ന്യൂഡൽഹി: സ്രാവ് ചിറകുകൾ കടത്തുന്നതിനെതിരെ നടപടിയെടുക്കാൻ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജൻസിന് (ഡിആർഐ) കേന്ദ്ര മന്ത്രി മേനക ഗാന്ധി കത്തെഴുതി. കേരളത്തിലെ ഒരു സ്ഥാപനമാണ് കേന്ദ്രസർക്കാരിന്റെ നിരോധന ഉത്തരവ് മറികടന്ന് സ്രാവ് ചിറകുകളുടെ രാജ്യാന്തര കളളക്കടത്ത് നടക്കുന്നുവെന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രി കത്തെഴുതിയിട്ടുളളത്.
ഈ സ്രാവ് ചിറകുകൾ കയറ്റുമതി നടത്തുന്ന കമ്പനികളെന്ന് ആരോപിക്കപ്പെടുന്നവർ “രാജ്യാന്തര കളളക്കടത്ത് റാക്കറ്റിന്” തുല്യമാണെന്നാണ് ഈ നടപടിയെ കുറിച്ച് പറയുന്നത്. ഇത്തരം ക്രിമിനൽ നടപടികൾ തടയാൻ നടപടിയെടുക്കണമെന്ന് ഡിആർഐയോട് മേനക ഗാന്ധി ആവശ്യപ്പെട്ടതായി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിൽ 2015 ൽ തന്നെ സ്രാവ് ചിറകുകൾ കയറ്റുമതി ചെയ്യുന്നത് നിരോധിച്ചിരുന്നു. ഈ നിരോധനത്തെ തമിഴ്‌നാട്, കേരള ഹൈക്കോടതികൾ ശരിവയ്ക്കുകയും ചെയ്തു. “ചില കയറ്റുമതി സ്ഥാപനങ്ങൾ പഴയ സ്റ്റോക്ക് ആണെന്ന പേരിൽ സ്രാവ് പിടിച്ച് അതിന്റെ ചിറകുകൾ കയറ്റുമതി നടത്തുകയാണെന്ന് ” മന്ത്രി ഡിആർഐക്ക് നൽകിയ കത്തിൽ പറയുന്നു.
മറൈൻ ഫിൻസ് എന്ന സ്ഥാപനത്തിനെതിരായാണ് സ്രാവ് ചിറക് കയറ്റുമതി ചെയ്യുന്നതായുളള ആരോപണം ഉയർന്നിട്ടുളളത്.
സ്രാവുകളുടെ ചിറക് അവ ജീവനോടെയുളളപ്പോഴാണ് വെട്ടിയെടുക്കുകയും കയറ്റി അയക്കുകയും ചെയ്യുന്നത്. ചിറകുകൾ വെട്ടിയെടുത്ത ശേഷം അവയെ കടലിലേയ്ക്ക് തിരികെ വിടുകയാണ് ചെയ്യുന്നത്. ചിറകുകൾ നഷ്ടപ്പെട്ടതിനാൽ തന്നെ അവയ്ക്ക് നീന്താൻ സാധിക്കാതെ, പട്ടിണിയും രക്തനഷ്ടവും ശ്വാസംമുട്ടലും കാരണം ജീവിക്കാൻ കഴിയാതെ കടലിന്റെ അടിത്തട്ടിൽ ചത്തു വീഴുകയോ മറ്റുളളവയുടെ ഇരയായി തീരുകയോ ചെയ്യും.