കോട്ടയം: ക്രിസ്ത്യൻ, മുസ്ലിം ഇതര മതവിശ്വാസികളെ ലക്ഷ്യംവച്ച് കേരളത്തിൽ ലൗ, നാര്‍ക്കോട്ടിക് ജിഹാദുകള്‍ നടക്കുന്നുവെന്ന ആരോപണവുമായി പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
”നമ്മുടെ ജനാധിപത്യ രാജ്യത്ത് ആയുധമെടുത്ത് മറ്റു മതസ്ഥരെ നശിപ്പിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ ജിഹാദികള്‍ ആരും എളുപ്പത്തില്‍ തിരിച്ചറിയാത്ത മറ്റു മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്. ജിഹാദികളുടെ കാഴ്ചപ്പാടില്‍ അമുസ്ലിങ്ങള്‍ നശിക്കപ്പെടേണ്ടവരാണ്. ലക്ഷ്യം മതവ്യാപനവും അമുസ്ലികളുടെ നാശവുമാകുമ്പോള്‍ അതിനു സ്വീകരിക്കേണ്ടുന്ന മാര്‍ഗങ്ങള്‍ക്കു പല രൂപവുമുണ്ടാകുന്നുണ്ട്. അത്തരം രണ്ടു മാര്‍ഗങ്ങളാണ് ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും,” മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് ആചരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലാണു ബിഷപ്പിന്റെ ആരോപണം. ബിഷപ്പിന്റെ പ്രസംഗത്തില്‍നിന്ന്:
”കേരളത്തിലെ നമ്മുടെ യുവജനങ്ങള്‍ക്കിടയില്‍ മറ്റൊരു കാലത്തും നേരിട്ടില്ലാത്ത തരത്തിലുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും കൂടിവരികയാണ്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധിക്കേണ്ടതുമായ രണ്ടു കാര്യങ്ങളാണ് ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും. കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് സെന്റര്‍ ആകുന്നതായി കേരളത്തിന്റെ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഒരിക്കല്‍ പറഞ്ഞു. തീവ്രാദികളുടെ സ്ലീപിങ് സെല്ലുകള്‍ ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.”
”ദുരുപയോഗിക്കുക, മതം മാറ്റുക, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുക, വിശ്വാസത്യാഗം ചെയ്യിക്കുക, സാമ്പത്തികനേട്ടമുണ്ടാക്കുക മുതലായവയ്ക്കാണു മറ്റു മതത്തില്‍പ്പെട്ട പെണ്‍കുട്ടികളെ പ്രണയിച്ചോ മറ്റു മാര്‍ഗങ്ങളിലൂടെയോ ജിഹാദികള്‍ വശത്താക്കുന്നത്. മാതാപിതാക്കളുടെയോ മറ്റു കുടുംബാംഗങ്ങളുടെയോ അറിവോ സമ്മതമോ ഇല്ലാതെ, പതിനെട്ട് വയസ് പൂര്‍ത്തിയാകുമ്പോള്‍ തന്നെ നടത്തപ്പെടുന്ന പ്രണയവിവാഹങ്ങളുടെ എണ്ണവും തട്ടിക്കൊണ്ടുപോകലും വിവാഹം കഴിച്ച് കുറേ കഴിയുമ്പോള്‍ ഉപേക്ഷിക്കപ്പെടുന്ന സംഭവങ്ങളും അടുത്തകാലത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.”
”കേരളത്തില്‍നിന്ന് മതപരിവര്‍ത്തനം ചെയ്യപ്പെട്ട് അഫ്ഗാനിസ്ഥാനിലെ തീവ്രാദ ക്യാമ്പുകളില്‍ കുടുങ്ങിയവരിൽ ചിലർ ഏതാനും ഉദാഹരണങ്ങള്‍ മാത്രമാണ്. ഹിന്ദു, കൃസ്ത്യന്‍ വിശ്വാസികളായിരുന്ന ഇവര്‍ എങ്ങനെ തീവ്രവാദ ക്യാമ്പുകളില്‍ എത്തിയെന്ന് ഗൗരവതരമായി പഠിക്കേണ്ട വിഷയമാണ്. എങ്ങനെയാണ് ഒരു പെണ്‍കുട്ടിയെ വശത്താക്കാന്‍ സാധിക്കുകയെന്ന് വിദഗ്ധപരിശീലനം നേടിയവരാണ് ജിഹാദികളെന്ന് പറയപ്പെടുന്നവര്‍.”
”ഇളംപ്രായത്തില്‍ തന്നെ പെണ്‍കുട്ടികളെ വശത്താക്കുകയെന്ന ലക്ഷ്യത്തോടെ സ്‌കൂളുകള്‍, കോളജുകള്‍, ഹോസ്റ്റലുകള്‍, കച്ചവടസ്ഥാപനങ്ങള്‍, ട്രെയിനിങ് സെന്ററുകള്‍ എന്നു വേണ്ടി ഒരുവിധം ആളുകള്‍ കൂടുന്നിടത്തെല്ലാം തീവ്രവാദ ചിന്താഗതിക്കാരായ ജിഹാദികള്‍ വലവിരിച്ചിട്ടുണ്ടെന്ന് നമ്മള്‍ തിരിച്ചറിയേണ്ട സമയം കടന്നുപോയി. കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നവര്‍ വെറുതെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. അങ്ങനെ ശ്രമിക്കുന്ന രാഷ്ടട്രീയ, സാമൂഹ്യ, മാധ്യമപ്രവര്‍ത്തകര്‍ക്കു നിക്ഷിപ്ത താല്‍പ്പര്യങ്ങളുണ്ടാവാം.”
”അമുസ്ലിങ്ങളെ പ്രത്യേകിച്ച് യുവജനങ്ങളെ മയക്കുമരുന്നിന് അടിമകളാക്കി ജീവിതം നശിപ്പിച്ചുകളയുന്ന രീതിയെയാണ് നാര്‍ക്കോട്ടിക് അഥവാ ഡ്രഗ് ജിഹാദ് എന്നു പറയുന്നത്. വര്‍ധിച്ചുവരുന്ന കഞ്ചാവ്, മയക്കുമരുന്ന് കച്ചവടങ്ങള്‍ ഇതിലേക്കു വിരല്‍ചൂണ്ടുന്നതാണ്. ജിഹാദികള്‍ നടത്തുന്ന ഐസ്‌ക്രീം പാര്‍ലറുകള്‍, മധുരപാനീകയ കടകള്‍, ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇവര്‍ അമുസ്ലിങ്ങളെ നശിപ്പിക്കാനുള്ള ആയുധമായി വിവിധ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നുവെന്നത് സമൂഹത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്ന റേവ് പാര്‍ട്ടികളും അതില്‍നിന്നു പിടിക്കപ്പെട്ടവരും ഈ വസ്തുതള്‍ക്കു വീണ്ടും അടിവരയിടുന്നുണ്ട്.”
Also Read: ഐഎസ് കേസ്: മൂന്ന് മലയാളികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപിച്ചു