കൊച്ചി: കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിഎ വിദ്യാർഥിനി മിഷേൽ ഷാജിയോട് സാമ്യമുളള പെൺകുട്ടിയെ ഗോശ്രീ പാലത്തിനു സമീപം കണ്ടിരുന്നതായി യുവാവിന്റെ മൊഴി. മിഷേലിനെ കാണാതായ ദിവസം രാത്രി 7.30ന് പാലത്തിനു സമീപം ഒരു പെൺകുട്ടിയെ കണ്ടതായാണ് അമൽ വിൽഫ്രഡ് മൊഴി നൽകിയത്.
അന്നു ഞാൻ എറണാകുളത്തേക്ക് പോവുകയായിരുന്നു. ഏകദേശം രാത്രി 7.30 ആയിക്കാണും. ആ സമയത്ത് പാലത്തിന്റെ ഫുട്പാത്ത് ഇല്ലാത്ത വശത്തുകൂടി ഒരു പെൺകുട്ടി നടന്നുപോവുന്നത് കണ്ടു. അപ്പോൾ എനിക്കൊരു കോൾ വന്നു. ഞാൻ ബൈക്ക് നിർത്തി സംസാരിച്ചു. കോൾ സംസാരിച്ചു കഴിഞ്ഞു നോക്കുന്പോൾ പെൺകുട്ടിയെ അവിടെ കാണാനില്ലയിരുന്നു. ആ സമയത്ത് മറ്റൊരാളും ബൈക്കിൽ വന്നിരുന്നു. അയാളും പെൺകുട്ടിയെ കണ്ടിരുന്നു. ഞങ്ങൾ രണ്ടുപേരും ചേർന്ന് പെൺകുട്ടിയെ തിരഞ്ഞെങ്കിലും കാണാൻ സാധിച്ചില്ല. പാലത്തിൽനിന്നു താഴേക്ക് നോക്കിയെങ്കിലും ഇരുട്ടായതിനാൽ ഒന്നും കാണാൻ കഴിഞ്ഞില്ല.
രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ആ സ്ഥലത്ത് പെൺകുട്ടി മുങ്ങിമരിച്ചതായുളള വാർത്ത കണ്ടത്. തുടർന്നാണ് പൊലീസിനെ അറിയിച്ചത്. എന്നാൽ അന്നു കണ്ട പെൺകുട്ടി മിഷേൽ ഷാജിയാണോയെന്നു തനിക്ക് ഉറപ്പില്ലെന്നും അമൽ പറഞ്ഞു.