വയനാട്: ആഗോള കത്തോലിക്കാ സഭാ തലവൻ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കത്തയച്ച് സിസ്റ്റര്‍ ലൂസി കളപ്പുര. സഭാ അധികൃതര്‍ തനിക്കെതിരെ സ്വീകരിച്ച നടപടിയെക്കുറിച്ച് റോമില്‍ നേരിട്ടെത്തി വിശദീകരണം നല്‍കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ലൂസി കളപ്പുര മാര്‍പാപ്പയ്ക്ക് കത്തയച്ചിരിക്കുന്നത്.
ഫ്രാങ്കോ കേസില്‍ ഇരയാക്കപ്പെട്ട കന്യാസ്ത്രീകള്‍ക്ക് പിന്തുണ നല്‍കണം. അവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ പിന്‍വലിക്കണം എന്നീ കാര്യങ്ങളും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ലൂസി കളപ്പുര നൽകിയ അപ്പീൽ വത്തിക്കാൻ നേരത്തെ തള്ളിയിരുന്നു. അതിനു പിന്നാലെയാണ് മാർപാപ്പയ്‌ക്ക് കത്തയച്ചിരിക്കുന്നത്. സഭയില്‍നിന്ന് തന്നെ പുറത്താക്കിയതിനെതിരെ ലൂസി കളപ്പുര നല്‍കിയ അപ്പീലാണ് തള്ളിയത്. ലൂസി സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് വത്തിക്കാന്റെ മറുപടി കത്തില്‍ പറയുന്നു. കത്ത് മഠം അധികൃതര്‍ ഒപ്പിട്ട് വാങ്ങുകയായിരുന്നു.
Read Also: ‘ഇതാണ് സഭയിലെ നീതി’; ഫാദർ ജോസഫ് പുത്തൻപുരയ്ക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര
എന്നാല്‍ മഠത്തില്‍നിന്ന് ഇറങ്ങില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ലൂസി കളപ്പുര. മഠത്തില്‍നിന്ന് ഒരു കാരണവശാലും ഇറങ്ങില്ല. ഒരു ഫോണ്‍ കോളിലൂടെ പോലും തനിക്ക് പറയാനുള്ളത് സഭ കേട്ടില്ല. പൗരസ്ത്യ തിരുസഭയ്ക്ക് മുകളിലുള്ളവര്‍ക്ക് അപ്പീല്‍ പോകുമെന്നും ലൂസി കളപ്പുര നേരത്തെ പറഞ്ഞിരുന്നു.
മേയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ലൂസി കളപ്പുരയെ സഭയില്‍നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. കാരണം കാണിക്കല്‍ നോട്ടീസിന് ലൂസി കളപ്പുര നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു സഭയുടെ വിശദീകരണം. നിരവധി തവണ താക്കീത് നല്‍കിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം അവഗണിച്ചതും പുറത്താക്കലിന് കാരണമായി സഭ പറഞ്ഞു.
കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി നടന്ന സമരത്തില്‍ സിസ്റ്റര്‍ ലൂസി പങ്കെടുത്തിരുന്നു. സമര പരിപാടികളില്‍ പങ്കെടുത്തതും സമൂഹ മാധ്യമങ്ങളിലടക്കം പരസ്യ പ്രതികരണങ്ങള്‍ നടത്തിയതുമാണ് നടപടിക്ക് കാരണമെന്ന് പറയുന്നു.
സഭയില്‍നിന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ പാലിക്കാത്തതും നടപടിക്ക് കാരണമായി. സഭയില്‍നിന്നും അധികാരികളില്‍നിന്നും ലഭിച്ച മുന്നറിയിപ്പുകള്‍ ലൂസി കളപ്പുര പാലിച്ചില്ലെന്നും ആരോപണമുണ്ട്.