തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ എം വിന്‍സെന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. നെയ്യാറ്റിൻകര മുന്‍സിഫ് കോടതി എംഎൽഎയുടെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പ്രതിഭാഗം ജില്ല സെഷൻസ് കോടതിയെ സമീപിച്ചത്.
ലൈംഗികമായി പീഡിപ്പിച്ചെന്ന അയല്‍വാസിയായ വീട്ടമ്മയുടെ പരാതിയില്‍ ഈ മാസം 22 നാണ് വിന്‍സെന്റിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. നെയ്യാറ്റിന്‍കര ഡിവൈസ്പി ഹരികുമാര്‍, പാറശ്ശാല എസ്‌ഐ പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ചോദ്യം ചെയ്തത്. കൊല്ലം റൂറല്‍ എസ്പി അജിതാ ബീഗത്തിനാണ് അന്വേഷണച്ചുമതല.
വിന്‍സെന്റിന് ജാമ്യം നല്‍കുന്നത് ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുമെന്നായിരുന്നു നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയില്ലെ പ്രോസിക്യൂഷന്‍ വാദം. പരാതിക്കാരിയെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. പരാതിക്കാരിയുടെ ജീവന് ഭീഷണി ഉണ്ടാകാമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച കോടതി വിന്‍സെന്റിന് ജാമ്യം നിഷേധിക്കുകയായിരുന്നു.