തിരുവനന്തപുരം: തലസ്ഥാനനഗരിയിൽ ബുധനാഴ്ച നടന്ന കെഎസ്ആർടിസി മിന്നൽ പണിമുടക്കിനിടയിൽ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ജില്ലാ കലക്ടർ ഇന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് റിപ്പോർട്ട് നൽകും. മരിച്ച സുരേന്ദ്രന്റെ പോസ്റ്റ്‌മോർട്ടം ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും.
ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സുരേന്ദ്രന് ബസ് സ്റ്റാൻഡിൽവച്ചു തന്നെ പ്രാഥമിക ചികിത്സ നൽകിയിരുന്നു. അതിനുശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. നടുറോഡില്‍ ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ നിരവധി പേര്‍ ചേര്‍ന്ന് ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തിൽ കെഎസ്‌ആർടിസിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ ഇന്നലെ തന്നെ കേസെടുത്തിരുന്നു.
Read More: കൊറോണ: മരണ സംഖ്യ 3,285, ഇറ്റലിയിൽ വൈറസ് ബാധിച്ച് 107 പേർ മരിച്ചു
അതേസമയം, തിരുവനന്തപുരത്ത് കെഎസ്ആർടിസി ജീവനക്കാർ നടത്തിയിരുന്ന മിന്നൽ പണിമുടക്ക് ഇന്നലെ തന്നെ പിൻവലിച്ചിരുന്നു. സംഘടനാ നേതാക്കളും ഡിസിപിയുമായുള്ള ചർച്ചയെ തുടർന്നായിരുന്നു സമരം പിൻവലിച്ചത്.
മിന്നൽ പണിമുടക്കിനെ തുടർന്ന് കിഴക്കേകോട്ടയിൽ നിന്നുള്ള കെഎസ്ആർടിസി സിറ്റി ബസ് സർവീസുകളും തമ്പാനൂരിൽ നിന്നുള്ള ദീർഘദൂര സർവീസുകളും നിർത്തിവച്ചിരുന്നു. ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള സൗജന്യ സ്വകാര്യ ബസ് സർവീസിനെ ചൊല്ലി തർക്കമുണ്ടായതിനെ തുടർന്ന് കെഎസ്ആർടിസി ജീവനക്കാർ ബസ് തടയുകയായിരുന്നു. സ്വകാര്യബസ് തടഞ്ഞ എടിഒയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതാണ് മിന്നൽ പണിമുടക്കിലേക്ക് നയിച്ചത്.
സ്വകാര്യ ബസ് റൂട്ട് മാറി ഓടിയത് ചോദ്യം ചെയ്ത സിറ്റി ഡിടിഒയെ അകാരണമായി പൊലീസ് അറസ്റ്റ് ചെയ്‌തെന്ന് ആരോപിച്ചായിരുന്നു മിന്നൽ പണിമുടക്ക് ആരംഭിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഫോർട്ട് പൊലീസ് സ്റ്റേഷനിൽ മുന്നിൽ ഉപരോധിച്ച കെഎസ്ആർടിസി ജീവനക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഡിറ്റിഒ ശ്യാം ലോപ്പസ് ഉൾപ്പെടെ മൂന്ന് പേരെയായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.