പത്തനംതിട്ട: കോന്നിയിൽ ഭാര്യയെയും മകനെയും വെട്ടി കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന് ജീവനൊടുക്കി. പയ്യനാമണ്ണില്‍ തെക്കിനേത്ത് വീട്ടില്‍ സോണി, ഭാര്യ റീന, എട്ടുവയസ്സുകാരനായ മകന് റയാന് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇവരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ടായിരുന്നു.
വീട്ടിലെ ആരെയും പുറത്തേക്ക് കാണാതിരുന്നതിനാൽ ബന്ധു വീട്ടിലെത്തി അന്വേഷിക്കുകയായിരുന്നു. തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. തുറന്നുകിടന്നിരുന്ന ജനലിലൂടെ നോക്കിയപ്പോൾ മൃതദേഹങ്ങൾ കാണുകയായിരുന്നു. റീനയുടെയും റയാന്റെയും മൃതദേഹങ്ങള്‍ വെട്ടേറ്റനിലയിൽ കിടപ്പുമുറിയിലും സോണിയെ മറ്റൊരു മുറിയിൽ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ഇയാള്‍ തൂങ്ങിമരിച്ചതായിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നേരത്തെ വിദേശത്ത് ബിസിനസ് ചെയ്തിരുന്ന സോണിക്ക് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു. ഇതാണ് കൃത്യത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. സോണി അടുത്തിടെ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്. കുട്ടികളില്ലാത്ത സോണിയും റീനയും ദത്തെടുത്ത് വളര്‍ത്തിയ കുട്ടിയാണ് റയാന്.
- മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻജിഒകൾ രാജ്യത്തുടനീളമുണ്ട്. ആത്മഹത്യ എന്ന അവസ്ഥയുമായി മുഖാമുഖം നില്‍ക്കുന്നവര്‍ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സഹായകരമാകുന്ന കൗൺസിലിങ് സേവനങ്ങളും ആത്മഹത്യ അതിജീവന ഹെൽപ്ലൈനുകളും നടത്തുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടാവുന്നതാണ്:
Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918