scorecardresearch

നോവായ് തൂവല്‍തീരം, 22 മരണം, പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി; മുഖ്യമന്ത്രി താനൂരില്‍

ബോട്ട് മുങ്ങിയ സ്ഥലത്ത് എന്‍ഡിആര്‍എഫ് സംഘത്തിന്റെ നേതൃത്വത്തില്‍ തിര‍ച്ചില്‍ പുരോഗമിക്കുകയാണ്

Tanur boat accident
താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ട് കരയ്ക്കെത്തിച്ചപ്പോള്‍

മലപ്പൂറം: താനൂര്‍ ഓട്ടുമ്പ്രം തൂവല്‍ തീരത്ത് വിനോദയാത്ര ബോട്ട് മുങ്ങി ഉണ്ടായ അപകടത്തില്‍ മരണസംഖ്യ 22 ആയി ഉയര്‍ന്നു. മരിച്ചവരില്‍ ഏഴ് കുട്ടികളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പരുക്കേറ്റ 10 പേര്‍ ചികിത്സയിലാണ്, ഇതില്‍ ഏഴ് പേരുടെ നില അതീവഗുരുതരമായി തുടരുന്നു.

മരിച്ചവരിൽ താനൂർ ഓല പീടിക കാട്ടിൽ പിടിയേക്കൽ സിദ്ദീഖ് (41), മക്കളായ ഫാത്തിമ മിൻഹ (12), ഫൈസാൻ (3), പരപ്പനങ്ങാടി സ്വദേശികളായ ജൽസിയ (40), സഫ്‌ല (ഏഴ്), ഹുസ്ന (18), ഷംന (17), റസീന, പെരിന്തൽമണ്ണ സ്വദേശികളായ അഫലഹ് (7), അൻഷിദ് (10), മുണ്ടുപറമ്പ് സ്വദേശി ഹാദി ഫാത്തിമ (ഏഴ്), പരപ്പനങ്ങാടി സ്വദേശികളായ ഷഹറ, റുഷ്ദ, നൈറ, താനൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പരപ്പനങ്ങാടി സ്വദേശി സബറുദ്ദീൻ (37), ചെട്ടിപ്പടി സ്വദേശി ആയിഷാബി, മകൾ അദില ഷെറി, കുന്നുമ്മൽ ആവായിൽ ബീച്ചിൽ റസീന, അർഷാൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. രാവിലെ ആറ് മണിയോടെ നടപടികള്‍ ആരംഭിച്ചിരുന്നു. തിരൂരങ്ങാടി, പെരിന്തല്‍മണ്ണ, മഞ്ചേരി മെഡിക്കല്‍ കോളജ് എന്നീ ആശുപത്രികളിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. പത്ത് മണിക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ വിട്ടുകൊടുക്കണമെന്നാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നിര്‍ദേശമുണ്ടായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാന്‍, കെ രാജന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എന്നിവര്‍ താനൂരിലെത്തി.

അതേസമയം ബോട്ട് മുങ്ങിയ സ്ഥലത്ത് എന്‍ഡിആര്‍എഫ് സംഘത്തിന്റെ നേതൃത്വത്തില്‍ തിര‍ച്ചില്‍ പുരോഗമിക്കുകയാണ്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍. പുഴയിലെ അടിയൊഴുക്ക് വെല്ലുവിളിയാകുമെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍.

22 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് ഔദ്യോഗിക ദുഃഖാചരണമാണ്. ഇന്ന് നടത്താനിരുന്ന സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി. നാളെ നടത്താനിരുന്ന താലൂക്ക് തല അദാലത്തുകളും മാറ്റി വച്ചിട്ടുണ്ട്.

രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ അടിയന്തര സഹായവും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വൈകുന്നേരം ഏഴരയോടെയാണ് സംഭവം. കരയില്‍ നിന്ന് 300 മീറ്റര്‍ അകലെ വച്ചാണ് അപകടമുണ്ടായത്. ബോട്ട് തലകീഴായാണ് മറിഞ്ഞത്. ആറ് പേരെ ഇതുവരെ രക്ഷപ്പെടുത്താനായെന്നാണ് വിവരം. ബോട്ടില്‍ നാല്‍പ്പതോളം പേരുണ്ടായിരുന്നതായാണ് വിവരം.

ബോട്ടിലുണ്ടായിരുന്നവരില്‍ പലരും ലൈഫ് ജാക്കറ്റ് ഇട്ടിരുന്നില്ലെന്നാണ് രക്ഷപെട്ടയാളുകളില്‍ നിന്നും ലഭിച്ച പ്രതികരണം. നിരവധി പേര്‍ ബോട്ടിന്റെ പല ഭാഗത്തേക്കും നടക്കുകയും ഇതോടെ ബോട്ടിന്റെ ബാലന്‍സ് തെറ്റുകയായിരുന്നു. ആദ്യം ബോട്ട് ഒരു വശത്തേക്കാണ് മറഞ്ഞത്. നിരവധി കുട്ടികളും ബോട്ടിലുണ്ടായിരുന്നു.

ബോട്ട് മറിഞ്ഞ മേഖലയിലെ ആഴക്കൂടുതലും ചെളി കൂടുതലായതും വെളിച്ചക്കുറവും രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധിയായി. പൊലീസ്, ഫയര്‍ ഫോഴ്സ്, മത്സ്യത്തൊഴിലാളികള്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Malappuram boat accident death toll updates may 08