/indian-express-malayalam/media/media_files/uploads/2019/05/murdercats-001.jpg)
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മോത്തിനഗറിൽ മകളോട് അശ്ലീല ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്ത പിതാവിനെ കുത്തിക്കൊന്നു. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. 52കാരനായ ബിസിനസുകാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ 19കാരനായ മകന് ആക്രമണത്തില്‍ സാരമായി പരുക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ 20കാരനെതിരേയും ഇയാളുടെ പിതാവ് 45കാരനെതിരേയും പൊലീസ് കേസെടുത്തു. ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
45കാരന്റെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ആണ്‍കുട്ടികള്‍ ബിസിനസുകാരന്റെ 27കാരിയായ മകളോട് അശ്ലീല ചുവയോടെ സംസാരിച്ചതായി പൊലീസ് അറിയിച്ചു. ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിയാണ് പെണ്‍കുട്ടിയെ ആണ്‍കുട്ടികള്‍ അപമാനിച്ചത്. പിതാവും കൂടെ ഉണ്ടായിരുന്നപ്പോഴായിരുന്നു ആണ്‍കുട്ടികള്‍ 27കാരിയോട് അപമര്യാദയായി പെരുമാറിയത്. മകളെ വീട്ടില്‍ ഇറക്കിയതിന് ശേഷം ബിസിനസുകാരന്‍ ആണ്‍കുട്ടികളുടെ വീട്ടിലെത്തി പരാതി പറയുകയായിരുന്നു. എന്നാല്‍ ഇതിനെ ചൊല്ലി ആണ്‍കുട്ടികളും ബിസിനസുകാരനും തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ ബിസിനസുകാരന്റെ 19കാരനായ മകനും സ്ഥലത്തെത്തി. ഇരുവരേയും ആണ്‍കുട്ടികളും ഇവരുടെ പിതാവും ചേര്‍ന്ന് മർദിക്കുകയായിരുന്നു.
ബിസിനസുകാരനെ പ്രതികള്‍ വീട്ടിനകത്തേക്ക് കൊണ്ടു പോയി. 19കാരനായ മകന്‍ പുറത്തായിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്ന് അല്‍പ സമയത്തിന് ശേഷം പ്രതികളുടെ വീട്ടിനകത്ത് പ്രവേശിച്ചപ്പോഴാണ് കുത്തേറ്റ നിലയില്‍ പിതാവിനെ കണ്ടത്. പ്രതികളെ പിടിച്ചുമാറ്റുന്നതിനിടെ 19കാരനും കുത്തേറ്റു.
ബിസിനസുകാരന്റെ അടിവയറ്റില്‍ നിരവധി തവണ കുത്തേറ്റിട്ടുണ്ട്. പിതാവും മകനും തിരിച്ചുവരാത്തത് കാണാത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ സ്ഥലത്തെത്തിയപ്പോഴാണ് ഇരുവരേയും ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശവാസികള്‍ സംഭവത്തില്‍ ഇടപെട്ടില്ലെന്നും എല്ലാവരും വീഡിയോ പകര്‍ത്തുകയായിരുന്നെന്നും കുടുംബം ആരോപിച്ചു. കുത്തേറ്റ രണ്ട് പേരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ബിസിനസുകാരന്‍ മരണപ്പെട്ടു. 19കാരന്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.