തിരുവനന്തപുരം: സ്ത്രീ പീഡന കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള എം.വിൻസന്റ് എംഎൽഎയുടെ കസ്റ്റഡി കാലാവധി ഇന്ന്് തീരും. ഇദ്ദേഹത്തെ വൈകിട്ട് നാല് മണിയോടെ നെയ്യാറ്റിൻകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഇദ്ദേഹത്തെ പരാതിക്കാരിയുടെ വീട്ടിലും കടയിലും എത്തിച്ച് തെളിവെടുക്കാനുള്ള ശ്രമം പൊലീസ് ഉപേക്ഷിച്ചതായാണ് വിവരം.
അതേസമയം വീട്ടമ്മയെ 900 തവണ എംഎൽഎ വിളിച്ചതായുള്ള പരാതിയിൽ ശബ്ദരേഖകൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചു. ഇതിനായുള്ള ഫോറൻസിക് പരിശോധനകളാണ് തുടങ്ങിയിരിക്കുന്നത്. സംഭവത്തിൽ എംഎൽഎ കുറ്റക്കാരനാണെന്ന നിഗമനത്തിലാണ് പൊലീസ്.
എന്നാൽ കസ്റ്റഡി കാലാവധി തീരാനിരിക്കെ എംഎൽഎയുടെ ജാമ്യാപേക്ഷ പ്രതിഭാഗം ഇന്ന് കോടതിയിൽ സമർപ്പിക്കും. ഈ കാര്യം കോടതി ഇന്ന് തന്നെ പരിഗണിച്ചേക്കും. കഴിഞ്ഞ ദിവസം അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ എംഎൽഎ യെ വിട്ടുനൽകണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. നാട്ടിൽ കൊണ്ടുനടന്ന് നാറ്റിക്കാനാണ് പൊലീസിന്റെ ശ്രമമെന്ന പ്രതിഭാഗത്തിന്റെ വാദത്തെ തുടർന്നാണ് ഒറ്റ ദിവസത്തേക്ക് മാത്രം എംഎൽഎ യെ കസ്റ്റഡിയിൽ വിട്ടത്.