തമിഴ്നാട്ടിലെ പഴനി ക്ഷേത്രത്തിനു സമീപത്തെ ലോഡ്ജിൽ നിന്ന് മൂന്ന് അംഗ സംഘം തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതെന്ന കണ്ണൂർ സ്വദേശിനിയായ നാൽപതുകാരിയുടെ പരാതിയിൽ ദിണ്ടിഗൽ എസ്പി റാവലി പ്രിയയുടെ നേതൃത്വത്തിൽ അന്വേഷണം.
ജൂൺ 19 നാണ് കേസാനാസ്പദമായ സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അജ്ഞാതരായ ഒരു സംഘം യുവതിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പഴനി ആദിവാരം പൊലീസ് സ്റ്റേഷനിൽ യുവതിയും ഭർത്താവും പരാതി നൽകാൻ ശ്രമിച്ചിരുന്നെങ്കിലും പൊലീസ് പരാതി സ്വീകരിക്കാൻ ശ്രമിച്ചതായാണ് വിവരം.
അന്വേഷണത്തിനായി ദിണ്ടിഗൽ എസ്പി റാവലി പ്രിയ പഴനിയിലെത്തിയിട്ടുണ്ട്. പീഡിപ്പിക്കപ്പെട്ട യുവതിയുടെ പരാതി പൊലീസ് സ്വീകരിച്ചില്ല എന്ന് തെളിഞ്ഞാൽ അവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ദിണ്ടിഗൽ എസ്പി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം പുണ്യസ്ഥലങ്ങളിൽ സ്ത്രീകൾക്ക് സംരക്ഷണം നൽകാൻ കഴിയാത്തത് തമിഴ്‌നാടിന് ലജ്ജാകരമാണെന്ന് പിഎംകെ നേതാവ് ഡോ രാംദാസ് സോഷ്യൽ മീഡിയയിൽ പറഞ്ഞു. സംഭവത്തിന് ഉത്തരവാദികളായ എല്ലാവരും ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
പഴനിയിലെ പൊലീസ് സ്റ്റേഷനിൽ പരാതി സ്വീകരിക്കാത്തതിനെത്തുടർന്ന് യുവതിയും ഭർത്താവും നാട്ടിലേക്ക് മടങ്ങിയ ശേഷം കണ്ണൂരിലെ ഒരു ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി അധികൃതർ വഴി വിഷയം ലോക്കൽ പൊലീസിനെ പിന്നീട് അറിയിച്ചു. ഈ വിഷയം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് സമർപ്പിക്കുകയു ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ കേരള ഡിജിപി അനിൽ കാന്ത് തമിഴ്‌നാട് സർക്കാരിന് കത്തെഴുതിയിരുന്നു.
Read More: വണ്ടിപ്പെരിയാര്‍ പീഡനക്കേസ്: തെളിവെടുപ്പിനിടെ പ്രതിക്ക് നാട്ടുകാരുടെ മര്‍ദ്ദനം
സംഭവത്തിൽ ഇന്ത്യൻ ശിക്ഷാനിയമം 376 ഡി, 365 വകുപ്പുകൾ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ദിണ്ടിഗൽ എസ്പി അറിയിച്ചു.
“ഞങ്ങൾ കേസ് ആദിവരം പോലീസ് സ്റ്റേഷനിൽ നിന്ന് വനിതാ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഒരു വനിതാ ഉദ്യോഗസ്ഥയുടെ കീഴിലാണ് അന്വേഷണം നടക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അവർ സൂചിപ്പിച്ച സമയപരിധികളിലെ വീഡിയോകൾ പരിശോധിക്കുന്നതിനും സിഡിആർ വിശകലനം നടത്തുന്നതിനും ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നതിനുമായി മൂന്ന് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു, ”അവർ പറഞ്ഞു.
ലോഡ്ജ് ഉടമ, ലോഡ്ജിൽ ഉണ്ടായിരുന്ന മറ്റ് ജീവനക്കാർ എന്നിവരെ ചോദ്യം ചെയ്ത് പോലീസ് അന്വേഷണം നടത്തുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. പീഡിപ്പിക്കപ്പെട്ട യുവതിയുടെയും ഭർത്താവിന്റെയും മൊഴിയെടുക്കാൻ ഒരു സംഘത്തെ പൊലീസ് കേരളത്തിലേക്ക് അയക്കും.
സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കേസ് വിശദാംശങ്ങൾ തമിഴ്‌നാട് പോലീസിന് കൈമാറുമെന്നും കണ്ണൂരിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് പഴനി ആദിവാരം പോലീസിനെ ഇന്ത്യൻ എക്സ്പ്രസ്സ് ബന്ധപ്പെട്ടപ്പോൾ അവർ പ്രതികരിക്കാൻ വിസമ്മതിച്ചു.