കൊച്ചി: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഐഎ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി. എം. ശിവശങ്കര്‍ കേസില്‍ പ്രതിയല്ലെന്നും അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലാത്തതിനാല്‍ ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്നും എന്‍ഐഎ അന്വേഷണ സംഘം കോടതിയെ അറിയിച്ചതോടെയാണ് ഹര്‍ജി തീര്‍പ്പാക്കിയത്.
ഈ പരാമര്‍ശം അംഗീകരിച്ചുകൊണ്ട് കോടതി ഹര്‍ജി തീര്‍പ്പാക്കുകയായിരുന്നു. പ്രതിയല്ല എന്ന് പറഞ്ഞതോടെ ശിവശങ്കറിന്റെ അഭിഭാഷകന്‍ ഹര്‍ജി തീര്‍പ്പാക്കാന്‍ അനുവദിക്കുകയും ചെയ്തു. കൊച്ചി എൻഐഎ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്
ശിവശങ്കറിനെ എന്‍ഐഎ പ്രതി ചേര്‍ക്കുന്ന വിവരം ഇതുവരെ പരിഗണിച്ചിട്ടില്ല, ഏതെങ്കിലും സാഹചര്യത്തില്‍ അറസ്റ്റ് നീക്കമുണ്ടെങ്കില്‍ അത് കോടതിയെ അറിയിച്ച ശേഷമേ ഉണ്ടാകൂ എന്നും എന്‍ഐഎയ്ക്കു വേണ്ടി പ്രോസിക്യൂട്ടര്‍ അറിയിച്ചു.
കേസിൽ ഇതുവരെ 11 തവണയായി നൂറ് മണിക്കൂറിലേറെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തതായി ശിവശങ്കർ നൽകിയ ഹർജിയിൽ പറയുന്നു. അന്വേഷണത്തോട് പൂർണമായും സഹകരിച്ചിട്ടുണ്ട്. എന്നാൽ തന്നെ പ്രതി ചേർക്കാൻ ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ല. ആവശ്യപ്പെട്ടാൽ ഇനിയും ഹാജരാകാൻ തയ്യാറാണ്. ഇക്കാര്യങ്ങൾ പരിഗണിച്ച് മുൻകൂർ ജാമ്യം അനുവദിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
Read More: സ്വർണക്കടത്ത് കേസ്: ശിവശങ്കറെ കസ്റ്റഡിയിലെടുക്കേണ്ടി വരുമെന്ന് ഇഡി, മുൻകൂർ ജാമ്യത്തെ എതിർത്തു
കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് കേസുകളിൽ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ നാളെ വിധി പറയാൻ മാറ്റി വെച്ചിരിക്കുകയാണ്. നാളെ വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുത് എന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
മുൻകൂർ ജാമ്യത്തെ എതിർത്ത് എൻഫോഴ്‌സ്‌മെന്റ് ഇന്നലെ എതിർ സത്യവാങ്ങ്മൂലം നൽകിയിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ വേണ്ടി വന്നേക്കാമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സ്വപ്നയുടെ സ്വർണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയാതിരിക്കാൻ സാധ്യതയില്ലെന്ന് ഇഡിയുടെ സത്യവാങ്മൂലത്തിലുണ്ട്. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്‌ന എല്ലാ കാര്യങ്ങളും ശിവശങ്കറുമായി ചർച്ച ചെയ്‌തിരുന്നു എന്നാണ് ഇഡിയുടെ നിഗമനം.