മലമ്പുഴ ഉദ്യാനം വെള്ളിയാഴ്ച (ഒക്ടോബർ 16) മുതൽ സന്ദർശകർക്കായി ഭാഗികമായി തുറന്നു കൊടുക്കും. കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ചാണ് ഉദ്യാനം തുറന്നു പ്രവർത്തിക്കുകയെന്ന് മലമ്പുഴ ഇറിഗേഷൻ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. നീണ്ടകാലത്തെ ലോക്ക് ഡൗണിന് ശേഷം ഉദ്യാനം തുറന്നു കൊടുക്കുന്നത്. ഒന്നാംഘട്ടത്തിൽ ഡാം ടോപ്പ്, ടിക്കറ്റ് കൗണ്ടറിന്റെ പരിസരത്തെ ഉദ്യാനം, കാളിയമർദ്ദനം പാർക്ക്, കൃഷ്ണ പാർക്ക്, ജപ്പാനീസ് പാർക്ക്, ഫൈവ് ഫൗണ്ടൻ പാർക്ക്, ത്രീ ബോയ്സ് പാർക്ക്, ബുദ്ധ പാർക്ക്, യക്ഷി പാർക്ക്, നന്ദി പാർക്ക്, അസംബ്ലിങ് സ്ക്വയർ, മേസ് പാർക്ക്, സെൻട്രൽ ഫൗണ്ടൻ പാർക്ക്, സംഘം പാർക്ക്, കാസ്കേഡ് ഫൗണ്ടൻ പാർക്ക് , ലോട്ടസ് പാർക്ക്, മെമ്മറി പില്ലർ പാർക്ക് തുടങ്ങിയവയാണ് സന്ദർശകർക്കായി തുറന്നു കൊടുക്കുന്നത്.
Read More: കേരളത്തിന്റെ വൈറോളജി ഗവേഷണ വികസന കേന്ദ്രം പ്രവർത്തനമാരംഭിക്കുന്നു; ഉദ്ഘാടനം നാളെ
രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് സന്ദർശന സമയം. ഒരു മണിക്കൂർ മാത്രം ആയിരിക്കും ഗാർഡനിന്റെ അകത്ത് ചെലവഴിക്കാൻ അനുവദിക്കുക. കോവിഡ് നിർദ്ദേശങ്ങൾക്കനുസരിച്ച് നിശ്ചയിക്കപ്പെട്ട പ്രായപരിധിയിൽപെട്ടവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. സർക്കാർ നിർദ്ദേശങ്ങളും പ്രവേശനം സംബന്ധിച്ച മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് സന്ദർശകർ സഹകരിക്കണമെന്നും മലമ്പുഴ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
സംസ്ഥാനത്ത് ബീച്ചുകൾ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും പാലിച്ചാവണം പ്രവർത്തനമെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കിയിരുന്നു. ബീച്ചുകൾ നവംബർ ഒന്ന് മുതലാണ് തുറക്കുക.
Read More: കാപ്പാട് അടക്കം എട്ട് ബീച്ചുകൾക്ക് ബ്ലൂ ഫ്ലാഗ് അന്താരാഷ്ട്ര അംഗീകാരം