മോനിപ്പള്ളി: കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിനിടയിലും കത്തിച്ച മെഴുകുതിരികളുടെ വെളിച്ചം അലങ്കരിച്ച പിറന്നാൾ കേക്ക് അവളുടെ മനസിൽ ഉണ്ടായിരുന്നിരിക്കണം. പക്ഷേ അതിനും രണ്ട് ദിവസം മുൻപേ, നാട്ടിലുള്ള കുഞ്ഞുമോളുടെ ജന്മ ദിനാശംസകൾ കേൾക്കും മുൻപേ അപ്രതീക്ഷിതമായി മെറിൻ വിടവാങ്ങി. ഇന്നായിരുന്നു മെറിന്റെ പിറന്നാൾ. പിറന്നാൾ മാത്രമല്ല, മെറിന്റേയും ഫിലിപ്പിന്റെയും വിവാഹ വാർഷികവും. 2016 ജൂലായ് 30-നായിരുന്നു മെറിന്റെയും ഫിലിപ്പിന്റേയും വിവാഹം.
അമേരിക്കയിലെ സൗത്ത് ഫ്ളോറിഡയിൽ ബ്രൊവാർഡ് ഹെൽത്ത് കോറൽ സ്പ്രിങ്സ് ആശുപത്രിയിൽ നഴ്സായിരുന്ന മെറിൻ ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയാണു കൊല്ലപ്പെട്ടത്.
Read More: ‘എനിക്കൊരു കുഞ്ഞുണ്ട്’; സഹപ്രവർത്തകർക്ക് തീരാവേദനയായി മെറിൻ
കോവിഡിനെതിരായ പോരാട്ടത്തിനിടെയാണ് മെറിൻ ഭർത്താവ് ഫിലിപ്പ് മാത്യു (34) വിന്റെ കത്തിമുനയ്ക്കിരയായത്. ആശുപത്രിയുടെ നാലാം നിലയിലെ കോവിഡ് വാർഡിൽനിന്ന് ജോലി കഴിഞ്ഞ് മിയാമിയിലെ താമസ സ്ഥലത്തേക്കു പോകാനിറങ്ങിയതായിരുന്നു മെറിൻ. കാറിലെത്തിയ ഫിലിപ്പ് പാര്‍ക്കിങ് ലോട്ടിൽവച്ച് മെറിനെ കുത്തിവീഴ്ത്തിയ ശേഷം ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റി. മെറിന്റെ ശരീരത്തിൽ 17 കുത്തുകളേറ്റതായാണ് റിപ്പോർട്ട്. മെറിനെ പൊലീസ് ഉടന്‍ പൊംപാനോ ബീച്ചിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More: മലയാളി നഴ്സിനെ കുത്തിവീഴ്ത്തി, ശേഷം കാർ കയറ്റി കൊന്നു; ഭർത്താവ് പിടിയിൽ
കൊലപാതകത്തിനുപിന്നാലെ കാറോടിച്ച് കടന്നുകളഞ്ഞ ഫിലിപ്പിനെ പിന്നീട് സ്വയം കുത്തിമുറിവേൽപ്പിച്ച നിലയിൽ ഹോട്ടൽ മുറിയിൽനിന്ന് പൊലീസ് പിടികൂടുകയായിരുന്നു. ഫിലിപ്പിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. ഫിലിപ്പ് മിഷഗണിലാണു താമസിക്കുന്നത്.
ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു മെറിൻ. നെവിൻ എന്നു വിളിക്കുന്ന ഫിലിപ്പ് മാത്യു തന്നെ അപായപ്പെടുത്തുമെന്ന് മെറിനു പേടിയുണ്ടായിരുന്നുവെന്നാണ് സഹപ്രവർത്തകരിൽനിന്നുള്ള വിവരം. ഇതുകാരണം കോറൽ സ്പ്രിങ്സ് ബ്രൊവാര്‍ഡ് ആശുപത്രിയിലെ ജോലി മതിയാക്കി താമ്പയിലേക്കു താമസം മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു അവർ. അതിനിടയിലാണ് ദാരുണമായ കൊലപാതകം.
കഴിഞ്ഞ ഡിസംബറിൽ നാട്ടില്‍വച്ച് മെറിനും ഫിലിപ്പും തമ്മില്‍ വഴക്കുണ്ടായിരുന്നു. മെറിനെ കൂട്ടാതെ ഫിലിപ്പ് അമേരിക്കയിലേക്കു പോയി. പിന്നീട്, രണ്ട് വയസുള്ള മകളെ തന്റെ മാതാപിതാക്കളെ ഏൽപ്പിച്ച് മെറിൻ തനിച്ച് യുഎസിലേക്ക് പോകുകയായിരുന്നു.വിവാഹമോചനത്തിനു വേണ്ടിയുള്ള നിയമനടപടികൾ പൂർത്തിയാക്കിയാണ് മെറിൻ നാട്ടിൽനിന്ന് മടങ്ങിയത്.
2016 ലായിരുന്നു മെറിൻ-ഫിലിപ്പ് ദമ്പതികളുടെ വിവാഹം. 2017 ലാണു നഴ്സിങ് ജോലിയ്ക്കായി മെറിൻ ആദ്യമായി യുഎസിലെത്തിയത്. രണ്ട് വർഷത്തിലേറെയായി ബ്രൊവാര്‍ഡ് ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്നു.
മെറിന്റെ സഹപ്രവർത്തകരിൽ പലരും കൊലപാതകം നേരിട്ടുകണ്ടതായി പറയുന്നു. പാർക്കിങ് ലോട്ടിൽ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്ന മെറിൻ ‘എനിക്കൊരു കുഞ്ഞുണ്ട്..’ എന്ന് അലമുറയിട്ടു കരഞ്ഞതായി സഹപ്രവർത്തകർ കണ്ണീരോടെ ഓർക്കുന്നു. തങ്ങൾക്ക് മെറിൻ ഒരു മാലാഖയെ പോലെയായിരുന്നെന്നും നല്ല സുഹൃത്തായിരുന്നെന്നും സഹപ്രവർത്തക പറഞ്ഞു.
ആശുപത്രി അധികൃതർ വലിയ ഞെട്ടലോടെയാണ് മെറിന്റെ മരണത്തെ ഉൾക്കൊണ്ടത്. “മെറിൻ നഷ്ടപ്പെട്ടത് ഹൃദയഭേദകമാണ്. ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമായിരുന്നു അവൾ. ഞങ്ങളുടെ വികാരം പ്രതിഫലിപ്പിക്കുവാൻ വാക്കുകളില്ല, ” ബ്രൊവാർഡ് ഹെൽത്ത് കോറൽ സ്പ്രിങ്സ് സിഇഒ ജേർഡ് സ്മിത്ത് പ്രസ്താവനയിൽ പറഞ്ഞു. മെറിന്റെ വിയോഗത്തിൽ ലോകമെമ്പാടുമുള്ള മലയാളി നഴ്സുമാർ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.