വെല്ലിങ്ടൺ: ഭക്ഷ്യ വിഷബാധയെ തുടർന്ന് കൊട്ടാരക്കര സ്വദേശികൾ ഗുരുതാരവസ്ഥയിൽ ന്യൂസിലൻഡിലെ ആശുപത്രിയിൽ. മൂന്നംഗ മലയാളി കുടുംബമാണ് ന്യൂസിലൻഡിലെ നോർത്ത് ഐലൻഡിന് സമീപത്തെ വൈകാട്ടോ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത്.
കൊട്ടാരക്കര ഷിബുകൊച്ചുമ്മൻ (35), ഭാര്യ സുബി ബാബു, (32) ഷിബുവിന്രെ അമ്മ ഏലിക്കുട്ടി ഡാനിയേൽ (62) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ന്യൂസിലൻഡിലെ നോർത്ത് ഐലൻഡിന് സമീപത്തുളള പുട്ടരുരു പട്ടണത്തിലെ വസതിയിലാണ് മൂവരെയും അബോധാവസ്ഥയിൽ ആരോഗ്യ പ്രവർത്തകർ കണ്ടെത്തിയത്. ഗുരുതരമായ ഭക്ഷ്യവിഷബാധയാണ് കാരണമെന്നാണ് റിപ്പോർട്ട്.
അടിയന്തര സഹായത്തിനായി രാത്രിയിൽ ഫോൺ ചെയ്യുന്നതിനിടയിൽ ഷിബു കൊച്ചുമ്മൻ കുഴഞ്ഞ് വീഴുകയായിരുന്നു. സ്ഥലത്തെത്തിയ ആരോഗ്യ പ്രവർത്തകരാണ് അബോധാവസ്ഥയിൽ കണ്ട മൂവരെയും ആശുപത്രിയിൽ എത്തിച്ചത്.
ഇപ്പോഴും മൂവരും അബോധാവസ്ഥയിൽ നിന്നും പൂർണ്ണമായും വിമുക്തരാവുകയോ ചികിത്സയോട് പൂർണ്ണമായും പ്രതികരിച്ചു തുടങ്ങുകയോ ചെയ്തിട്ടില്ല. ഷിബുവും അമ്മ ഏലിക്കുട്ടിയുടെയും നില അല്പം ഭേദപ്പെട്ടുവെങ്കിലും സുബിയുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. പക്ഷാഘാതംവരെ സംഭവിക്കാവുന്നതാണ് സ്ഥിതയെന്നാണ് റിപ്പോർട്ട്. നിലവിൽ ബോട്ടുലിസത്തിനാണ് ചികിത്സിക്കുന്നതെന്ന് ഹാമിൽട്ടൺ മാർത്തോമ്മ സഭാംഗമായ സോജൻ ജോസഫ് ഐഇ മലയാളത്തോട് പറഞ്ഞു. ഷിബുവിന്റെ ഏഴു വയസ്സും ഒരു വയസ്സുമുളള രണ്ട് മക്കൾ ഇപ്പോൾ മറ്റൊരു കുടുംബത്തിന്രെ സംരക്ഷണയിലാണെന്ന് ഹാമിൽട്ടണിൽ എയറോനോട്ടിക്കൽ എൻജിനിയറായ സോജൻ പറഞ്ഞു.
ഷിബു കാട്ടുപന്നിയുടെ ഇറച്ചി ഉൾപ്പെട്ട ഭക്ഷണമാണ് ഇവർ കഴിച്ചിരിക്കാൻ സാധ്യതയെന്ന് കുടുംബസുഹൃത്തായ ജോജി വർഗീസ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആ ഇറച്ചി പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. ഈ ഇറച്ചി മാത്രമാണ് അവരുടെ രണ്ട് മക്കളും രാത്രി ഭക്ഷണത്തോടൊപ്പം കഴിക്കാതിരുന്നതെന്ന് ജോജി പറയുന്നു.
ഭക്ഷണത്തിന് ശേഷം അരമണിക്കൂർ കഴിഞ്ഞപ്പോൾ 15 മിനിറ്റ് ഇടവിട്ട് അവർ ഛർദ്ദിച്ചതായി അയൽവാസികൾ പറഞ്ഞു. ഷിബു 111 എന്ന അത്യാഹിത നമ്പറിൽ സഹായത്തിനായി വിളിച്ച് സംസാരിച്ചുകൊണ്ടിരിക്കെയാണ് കുഴഞ്ഞുവീണത്. ആംബുലൻസ് എത്തിയപ്പോൾ വീട്ടിൽ മൂവരും അബോധവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്.
അയൽവാസികളും ഹാമിൽട്ടണിലെ ആംഗ്ലിക്കൻ സഭയിലുളളവരും കുടുംബത്തിന് സഹായവും പിന്തുണയുമായുണ്ട്. കുട്ടികളെ സംരക്ഷിക്കാനും ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധചെലുത്തിയും എംബസിയും മറ്റ് ക്ഷേമ സംഘടനകളുമായി അവർ ബന്ധപ്പെടുന്നുണ്ട്.
വിഷ ബാധയുടെ വ്യാപ്തി ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഈ രോഗവസ്ഥായ്ക്ക് കാരണമായ കാര്യങ്ങളെക്കുറിച്ചെല്ലാം പരിശോധിച്ചതായും കാട്ടുപന്നിയുടെ ഇറച്ചി ഈ കേസിൽ ഒരു കാരണമായേക്കാമെന്നും മെഡിക്കൽ ഓഫീസർ ഡോ.റിച്ചാർഡ് വിപിനോഡ് പറഞ്ഞു.
വെടിയിറച്ചിയിൽ എന്തെങ്കിലും അണുബാധയുണ്ടായിട്ടുണ്ടോ അത് പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്നോ ഉളളതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്തൊക്കെയായാലും വെടിയിറിച്ചി കഴിക്കുന്നവരും വെടിയിറച്ചി ഉപയോഗിക്കുന്നവരും മാർഗനിർദ്ദേശങ്ങൾ പിന്തുടരണമെന്ന് അദ്ദേഹം പറഞ്ഞു.
ടോക്സോളജി റിപ്പോർട്ട് ലഭിക്കാൻ ഒരാഴ്ച സമയമെടുക്കുമെന്നാണ് അറിയുന്നതെന്ന് സോജൻ പറഞ്ഞു.
അഞ്ച് വർഷം മുമ്പാണ് ഷിബു കുടുംബസമേതം ന്യൂസിലൻഡിലേയ്ക്ക് താമസം ആരംഭിച്ചതെന്ന് സുഹൃത്ത് ജോജി വർഗീസ് പറയുന്നു. ഷിബു മെക്കാനിക്കും ഭാര്യ സുബി നഴ്സായുമാണ് ഇവിടെ ജോലി ചെയ്യുന്നതെന്ന് സോജൻ ജോസഫ് പറഞ്ഞു. ഹാമിൽട്ടണിലെ മാർത്തോമസഭയിലെ പുരോഹിതൻ ആശുപത്രിയെലത്തി രോഗബാധിതർക്കായി നിത്യവും പ്രാർത്ഥിക്കുന്നുണ്ട്. ഹാമിൽട്ടൺ മാർത്തോമ്മ സഭ ഇവരുടെ ചികിൽസയ്ക്കായി ഒരു സഹായനിധി രൂപീകരിച്ചിട്ടുണ്ട്.