ സെറ്റില്‍ കേക്ക് മുറിക്കുന്നതിനിടെ സംവിധായകന് ശ്രീകുമാര്‍ തന്നോട് ദേഷ്യപ്പെട്ടതായി മഞ്ജു പരാതിയില്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ‘ഒടിയന്’ സിനിമയുടെ സെറ്റിലുണ്ടായിരുന്നവരില്നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു.
‘ഒടിയൻ’ സിനിമയുടെ സെറ്റിൽ കേക്ക് മുറിക്കുന്നതിനിടെ സംവിധായകൻ ശ്രീകുമാര്‍ കയര്‍ത്തു സംസാരിച്ചുവെന്നും തന്നോട് മോശമായി പെരുമാറിയെന്നുമാണു മഞ്ജു വാരിയർ പരാതിയിൽ പറഞ്ഞത്. ഇതേത്തതുടർന്നാണ് സെറ്റിലുണ്ടായിരുന്നവരെ പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തതെന്നാണ് റിപ്പോർട്ട്. സിനിമയുടെ നിർമാതാവ് ആന്റണി പെരുമ്പാവൂരിൽനിന്നും മൊഴിയെടുത്തിട്ടുണ്ട്.
Read Also: ശ്രീകുമാര്‍ മേനോനെതിരായ പരാതി: നടി മഞ്ജു വാരിയര്‍ മൊഴി നല്കി
തൃശൂർ ഈസ്റ്റ് പൊലീസാണ് മഞ്ജു വാരിയരുടെ പരാതിയിൽ സംവിധായകൻ വി.എ.ശ്രീകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. സ്ത്രീയോട് അപമര്യാദയായി പെരുമാറൽ, സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. ഡിജിപിയുടെ നിർദേശപ്രകാരമാണ് കേസ്.
ശ്രീകുമാർ തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും തനിക്കെതിരെ സംഘടിതമായ നീക്കം നടത്തുന്നുവെന്നും ഒടിയന് ശേഷമുള്ള സൈബർ ആക്രമണത്തിന് പിന്നിൽ ശ്രീകുമാറാണെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ മഞ്ജു പറഞ്ഞിരുന്നു. ഒപ്പമുള്ളവരെ ശ്രീകുമാർ ഭീഷണിപ്പെടുത്തുന്നു. തന്റെ ലെറ്റർ ഹെഡും രേഖകളും ദുരുപയോഗം ചെയ്യുമെന്ന ഭയമുണ്ട്. സൈബർ ആക്രമണത്തിൽ ശ്രീകുമാറിന്റെ സുഹൃത്തിനും പങ്കുണ്ടെന്നും താരം പരാതിയിൽ വ്യക്തമാക്കുന്നു.
Read Here: ജാനുവാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍: പക്ഷേ സംഭവിച്ചത് ഇങ്ങനെ
വിവാഹശേഷം അഭിനയരംഗം വിട്ട മഞ്ജു വാരിയർക്ക് കല്ല്യാണ്‍ ജ്വല്ലേഴ്സിന്റെ പരസ്യത്തിലൂടെ തിരിച്ചുവരവിന് അവസരമൊരുക്കിയത് സംവിധായകൻ ശ്രീകുമാറാണ്. മോഹൻലാലിനെ നായകനാക്കി വി.എ. ശ്രീകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ഒടിയനില്‍ നായികാ വേഷത്തിലാണ് മഞ്ജു എത്തിയത്.
മഞ്ജു വാരിയർ തനിക്കെതിരെ നൽകിയ പരാതിയെക്കുറിച്ച് താൻ അറിഞ്ഞത് മാധ്യമ വാർത്തകളിൽനിന്നു മാത്രമാണെന്നും ഈ പരാതി സംബന്ധിച്ചുവരുന്ന അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും ശ്രീകുമാർ പറഞ്ഞിരുന്നു. തനിക്കും മഞ്ജുവിനും അറിയുന്ന എല്ലാ സത്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുമെന്നും ശ്രീകുമാർ പറഞ്ഞിരുന്നു.
വി.എ.ശ്രീകുമാറിനെതിരെ മഞ്ജു നേരത്തെ മൊഴി നൽകിയിരുന്നു. തൃശൂര്‍ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ സി.ഡി.ശ്രീനിവാസനാണ് മൊഴിയെടുത്തത്. ഷൂട്ടിങ് തിരക്കായതിനാലാണ് മഞ്ജുവിന്റെ മൊഴിയെടുക്കാന്‍ വൈകിയത്. ശ്രീകുമാര്‍ സമൂഹ മാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടത്തിയെന്നും മോശക്കാരിയാണെന്ന് വരുത്താന്‍ ശ്രമിച്ചുവെന്നും മഞ്ജു വാരിയര്‍ നൽകിയ മൊഴിയിൽ പറയുന്നു.