കോട്ടയം: പത്രങ്ങളിൽ സ്വന്തം ചരമവാർത്തയും പരസ്യവും നൽകിയ ശേഷം ഒളിവില്‍പോയ മേലുക്കുന്നേൽ ജോസഫി(75)നെ കണ്ടെത്തി. കോട്ടത്ത് സ്വകാര്യ ലോഡ്ജിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്. ഭാര്യ മേരിക്കുട്ടിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.
കർണാടകയിലേക്കോ മറ്റോ കടന്നിട്ടുണ്ടാകുമെന്ന് കരുതി പലയിടങ്ങളിലും അന്വേഷിച്ചുവെങ്കിലും കോട്ടയത്തു നിന്ന് കണ്ടെത്തുകയായിരുന്നു. ശാരീരികമായി അസുഖങ്ങളുള്ളതിനാലും മക്കൾക്ക് ബുദ്ധിമുട്ടാകാതിരിക്കാനുമാണ് താൻ നാടുവിട്ടതെന്നാണ് ജോസഫ് പൊലീസിനോട് പറഞ്ഞത്. ഇന്നു തന്നെ ജോസഫിനെ തളിപ്പറമ്പിലെത്തിക്കും.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മാതൃഭൂമി, മലയാള മനോരമ, ദീപിക തുടങ്ങിയ പത്രങ്ങളില്‍ ഇയാള്‍ ചരമ പരസ്യം നല്‍കിയത്. ചരമകോളത്തിലും കൂടാതെ ഉള്‍പ്പേജില്‍ വലിയ വര്‍ണപ്പരസ്യവും നല്‍കിയിട്ടുണ്ട്. ജനനവും ജീവിതവും കുടുംബ പശ്ചാത്തലവുമെല്ലാം വിവരിക്കുന്നതായിരുന്നു ഉള്‍പ്പേജിലെ പരസ്യം.
തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലായിരുന്നുവെന്നും ഹൃദ്രോഹബാധയെ തുടര്‍ന്നായിരുന്നു അന്ത്യമെന്നും പരസ്യത്തിലുണ്ട്. ബന്ധുക്കളുടെയും, മക്കളുടെയും പേര് വിവരങ്ങള്‍ പരസ്യത്തിലുണ്ടായിരുന്നു. വെള്ളിയാഴ്ച രാവിലെ മുതല്‍ മകന്റെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുമെന്നും അദ്ദേഹം നല്കിയ പരസ്യത്തില്‍ പറയുന്നു.
സ്വന്തമായി തയ്യാറാക്കിയ പരസ്യം പയ്യന്നൂര്‍ മാതൃഭൂമി ബ്യൂറോയിലാണ് നേരിട്ട് ഏല്‍പ്പിച്ചത്. ഇവിടെവെച്ചുതന്നെ മലയാള മനോരമ, ദീപിക തുടങ്ങിയ പത്രങ്ങളിലും നല്‍കണമെന്ന് ആവശ്യപ്പെടുകയും പണമടക്കുകയും ചെയ്തിരുന്നു. പിന്നീട് ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. പത്രത്തില്‍ പരസ്യം വന്നതോടെ ഞെട്ടിയ ബന്ധുക്കളും നാട്ടുകാരും വീട്ടിലേക്ക് ഫോണ്‍ വിളിച്ചപ്പോഴാണ് സത്യാവസ്ഥ അറിയുന്നത്.